യു.എസിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനെ തുടർന്ന് നടൻ അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചു

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നടന്‍ അനുപം ഖേര്‍ രാജിവച്ചു. യു.എസിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് രാജിയെന്നാണ് വിശദീകരണം. വലിയ വിവാദങ്ങൾക്കൊടുവിലാണ് 2017 -ൽ ഗജേന്ദ്ര ചൗഹാന്റെ പകരക്കാരനായി അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായത് .
ടി വി ഷോയില്‍ പങ്കെടുക്കുന്നതിനായി 2018-2019 വര്‍ഷത്തില്‍ ഒന്‍പത് മാസം യു.എസില്‍ തങ്ങേണ്ടി വരും. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും സമാനരീതിയിൽ മാറി നില്‍ക്കേണ്ട സാഹചര്യമുണ്ട് . അതുകൊണ്ട് തന്നെ ഇത്രയധികം ഉത്തരവാദിത്വമുള്ള പദവിയില്‍ ഇരിക്കുമ്പോള്‍ അവിടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാൻ സാധിക്കില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.
വാർത്താവിതരണ പ്രക്ഷേപണമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിന് അദ്ദേഹം രാജിക്കത്ത് കൈമാറി. അനുപം ഖേറിന്റെ രാജി റാത്തോഡ് അംഗീകരിച്ചു. ഖേറിന്റെ സേവനത്തിന് റാത്തോഡ് നന്ദി പറയുകയും ചെയ്തു. 2017 ഒക്ടോബറിലാണ് ഖേർ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേറ്റത്.
മഹാഭാരതം പരമ്പരയിൽ യുധിഷ്ഠിരനായി വേഷമിട്ട ഗജേന്ദ്ര ചൗഹാനെ പുണെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. 2015 ജൂണിലാണ് മോദി സർക്കാർ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതെങ്കിലും വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് 2016 ജനുവരിയിൽ മാത്രമാണ് ചൗഹാന് ചെയർമാനായി സ്ഥാനമേറ്റെടുക്കാനായത്. പ്രതിഷേധങ്ങൾ ശക്തമായി തുടർന്നതിനാൽ 2017 മാർച്ചിൽ സർക്കാർ ചൗഹാനെ മാറ്റി അനുപം ഖേറിനെ ചെയർമാനായി നിയമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























