ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതായ കേസ് അവസാനിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് സി.ബി.ഐ ഡല്‍ഹി ഹൈകോടതിയില്‍

ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതായ കേസ് അവസാനിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് സി.ബി.ഐ ഡല്‍ഹി ഹൈകോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുംമുമ്പ് ചില വശങ്ങള്‍ കൂടി പരിശോധിക്കാനുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. എ.ബി.വി.പിയുമായി ബന്ധമുള്ള ചില വിദ്യാര്‍ഥികളുമായി ഹോസ്റ്റലില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ പിറ്റേന്നുമുതലാണ് നജീബ് അഹ്മദിനെ കാണാതായത്. 2016 ഒക്‌ടോബറിലായിരുന്നു ഈ സംഭവം.
കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. നജീബിന്റെ തിരോധാനത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിച്ച ഒമ്പത് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള സൂചനകളും കിട്ടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മേയ് 16നാണ് ഹൈകോടതി കേസ് സി.ബി.ഐക്ക് കൈമാറിയത്. കഴിഞ്ഞ നവംബറില്‍, തന്റെ മകനെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നജീബിന്റെ മാതാവ് ഹൈകോടതിയെ സമീപിക്കുകയുണ്ടായി. കേസ് ആദ്യം അന്വേഷിച്ച ഡല്‍ഹി പൊലീസ് ഏഴുമാസവും ഇരുട്ടില്‍ തപ്പുകയായിരുന്നു.
നജീബിനെതിരെ ആക്രമണം നടന്നതിന് ദൃക്‌സാക്ഷികളായ 18 വിദ്യാര്‍ഥികളുടെ പരാതിയില്‍ ഒമ്പതുവിദ്യാര്‍ഥികളുടെ പേര് കൃത്യമായി പറഞ്ഞിട്ടും അവരെ ചോദ്യം ചെയ്തില്ലെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസിനുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.
തുടര്‍ന്ന്, സംഭവം നടന്ന ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന മൂന്ന് ഗാര്‍ഡുമാരുടെയും വാര്‍ഡന്‍മാരുടെയും 18 വിദ്യാര്‍ഥികളുടെയും മൊഴികളുടെ വിശദാംശം അറിയിക്കണമെന്ന് കോടതി ബെഞ്ച് സി.ബി.ഐയോട് നിര്‍ദേശിച്ചു. ഈ മൊഴികള്‍ പരിശോധിക്കുമെന്നും കോടതി അറിയിച്ചു.
കേസില്‍ സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങള്‍ എഡിറ്റുചെയ്ത് നജീബിന്റെ മാതാവിന് ലഭ്യമാക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് സി.ബി.ഐ എതിര്‍ത്തു. വ്യാഴാഴ്ച ഒമ്പതാമത്തെ തല്‍സ്ഥിതി റിപ്പോര്‍ട്ടാണ് സി.ബി.ഐ സമര്‍പ്പിച്ചത്. സംശയത്തിലുള്ള മൂന്ന് വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി ഹൈദരാബാദിലെ 'കേന്ദ്ര ഫോറന്‍സിക് സയന്‍സസ് ലാബി'ലേക്ക് അയച്ചിരുന്നു.ഇതിലെ വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. രണ്ടുഫോണുകള്‍ തകര്‍ന്ന നിലയിലാണെന്നും ഒരു ഫോണിന്റെ 'പാറ്റേണ്‍ ലോക്ക്' മാറ്റാനാകുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























