കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വക്താവ് ദിവ്യ സപ്ന്ദനയ്ക്കെതിരെ രൂക്ഷവിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള രംഗത്ത്

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വക്താവ് ദിവ്യ സപ്ന്ദനയ്ക്കെതിരെ രൂക്ഷവിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള. അടുത്തിടെ അനാച്ഛാദനം ചെയ്ത സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്കടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിൽക്കുന്ന ഫോട്ടോ സ്പന്ദന ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഇതെന്താ പക്ഷി കാഷ്ഠമാണോ?’ എന്ന ശീർഷകമാണ് സ്പന്ദന ഫോട്ടോയ്ക്ക് നൽകിയത്. ഇതാണ് ഒമർ അബ്‌ദുള്ളയെ ചൊടിപ്പിച്ചത്. മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മോദിക്ക് ഗുണമേ ചെയ്യുഎന്ന് അദ്ദേഹം പറഞ്ഞു.
‘മോദിയുടെ രാഷ്ട്രീയനയങ്ങളും കാര്യശേഷിയും വിമർശനവിധേയമാകുന്നത് നല്ലതുതന്നെയാണ്. എന്നാൽ വ്യക്തിപരമായി അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയായ ഒന്നല്ല . ഇങ്ങനെ ചെയ്യുന്നവർ ഇത് മനസിലാക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. മാത്രമല്ല, ഇത് ആരോഗ്യപരമായ സംവാദത്തിന്റെ സാധ്യതകൾ നശിപ്പിക്കുകയും ചെയ്യും.’ ഒമർ അബ്‌ദുള്ള ട്വിറ്ററിൽ കുറിച്ചു.
ഈ രീതിയിൽ മോദിയെ വിമർശിക്കുന്നതിനെതിരെ ഒമർ അബ്‌ദുള്ളയെ കൂടാതെ നിരവധിപേർ രംഗത്ത് വന്നു. എന്നാൽ തന്റെ വ്യക്തിപരമായ അഭിപ്രായമാണ് താൻ ട്വിറ്ററിൽ കുറിച്ചതെന്നും, ആരും വിഷമം തോന്നേണ്ടതില്ലെന്നും പറഞ്ഞുകൊണ്ട് സ്പന്ദന വിമർശകർക്ക് മറുപടി കൊടുത്തു.
‘ നിങ്ങൾ നിങ്ങളുടെ പൊട്ടിത്തെറികൾക്ക് ശേഷം സ്വയമൊന്നു കണ്ണാടി നോക്കുക. എന്റെ നിലപാടുകൾ എന്റേതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഞാൻ വില കൊടുക്കുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാനൊന്നും ഞാൻ നിൽക്കുന്നില്ല. കാരണം നിങ്ങൾ അത് അർഹിക്കുന്നില്ല.’ വിമർശകർക്ക് മറുപടി കൊടുത്തുകൊണ്ട് ദിവ്യ സ്പന്ദന ട്വിറ്ററിൽ കുറിച്ചു.
സ്പന്ദനയുടെ വിമർശനങ്ങൾ അസ്ഥാനത്താണെന്ന് പറഞ്ഞുകൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, നിധി രസ്‌ഥാൻ എന്നിവരും രംഗത്ത് വന്നിരുന്നു . എന്തിനാണ് ഇത്തരം കളിയാക്കലുകളിലൂടെ രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കുറക്കുന്നതെന്നും, ഇതിൽ മാപ്പു പറയുന്നതിൽ തെറ്റില്ലെന്നും സർദേശായി പറഞ്ഞു . ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന സപ്ന്ദന ഈവിധം പെരുമാറുന്നത് ശരിയല്ല എന്നാണു നിധി ട്വിറ്ററിൽ കുറിച്ചത്.
തന്റെ മൂർച്ചയുള്ള വിമർശനങ്ങൾക്ക് ഏറെനാളുകളായി പഴി കേൾക്കുകയാണ് ദിവ്യ സപ്ന്ദന. മുൻപ് നരേന്ദ്ര മോദിയെ ‘കള്ളൻ’ എന്ന് വിളിച്ചത് സോഷ്യൽ മീഡിയയിൽ വിവാദമാകുകയും, സപ്ന്ദനയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തപ്പെടാൻ കാരണമാകുകയും ചെയ്തു. ഈ കാരണങ്ങൾ കൊണ്ടുതന്നെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി എന്ന സ്ഥാനത്ത് നിന്നും ദിവ്യയെ മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നതായും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























