ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല; അന്തിമ തീരുമാനം പാർട്ടിയുടേത്; അഭ്യൂഹങ്ങള്‍ക്ക് ഇടകൊടുത്ത് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ തീരുമാനം
വരാനിരിക്കുന്ന ലോക്സഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാജ്യം ഭരിക്കുന്ന ബിജെപിയുടെ മുതിർന്ന നേതാവും വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ്. ഒരിക്കല്‍ കൂടി മല്‍സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് വിശദമാക്കിയ സുഷമ അവസാന തീരുമാനം പാര്‍ട്ടിയുടേത് ആയിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു .
മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള ലോക് സഭാംഗമാണ് അറുപത്തിയാറുകാരിയായ സുഷമ സ്വരാജ്. അഭിഭാഷക കൂടിയാണ് ഇവർ . മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇനി മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് സ്വരാജ് വിശദീകരിച്ചത് . 1977 ല്‍ 25 വയസ് പ്രായമുള്ളപ്പോഴാണ് സുഷമ സ്വരാജ് ഹരിയാനയില്‍ മന്ത്രിയാവുന്നത്.
മികച്ച ലോക്സഭാംഗവും മന്ത്രിയെന്ന നിലയില്‍ ഏറെ പ്രശംസനീയമായ കാര്യങ്ങള്‍ ചെയ്ത വ്യക്തിയെന്ന നിലയിലും ഇനി മല്‍സരിക്കാനില്ലെന്ന സുഷമ സ്വരാജിന്റെ തീരുമാനത്തോട് പാര്‍ട്ടി സ്വീകരിക്കുന്ന സമീപനമെന്താണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബിജെപി അഭിമുഖീകരിക്കുമ്പോള്‍ ലോക്‌സഭ പ്രതിപക്ഷ നേതാവായിരുന്നു സുഷമാ സ്വരാജ്. തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും മോദി പ്രധാനമന്ത്രിയാവുകയും സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയാവുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പുതിയ കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നത്. വിദേശകാര്യമന്ത്രിയേക്കാള്‍ മോദിയാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നത്. ബിജെപിക്കകത്ത് പലപ്പോഴും ഇത് അഭിപ്രായ വ്യത്യാസത്തിനിടയാക്കിയിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉയര്‍ന്നു വന്ന പ്രധാനപേരുകളില്‍ ഒന്ന് സുഷമാ സ്വരാജിന്റെതായിരുന്നു. ഇവിടെയും സുഷമാ സ്വരാജിനെ പരിഗണിച്ചിരുന്നില്ല . പ്രതിപക്ഷ നേതാവായി ബിജെപിയെ നയിച്ച സുഷമ സ്വരാജിനു ഭരണം ലഭിച്ചപ്പോള്‍ വേണ്ടപോലെ പരിഗണിച്ചില്ല എന്ന പരാതി ബിജെപി പ്രവര്‍ത്തകര്‍ക്കിടയിൽ ഉണ്ടായിരുന്നു. സുഷമാ സ്വരാജിനെ മാറ്റി നിര്‍ത്തുകയും മോദി അമിത്ഷാ, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ് എന്നിവരിലേക്ക് അധികാരം കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. ഈ കാരണങ്ങളും വരും തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയേക്കില്ല എന്ന ധാരണയുമാണ് സുഷമാ സ്വരാജിനെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha