രാജസ്ഥാനിൽ രാജാവാകാനൊരുങ്ങി രാഹുൽഗാന്ധി; സാഹചര്യങ്ങൾ അനുകൂലമെങ്കിൽ വിജയം സുനിശ്ചിതമെന്ന് നേതാക്കൾ; നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ച് കോൺഗ്രസ് പട
വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുക്കുന്നതിനൊപ്പം വടക്കുകിഴക്കന്‍ മേഖലയില്‍ അവശേഷിക്കുന്ന ഏക സംസ്ഥാനമായ മിസോറം നിലനിറുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കര്‍ഷകരോഷവും ഇന്ധനവില വര്‍ധനയും റഫാല്‍ അഴിമതിയും ഉയര്‍ത്തിയുള്ള പ്രചാരണം ഫലം അനുകൂലമാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
പ്രചാരണനായകനായി രാഹുല്‍ഗാന്ധി എത്തി രാജസ്ഥാനിലും മധ്യപ്രദേശിലും പ്രമുഖ നേതാക്കളെല്ലാം അണിനിരക്കുന്ന പ്രചാരണ പോരാട്ടത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് ഉറപ്പിച്ച മട്ടാണ്. എന്നാല്‍ ഛത്തീസ്ഗഡില്‍ മണ്ണ് അനുകൂലമെങ്കിലും മത്സര രംഗത്ത് മുഖമില്ലാത്തത് തിരിച്ചടിയാകുമോ എന്നും സംശയമുണ്ട്. തെലങ്കാനയില്‍ ഒന്നിനും പാകമാകാത്ത അവസ്ഥ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ അവസ്ഥയാണിത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ മായാവതിയും അഖിലേഷും തീരുമാനിച്ചതും തിരിച്ചടിയായി. എന്നാല്‍ ഇത് സംസ്ഥാന നേതൃത്വങ്ങള്‍ കാര്യമാക്കുന്നില്ല.
അതേസമയം, ബി.എസ്.പി ഒറ്റയ്ക്ക് നീങ്ങുന്നത് പട്ടികവിഭാഗങ്ങളുടെ വോട്ട് ഭിന്നിപ്പിക്കുമോയെന്ന് ഹൈക്കമാന്‍ഡിന് ആശങ്കയുണ്ട്. ശിവരാജ് സിങ്ങ് ചൗഹാന്റെ അശ്വമേധം പിടിച്ചുകെട്ടാന്‍ ഗ്രൂപ്പ് വൈരം മറന്ന് കമല്‍നാഥും ജ്യോതിരാദിത്യസിന്ധ്യയും ദിഗ്‌വിജയ് സിങ്ങും പ്രചാരണത്തില്‍ ഒറ്റക്കെട്ടാണ്.
അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും നേതൃത്വം നല്‍കുന്ന രാജസ്ഥാനാണ് കോണ്‍ഗ്രസ് ഉറപ്പിച്ചിരിക്കുന്ന സംസ്ഥാനം. അനുകൂലസാഹചര്യമുണ്ടായിട്ടും ഛത്തീസ്ഗഡില്‍ ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടിക്ക് മുഖമില്ല. അജിത് ജോഗി സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബി.എസ്.പിക്കൊപ്പം മല്‍സരിക്കുന്നതും തിരിച്ചടിയായി.
തെലങ്കാനയിലാകട്ടെ മുഖ്യപ്രതിപക്ഷ സ്ഥാനത്ത് നിന്ന് പ്രൊമോഷന്‍ കിട്ടുമെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. ആഭ്യന്തരമന്ത്രി ലാല്‍സിര്‍ലയ്‌ന അടക്കമുള്ളവര്‍ എന്‍.ഡി.എ അംഗമായ മിസോ നാഷണല്‍ ഫ്രണ്ടിലേക്ക് പോകുന്നത് മിസോറമില്‍ കോണ്‍ഗ്രസിന് അടിയായി. അപ്പോഴും വടക്ക് കിഴക്കന്‍ മേഖലയില്‍ ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനം നിലനിറുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha