ഖത്തറിലെ യാത്രാവിലക്ക് മുതലെടുത്ത് സത്താർ; മാസങ്ങൾ കഴിഞ്ഞിട്ടും റേഡിയോ ജോക്കി രാജേഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി സത്താറിനെ നാട്ടിലെത്തിക്കാനാകാതെ പൊലീസ്... പ്രതിയുടെ ഭാര്യയുമായുള്ള അവിഹിതം കൊലയ്ക്ക് പിന്നിലെന്ന് കുറ്റപത്രം

കിളിമാനൂർ മടവൂറിനെ നടുക്കിയ റേഡിയോ ജോക്കി രാജേഷ് കുമാറിന്റെ കൊലപാതകം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും ഖത്തറിലുള്ള മുഖ്യ പ്രത്രിയും വ്യവസായിയുമായ ഓച്ചിറ പായിക്കുഴി സ്വദേശി അബ്ദുൽ സത്താറിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാകാതെ പോലീസ്.
അന്വേഷണ സംഘത്തിന് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനായില്ല. ഇതിനിടെ അയാളെ അറസ്റ്റ് ചെയ്യാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനും ആലോചനയുണ്ട്. ഓച്ചിറ പായിക്കുഴി സ്വദേശി അബ്ദുല്‍ സത്താറിന്റൈ ഭാര്യയുമായി രാജേഷിന് വഴിവിട്ട ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഗള്‍ഫില്‍ റേഡിയോ ജോക്കിയായിരുന്ന സമയത്താണ് യുവതിയുമായി രാജേഷ് അടുത്തത്. ഈ ബന്ധം സത്താര്‍ അറിഞ്ഞതോടെയാണ് പ്രശനങ്ങള്‍ക്ക് തുടക്കമായത്. പലതവണ രാജേഷിനോട് ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയാറായില്ല. ഇതുസംബന്ധിച്ച് സത്താര്‍ ഗള്‍ഫില്‍ കേസ് നല്‍കിയിരുന്നു. സംഭവത്തില്‍ രാജേഷ് കുറച്ചു ഖത്തറില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലേക്കു തിരിച്ചു വന്നു.
എന്നാല്‍ യുവതിയുമായി മൊബൈല്‍ ഫോണിലൂടെ രാജേഷ് ബന്ധം തുടരുകയായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കുറ്റവാളികളെ കൈമാറാനുള്ള രാജ്യാന്തര ഉടമ്പടി പ്രകാരം ഖത്തറില്‍ നിന്ന് സത്താറിനെ നിയമപരമായി നാട്ടിലെത്തിക്കാനാകും. എന്നാല്‍ വ്യാപാരപരമായി ബദ്ധപ്പെട്ട് വന്‍ സമ്പത്തിക ബാദ്ധ്യതയുള്ളതിനാല്‍ ഇയാള്‍ക്ക് ഖത്തറിലെ യാത്രാവിലക്കാണ് തടസമെന്നാണ് പറയപ്പെടുന്നത്.
സത്താറിനെ പ്രതിയാക്കിയത് സംബന്ധിച്ച് രേഖകളും മറ്റും ഉന്നത അന്വേഷണ ഉദ്യോഗസ്ഥര്‍ വഴി ഖത്തറിലെ ഉദ്യോസ്ഥര്‍ക്ക് കൈമാറാനുള്ള ശ്രമം നടത്തുകയാണെന്ന് അന്വേഷണ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലാണ് നടപടി. എന്നാല്‍ യാത്ര വിലക്ക് അറസ്റ്റിനെ തടസമാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല . ബിസിനസ് പൂര്‍ണ്ണമായും തകര്‍ന്ന അബ്ദുല്‍ സത്താര്‍ ഇടപാടുകള്‍ സ്വമേധയ തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണെന്നു പറയപ്പെടുന്നു.
കഴിഞ്ഞ മാര്‍ച്ച് 27 ന് രാത്രി 1.45 ന് മടവൂര്‍ ജംഗ്ഷനില്‍ റെക്കോര്‍ഡിംഗ് സ്ഥാപനത്തിനു സമീപം വെച്ചാണ് രാജേഷ് (35) കൊല്ലപ്പെട്ടത്.സുഹൃത്ത് കുട്ടനുമൊത്ത് കിളിമാനൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാടന്‍ പാട്ട് അവതരണത്തിന് ശേഷം സ്റ്റുഡിയോയില്‍ എത്തിയപ്പോയായിരുന്നു കാറില്‍ എത്തിച്ച സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന സമയത്ത് രാജേഷിന് അബ്ദുല്‍ സത്താറിന്റെ ഭാര്യയായ നൃത്ത അദ്ധ്യാപികയുമായുണ്ടായ അതിരുവിട്ട സൗഹൃദമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സത്താറില്‍ നിന്നും ക്വട്ടേഷന്‍ എറ്റെടുത്ത ഓച്ചിറ സ്വദേശി സാലിഹ് ബിന്‍ ജലാല്‍, കായംകുളത്തെ ക്വട്ടേഷന്‍സംഘത്തലവന്‍ അപ്പുണ്ണി, കരുനാഗപ്പള്ളി പുത്തന്‍ തെരുവ് നീലിമ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന തന്‍സീര്‍, മറ്റൊരു സുഹൃത്തായ കുണ്ടറയില്‍ ചെറുമൂട് എല്‍.എസ് നിലയത്തില്‍ സ്വാതി സന്തോഷ് (സ്ഫടികം സന്തോഷ് 23) എന്നിവരാണ് അറസ്റ്റിലായ പ്രധാന പ്രതികള്‍.
ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് പണം കൈമാറിയും മറ്റും സഹായിച്ച ഓച്ചിറ സ്വദേശി എ ബി.അപ്പുണ്ണിയുടെ സഹോദരി ഭര്‍ത്താവ് സുമേഷ്, അപ്പുണ്ണിയുടെ കാമുകി ഭാഗ്യശ്രീ, സത്താറിന്റെ വനിതാ സുഹൃത്ത് ഷിജിലാഷിഹാബ്, ഇവരുടെ സുഹൃത്ത് സെബല്ലേ ജോഷി എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























