വി എം സുധീരന്റെ സാരോപദേശം കേട്ട് കണ്ണുതള്ളി കോൺഗ്രസ്സുകാർ... 1980 ൽ സ്വന്തം പാർട്ടി ചിഹ്നമായ കൈപ്പത്തിക്കെതിരെ വിമതനായി മണലൂരിൽ നിന്നും മത്സരിച്ച് ജയിച്ച വി എം സുധീരൻ ഗ്രൂപ്പ് പോരിനെതിരെ തിരിയുന്നു

സുധീരനാണ് ശരിയെന്ന് വിശ്വസിക്കുന്ന പുതിയ തലമുറക്ക് പക്ഷേ പഴയ സുധീരനെ തീരെ അറിയില്ല. എക്കാലവും കോൺഗ്രസിലെ വിമതനായിരുന്നു സുധീരൻ. 1993 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിച്ച പാരമ്പര്യവും സുധീരനുണ്ട്.
എക്കാലത്തും രാഷ്ട്രീയ ശത്രുക്കളുടെ മിത്രമായിരുന്നു സുധീരൻ. സ്വന്തം പാർട്ടി അധികാരത്തിലെത്തിയാൽ അദ്ദേഹം മറുകണ്ടം ചാടും. പലപ്പോഴും മോഹഭംഗങ്ങളാണ് സുധീരനെ നയിക്കുന്നതെന്ന് കോൺഗ്രസുകാർ പോലും പറയാറുണ്ട്. സ്വന്തം മുന്നണിയിലുള്ളവരുമായി പോലും ചേർന്നു പോകാൻ സുധീരന് കഴിയാറില്ല.
മാണിയെ മാത്രമാണ് സുധീരൻ കുറച്ച് വിമർശിച്ചിട്ടുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെ കരിമണൽ ഖനനത്തിന്റെ പേരിൽ കൊമ്പുകോർത്തു. കുഞ്ഞാലിക്കുട്ടി അഴിമതിക്കാരനാണെന്ന് വരെ സുധീരൻ പറയാതെ പറഞ്ഞു. ഏഷ്യാനെറ്റിലെ ന്യൂസ് അവർ ചർച്ചയിൽ സുധീരനും കുഞ്ഞാലിക്കുട്ടിയും പരസ്പരം ഏറ്റുമുട്ടി.
യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കി വിട്ടത് സുധീരനാണ്. ബാർക്കേസിൽ യു ഡി എഫ് മന്ത്രിമാരെല്ലാം അഴിമതിക്കാരാണെന്ന് തുറന്നു പറഞ്ഞതും സുധീരനാണ്. ബാബുവിനും അടൂർ പ്രകാശിനും ബെന്നി ബഹനാനും മറ്റും സീറ്റ് കൊടുക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട് കോൺഗ്രസുകാരെയെല്ലാം എമ്പോക്കികളാക്കി തീർത്തതും സുധീരനാണ്. ബാറുകാരുടെ കാറിൽ ഏറെക്കാലം സഞ്ചരിച്ച സുധീരന് ബാറുകാർക്കെതിരെ പറയാൻ ധാർമ്മികാവകാശമില്ലെന്ന് അക്കാലത്ത് ആക്ഷേപം ഉയർന്നിരുന്നു.
മണലൂരിൽ ഇന്ദിരാ കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച എൻ.ഐ ദേവസിക്കുട്ടിയെ തോൽപ്പിച്ച പാരമ്പര്യം തനിക്കുണ്ടെന്ന കാര്യം സുധീരൻ പോലും മറന്നു പോയിരിക്കുന്നു. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ പോലീസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കണമെന്ന് നിയമസഭയിൽ പറഞ്ഞതും സുധീരനാണ്.
പലപ്പോഴും അസൂയക്കാരനായാണ് സുധീരനെ കോൺഗ്രസുകാർ പോലും കാണുന്നത്. തനിക്ക് ലഭിക്കുന്ന അധികാരങ്ങൾ കളഞ്ഞു കുളിച്ച ശേഷം പിന്നാലെ വരുന്നവരെ തെറി പറയുകയാണ് സുധീരന്റെ രീതി. ഇപ്പോൾ കോൺഗ്രസിന്റെ മിശിഹയായി മാറിയ വി എം സുധീരൻ പഴയ കാര്യങ്ങൾ പെട്ടെന്ന് മറക്കരുതെന്നാണ് കോൺഗ്രസുകാർ ആവശ്യപ്പെടുന്നത്. സുധീരന് കോൺഗ്രസിൽ പോലും അണികളില്ല. സുധീരനൊപ്പം നിന്നാൽ തങ്ങളും വിമതരാകുമെന്ന സംശയം അണികൾക്കുണ്ട്.
https://www.facebook.com/Malayalivartha























