സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോൾ പച്ചക്കൊടി കാണിക്കാൻ ആളില്ല; മദ്യപിച്ചു ലക്കുകെട്ട സ്റ്റേഷൻ മാസ്റ്റർക്ക് കിട്ടിയത് എട്ടിന്റെ പണി
യുപിയിലെ മുര്‍ഷദ്പൂരിൽ സ്റ്റേഷൻ മാസ്റ്റർ മദ്യപിച്ചു ലക്കുകെട്ടതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസം വൈകുന്നേരം ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന്‍ മാസ്റ്ററായ ദീപ് സിങ്ങിനെ സ്ഥലത്തു നിന്നും കാണാതാകുകയായിരുന്നു.
സ്റ്റേഷന്‍ മാസ്റ്റര്‍ പച്ചക്കൊടി കാണിക്കാതെ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്ന ട്രെയിനുകള്‍ മുര്‍ഷദ്പൂരില്‍ നിര്‍ത്തിയിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ശേഷം പുതിയ സ്റ്റേഷന്‍ മാസ്റ്ററുള്‍പ്പെടെ അധിക സ്റ്റാഫിനെ സ്ഥലത്തെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന ദീപ് സിങ്ങിനെ കണ്ടെത്തുകയായിരുന്നു. നിരവധി എക്‌സ്പ്രസ് ട്രെയിനുകളടക്കം കടന്നുപോകുന്ന തിരക്കുള്ള സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററുടെ അനാസ്ഥ കാരണം നിരവധി ട്രെയിനുകളാണ് വൈകിയോടിയത്.
വൈദ്യ പരിശോധനയില്‍ ദീപ് സിങ്ങിന്റെ ശരീരത്തില്‍ അമിതമായ തോതില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി. സംഭവം വളരെ ഗൗരവതരമാണെന്നും ദീപ് സിങ്ങിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























