ആലിംഗനം വിവാദമായി; പഞ്ചാബ് മന്ത്രിയെ വധിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം

മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിദ്ദുവിനെ വധിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് ബജ്റംഗ്ദള്‍ നേതാവിന്റെ പ്രഖ്യാപനം. പാക്കിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബജ്റംഗ്ദള്‍ ആഗ്ര ജില്ലാ പ്രസിഡന്റ് സഞ്ജയ് ജാട്ടിന്റെ ഈ പ്രഖ്യാപനം.
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു സിദ്ദു ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് സിദ്ദുവിനെതിരെ ബി.ജെ.പി ഉള്‍പ്പെടെ ഉള്ള കക്ഷികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അവിചാരിത കൂടിക്കാഴ്ചയ്ക്കിടെ വൈകാരിക നിമിഷത്തില്‍ ആലിംഗനം ചെയ്തുപോയതാണെന്നാണ് സിദ്ദുവിന്റെ വാദം.
രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികരെ അപമാനിക്കുന്ന കാര്യമാണ് സിദ്ദു ചെയ്തതെന്നും, സിദ്ദു ആഗ്ര സന്ദര്‍ശിക്കുകയാണെങ്കില്‍ ചെരുപ്പുകള്‍ കൊണ്ടാകും വരവേല്‍ക്കുക എന്നും സഞ്ജയ് ജാട്ട് പറഞ്ഞു. സഞ്ജയ് ജാട്ട് സിദ്ദുവിനെ വധിക്കുന്നതിനുള്ള പ്രഖ്യാപനം നടതുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























