അമൃത്സർ ആക്രമണം; പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് അമ്പത് ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്
അമൃത്സറിലെ രാജസൻസി ഗ്രാമത്തിലെ പ്രാർത്ഥനാ ഹാളിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിലെ പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് അമ്പത് ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു. സ്ഫോടനത്തിൽ പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് പ്രാർത്ഥനാ ഹാളിന് നേരെ ഗ്രനേഡ് എറിഞ്ഞതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
പഞ്ചാബ് പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വിടില്ലെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി അപകടസ്ഥലം സന്ദർശിക്കും. മതപണ്ഡിതൻ ഉൾപ്പെടെ മൂന്ന് പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് തീവ്രവാദ സ്വഭാവമാണുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് സൗജന്യ വൈദ്യസഹായവും നൽകുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉറപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha