ഇന്ത്യ-പാക്ക് നയതന്ത്രബന്ധം ശക്തിപ്പെടുന്നു; സാര്‍ക്ക് ഉച്ചകോടിയിലേക്ക് മോദിക്ക് പാക്കിസ്ഥാന്റെ ക്ഷണം
പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന് ഖാന് ഇന്ത്യ-പാക്ക് നയതന്ത്രബന്ധത്തെ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. വെറും പ്രസംഗങ്ങൾ കൊണ്ട് മാത്രം അവസാനിപ്പിക്കാതെ പാകിസ്ഥാൻ ഇന്ത്യയുമായുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങുകയാണ്. ഇസ്ലാമാബാദില് നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രമുഖ മാധ്യമ സ്ഥാപനമായ ഡോണ്‍ ന്യൂസ് സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക്കിസ്ഥാന് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യ പ്രസംഗത്തില്‍ ഇമ്രാന് ഖാന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. സമാധന ശ്രമങ്ങള്‍ക്കായി ഇന്ത്യ ഒരു ചുവട് മുന്നോട്ടുവച്ചാല്‍ പാക്കിസ്ഥാന് രണ്ട് ചുവടുവയ്ക്കുമെന്നാണ് ഇമ്രാന് പറഞ്ഞതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഫൈസല്‍ എടുത്തുപറഞ്ഞു.
സാര്‍ക്ക് ഉച്ചകോടി രണ്ടു വര്‍ഷം കൂടുമ്പോഴാണ് ചേരുന്നത്. 2016 ല്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടി ഇന്ത്യ ബഹിഷ്ക്കരിച്ചതോടെ ഉപേക്ഷിച്ചിരുന്നു. ഉറി സൈനിക ക്യാമ്പ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ ഉച്ചകോടിയില്‍ നിന്നും പിന്മാറിയത്. ഇതോടെ അംഗരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും ഉച്ചകോടിയില്‍നിന്നും പിന്‍വാങ്ങി. ഇതിനു പിന്നാലെ ഉച്ചകോടി മാറ്റിവയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha