ഭരണം കൈക്കലാക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ്;പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവരുമായി സഖ്യം രൂപീകരിച്ചേക്കും
ജമ്മു കശ്മീരിൽ ഭരണം കൈക്കലാക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ്സ് രംഗത്ത് .ഇതിന്റെ ഭാഗമായി പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോർട്ട് . നിലവിൽ പിഡിപിയില്‍നിന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബിജെപിയുടെ തന്ത്രത്തെ പൂട്ടിടാൻ സര്‍ക്കാര്‍ രൂപീകരണത്തിലൂടെ സാധ്യമാകുമെന്ന കണക്കൂട്ടലിലാണ് കോണ്‍ഗ്രസിപ്പോൾ.
ജമ്മു-കശ്മീരില്‍ പിഡിപിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എംഎല്‍എമാരാണുള്ളത്. ഈ കക്ഷികളുടെ സഖ്യം രൂപപ്പെടുകയാണെങ്കില്‍ 44 എംഎല്‍എമാര്‍ എന്ന ഭൂരിപക്ഷ സംഖ്യ മറികടക്കാന്‍ സാധിക്കും.
അതേസമയം പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഒരുമിച്ചു നില്‍ക്കുമോയെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. ചിരവൈരികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ജമ്മു-കശ്മീരിന്റെ രാഷ്ട്രീയ സമവാക്യം തന്നെ മാറിമറയുമെന്നതിൽ സംശയമില്ല.
നാഷണല്‍ കോണ്‍ഫറന്‍സ് കൂട്ടുമന്ത്രിസഭയില്‍ പങ്കാളിയാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പിഡിപി-കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് പുറത്തു നിന്ന് പിന്തുണ കൊടുക്കാനാണ് സാധ്യത.മന്ത്രിസഭ രൂപീകരിക്കപ്പെടുകയാണെങ്കില്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാവാന്‍ ഇടയില്ല. ഏതെങ്കിലും മുതിര്‍ന്ന പിഡിപി നേതാവായിരിക്കും മുഖ്യമന്ത്രി.
സജ്ജാദ് ലോണിന്റെ പീപ്പിള്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പീപ്പിള്‍ കോണ്‍ഫറന്‍സിന് രണ്ട് എംഎല്‍എമാര്‍ മാത്രമാണുള്ളതെങ്കിലും 25 എംഎല്‍എമാരുള്ള ബിജെപിയുടെ പിന്തുണയോടെയാണ് നീക്കംനടക്കുന്നത്. പിഡിപിയിലെ അസംതൃപ്തരായ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ഭൂരിപക്ഷം തികയ്ക്കാനാണ് ബിജെപിയുടെ ശ്രമം.
ബിജെപി പിന്തുണ പിന്‍വലിച്ചതോടെയാണ് ജമ്മു-കശ്മീരിലെ പിഡിപി സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് താഴെപ്പോയത്. നിലവില്‍ ഗവര്‍ണര്‍ ഭരണത്തിലുള്ള ജമ്മു-കശ്മീര്‍ ഡിസംബര്‍ 19 വരെ ആ സ്ഥിതിയില്‍ തുടരും. പിന്നീട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാകും നിലവില്‍വരിക.
https://www.facebook.com/Malayalivartha