കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായി ചൗധരിക്ക് സതീഷ് സന ‘കോടികള്‍’ കൈക്കൂലിനല്‍കി; കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായി ചൗധരിക്ക് മൊയിന്‍ ഖുറേഷി കേസില്‍ ഉള്‍പ്പെട്ട സതീഷ് സന ‘കുറച്ച് കോടികള്‍’ കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാന്‍ ഏതാനും കോടി കൈക്കൂലി നല്‍കിയെന്ന് സന പറഞ്ഞതായാണ് വെളിപ്പെടുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനായാണ് ഹരിഭായി ചൗധരി അറിയപ്പെടുന്നത്.സിബിഐ തര്‍ക്കത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയ അസ്താന കേസ് അന്വേഷണ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ഡിഐജി മനീഷ് സിന്‍ഹയാണ് ഈക്കാര്യം കോടതിയെ അറിയിച്ചത്.
ഇടനിലക്കാരന്‍ മനോജ് പ്രസാദിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടതായും ഡി.എ.ജി മനീഷ് സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചു. അജിത് ഡോവലുമായി തന്റെ കുടുംബത്തിന് ഏറെ അടുപ്പമുണ്ടെന്ന് അറസ്റ്റിലായ ഇടനിലക്കാരന്‍ മനോജ് പ്രസാദ് പലതവണ അവകാശപ്പെട്ടിരുന്നതുമാണ്. ഇതോടെ സി.ബി.ഐയിലെ തകര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.
ഇന്ത്യ ഇന്റര്‍പോളിലെ നിരീക്ഷക സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറും എന്ന രഹസ്യവിവരം പോലും മനോജ് പ്രസാദിന് നേരത്തെ അറിയാമായിരുന്നുവെന്നാണ് ഡി.എ.ജി മനീഷ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരി ഒരു ബന്ധുവിനെ രക്ഷിക്കാന്‍ സതീഷ് സനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും മനീഷ് സിന്‍ഹയുടെ ഹര്‍ജിയില്‍ പറയുന്നു.
രാകേഷ് അസ്താന അലോക് വര്‍മ്മയെക്കുറിച്ച് നല്‍കിയ പരാതിയെ പിന്തുണയ്ക്കണമെന്ന് സതീഷ് സനയോട് കേന്ദ്ര നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹയുടെ നിര്‍ദ്ദേശമനുസരിച്ചാണ് സംസാരിക്കുന്നതെന്ന് നിയമ സെക്രട്ടറി സനയോട് പറഞ്ഞതായും ഹര്‍ജിയിലുണ്ട്.
നീരവ് മോദി കേസും രാകേഷ് അസ്താനയ്‌ക്കെതിരായ കേസും നിരീക്ഷിച്ചിരുന്ന ഡി.ഐ.ജി മനീഷ് കുമാര്‍ സിന്‍ഹയെ സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ അലോക് വര്‍മ്മ നാഗ്പൂരിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ മനീഷ് സിന്‍ഹ നല്കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് മനീഷ് സിന്‍ഹ നടത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ നല്‍കിയ ഹര്‍ജിക്കൊപ്പം മാത്രമേ ഈ ഹര്‍ജിയും പരിഗണിക്കാനാകൂ എന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.
https://www.facebook.com/Malayalivartha