കേന്ദ്രത്തിന് തിരിച്ചടി; സി ബി ഐ യിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം
സി ബി ഐ യിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീംകോടതി.സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേന്ദ്ര വിജിലൻസ് കമീഷനോടാണ് അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കുന്നത്. 14 ദിവസത്തിനകം അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സിറ്റിങ് ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക്കിെൻറ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അന്വേഷണം കഴിയും വരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച നിലവിലെ സിബിഐ ഡയറക്ടർ നാഗേശ്വരറാവിന് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമില്ല. എന്നാൽ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മേല്‍നോട്ടം വഹിക്കാം. നാഗേശ്വർ റാവു എടുത്ത എല്ലാ തീരുമാനങ്ങളും മുദ്ര വച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിക്കണം,സുപ്രീംകോടതി നിർദ്ദേശിച്ചു. കൂടാതെ, അലോക് വർമ്മയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിനും, സി വി സി ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
23ാം തിയ്യതി മുതല്‍ എത്ര സിബിഐ ഉദ്യോഗസ്ഥരെ മാറ്റിയെന്ന് കോടതി ചോദിച്ചു. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഇടപെടാമെന്നും കോടതി വ്യക്തമാക്കി.
ദീപാവലി അവധി കഴിഞ്ഞ് നടപടികളെടുക്കാം എന്ന് കേന്ദ്ര പേഴ്സണല്‍ കാര്യമന്ത്രാലയത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടപ്പോള്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് അവധി ബാധകല്ലെന്ന മറുപടിയാണ് സുപ്രീംകോടതി നല്‍കിയത്. ആദ്യം പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ മൂന്നാഴ്ച്ച എങ്കിലും സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനായ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച്ച സമയം അനുവദിച്ചത്. രാജ്യതാത്പര്യം സംരക്ഷിക്കേണ്ട കേസാണ് ഇതെന്നും സിബിഐയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നുണ്ടെന്നും കേസ് പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു.
സിബിഐ മേധാവി അലോക് വര്‍മ്മയോടും ജോയിന്‍റ് ഡയറക്ടര്‍ രാകേഷ് അസ്താനയും നല്‍കിയ പരാതിയിലും സിബിഐയിലെ മറ്റു പ്രശ്നങ്ങളെക്കുറിച്ചും ചീഫ് വിജിലന്‍സ് കമ്മീഷണര്‍ അന്വേഷിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടികളാവാം എന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ഡല്‍ഹി സ്പെഷ്യല്‍ പോലീസ് നിയമപ്രകാരം സിബിഐ ഡയറക്ടറുടെ കുറഞ്ഞ കാലാവധി 2 വര്‍ഷമാണ്. അതിന് വിരുദ്ധമാണ് ഇപ്പോഴത്തെ മാറ്റം. സിബിഐ ഡയറക്ടറുടെ സ്ഥാനമാറ്റം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അടങ്ങിയ ഉന്നത സമിതിയാണ്. ചുമതലയില്‍ നിന്ന് നീക്കാനുള്ള തീരുമാനം എടുത്തത് ഈ സമിതിയെ മറികടന്നാണ് എന്നും അലോക് വര്‍മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹാലി എസ് നരിമാനാണ് അലോക് വര്‍മക്കായി ഹര്‍ജി നല്‍കിയത്.
കേന്ദ്രസര്‍ക്കാര്‍ നടപടി സിബിഐയുടെ സ്വാതന്ത്രത്തില്‍ കൈകടത്തുന്നത്. തന്റെ ഭാഗം കേള്‍ക്കാതെ സ്ഥാനത്തു നിന്ന് മാറ്റിയത് ഭരണഘടനയുടെ 14,19,21 അനുച്ഛേദങ്ങളുടെ ലംഘനമാണ്.
ഇപ്പോൾ അന്വേഷണം പൂര്‍ണമായും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാക്കിയ നടപടി ശ്രദ്ധേയമായിരിക്കുയാണ്. അടുത്ത ജനുവരിയിലാണ് അലോക് വര്‍മ്മ സ്ഥാനമൊഴിയുന്നത് എന്നതിനാല്‍ അതുവരെ കേസ് നീട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയാണ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശം വഴി സുപ്രീംകോടതി ഇല്ലാതാക്കിയത്. സിറ്റിംഗ് ജഡ്ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് നിര്‍ദേശിക്കുക വഴി നിഷ്പക്ഷമായ അന്വേഷണത്തിനാണ് പരമോന്നത നീതി പീഠം വഴിയൊഴിക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha