രാജ്യത്തിൻറെ ആഭ്യന്തര വളർച്ച നിരക്കിൽ ഇടിവ്; രണ്ടാം പാദത്തിൽ 7.1 %; കണക്കു കൂട്ടൽ പിഴച്ച് കേന്ദ്ര സർക്കാർ

രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്കിൽ ഇടിവ്. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദമായ ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള മൊത്ത ആഭ്യന്തര ഉദ്പാദന(ജിഡിപി) വളർച്ച 7.1 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ 7.7 ഉം ഏപ്രിൽ മുതല്‍ ജൂണ്‍ വരെയുള്ള ജിഡിപി 8.2 ആയിരുന്നു . ഈ സ്ഥാനത്താണ് ഇപ്പോൾ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്നു പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെങ്കിലും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‍ വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിർത്തി. ചൈനയ്ക്ക് മുൻപിലാണ് ഇന്ത്യ . രണ്ടാം പാദത്തിൽ ചൈനയുടെ വളർച്ച 6 .5 %മാത്രമാണ്.
ഇത്തവണ ജിഡിപി 7.4 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു വിവിധ റേറ്റിംഗ് ഏജന്‍സികളുടെ പ്രവചനം. കേന്ദ്ര സര്‍ക്കാരിന്റെ ധനവിനിയോഗം കുറഞ്ഞതും ബാങ്കിങ്ങ് ഇതരമേഖലയിലെ പ്രതിസന്ധിയുമാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇതേസമയം രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനമായിരുന്നു.
നോട്ട് നിരോധനവും ജിഎസ്ടിയും മൂലം കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയും പദ്ധതികള്‍ നടപ്പിലാക്കിയതിലെ പാളിച്ചയുമാണെന്ന് വിദഗ്ധര്‍ വിലയിരുത്തയിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാ ദത്തിലെ തിരിച്ചു വരവ് കേന്ദ്രത്തിന് ആശ്വാസമായിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ആരോപണങ്ങള്‍ കണക്ക് ശരിവയ്ക്കുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം വളര്‍ച്ചയിലെ ഇടിവ് ആയുധമാക്കാനാണ് സാധ്യത.
കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 6.9 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന ഖനന, ക്വാറി മേഖലകളില്‍ നിന്നുള്ള സംഭാവന 2.4 ശതമാനമായി കുറഞ്ഞു. അതേസമയം ഉത്പാദന, നിര്‍മാണ, ഫാമിങ് മേഖലകളില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. 7.4 ശതമാനമാണ് നിര്‍മാണമേഖലയിലുണ്ടായ വളര്‍ച്ച. കഴിഞ്ഞ തവണത്തേക്കാള്‍ 3.1 ശതമാനം മുന്നേറി 7.8 ശതമാനം വളര്‍ച്ചയാണ് നിര്‍മാണ മേഖല രേഖപ്പെടുത്തിയത്.
മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ കാലത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. ഉദാരീകരണത്തിനുശേഷം സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആദ്യമായി രണ്ടക്കം കടന്ന 2010-11 കാലഘട്ടത്തിലെ ജിഡിപി 10.3 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമാക്കിയാണ് ബുധനാഴ്ച സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കുറച്ചത്.
ഇത് പ്രകാരം രണ്ടാം യുപിഎ സര്‍ക്കാരിന്റെ 2008 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിലെ ശരാശരി ജിഡിപി 6 ശതമാനമായി കുറയുകയും എന്നാല്‍ മോഡി സര്‍ക്കാരിന്റെ കാലത്തെ ശരാശരി നിരക്ക് 7.12 ശതമാനമായി നിലനില്‍ക്കുകയും ചെയ്യും. 2019 ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















