മലേഗാവ് സ്‌ഫോടന കേസില്‍ സാക്ഷി വിസ്താരം ഡിസംബര്‍ മൂന്നിന് തുടങ്ങും
സൈനിക ഉദ്യോഗസ്ഥര്‍ക്കും സന്യാസിമാര്‍ക്കും എതിരെ ഭീകര കുറ്റം ചുമത്തപ്പെട്ട 2008 ലെ മാലേഗാവ് സ്‌ഫോടന കേസില്‍ സാക്ഷി വിസ്താരം ഡിസംബര്‍ മൂന്നിന് തുടങ്ങും. സ്‌ഫോടനത്തില്‍ മരിച്ച ആറു പേരുടെ മൃതദേഹങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയും പരിക്കേറ്റ 101 പേരെ ചികിത്സിക്കുകയും ചെയ്ത മുംബൈ, നാസിക്, മാലേഗാവ് എന്നിവിടങ്ങളിലെ 14 ഡോക്ടര്‍മാരെയാണ് ആദ്യം വിസ്തരിക്കുന്നത്.ഇവര്‍ക്ക് കോടതി സമന്‍സ് അയച്ചു.
പരിക്കേറ്റവരുടെ മെഡിക്കല്‍ രേഖകളില്‍ പ്രതികള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഡോക്ടര്‍മാരെ വിസ്തരിക്കേണ്ടതുണ്ടെന്നാണ് പ്രത്യേക പബ്‌ളിക് പ്രോസിക്യൂട്ടര്‍ അവിനാഷ് റസല്‍ കോടതിയില്‍ പറഞ്ഞത്.സൈനിക ഉദ്യോഗസ്ഥരായ ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, സന്യാസിമാരായ പ്രഞജാസിങ് ഠാക്കൂര്‍, സുധാകര്‍ ദ്വിവേദി എന്നിവരടക്കം ഏഴ് പേര്‍ക്ക് എതിരെയാണ് ഒക്ടോബര്‍ 30 ന് എന്‍.െഎ.എ കോടതി യു.എ.പി.എ നിയമ പ്രകാരം ഭീകര കുറ്റം ചുമത്തിയത്. തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് പ്രവര്‍ത്തകരാണ് പ്രതികള്‍. സംഘടന രൂപീകരിച്ചത് ഭീതി പരത്താനാണെന്ന് കുറ്റം ചുമത്തുന്നതിനിടെ പ്രത്യേക ജഡ്ജി വിനോദ് പദാല്‍കര്‍ പരാമര്‍ശിച്ചിരുന്നു.
ഭീകരവാദ പ്രവര്‍ത്തനം, ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് യു.എ.പി.എ, ഐ.പി.സി നിയമങ്ങള്‍ പ്രകാരം പ്രതികള്‍ക്ക് എതിരെ കോടതി ചുമത്തിയത്. സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ തനിക്ക് എതിരെ ചട്ടം പാലിക്കാതെയാണ് യു.എ.പി.എ ചുമത്തിയതെന്ന് ആരോപിച്ച് പുരോഹിത് നല്‍കിയ ഹര്‍ജി ബോബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും വിചാരണക്ക് സ്‌റ്റേ നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha