യൂട്യൂബ് പാചക വീഡിയോകളിലൂടെ പ്രശസ്തയായ മസ്താനമ്മ വിടവാങ്ങി; രണ്ട് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തിലധികം ആരാധകരെ സ്വന്തമാക്കിയ യൂട്യൂബർക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിച്ച് കണ്‍ട്രി ഫുഡ്

യൂടൂബിലൂടെ ആന്ധ്രയുടെ വിവിധങ്ങളായ നാടൻ രുചികൾ പരിചയപ്പെടുത്തിയ മസ്താനമ്മ മരണമടഞ്ഞു. തന്റെ അന്ത്യകാലം വരെ യൂടൂബിലൂടെ പ്രേക്ഷകർക്ക് വ്യത്യസ്ത പാചക കൂട്ടുകൾ പരിചയപ്പെടുത്തുന്നതിൽ വ്യാപൃതയായിരുന്നു ആന്ധ്ര പ്രദേശ് സ്വദേശിയായ മസ്താനമ്മ. 107 വയസ്സുണ്ടായിരുന്ന മസ്താനമ്മ ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ യൂറ്റൂബർ എന്നാണ് അറിയപ്പെട്ടിരുന്നത്. ‘കൺട്രി ഫുഡ്സ്’ എന്ന പേരിലുള്ള യൂടൂബ് ചാനലിലാണ് മസ്താനമ്മ തന്റെ പാചകവിദ്യകളുമായി പ്രത്യക്ഷപ്പെട്ടിരുന്നത്.
2016 ൽ ചെറുമകൻ ലക്ഷ്മണിനും കൂട്ടുകാർക്കും വേണ്ടി വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് മുത്തശ്ശി താരമാകുന്നത്. 75 ലക്ഷത്തിലധികം ആൾക്കാരാണ് ആ വിഡിയോ കണ്ടത്. പിന്നീട് മുത്തശ്ശിയുടെ പാചകത്തിന്റെ പല വിഡിയോകളും യുട്യൂബില്‍ വന്നു. ഇവയെല്ലാം ഒന്നിനൊന്നു വൈറലാവുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് കണ്‍ട്രി ഫുഡ് എന്ന യുട്യൂബ് ചാനല്‍ നേടിയത്.
പതിനൊന്നാം വയസില്‍ വിവാഹിതയായ മസ്താനമ്മയ്ക്ക് അഞ്ച് മക്കളായിരുന്നു. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഇവര്‍ തനിച്ചാണ് വളര്‍ത്തിയത്. കടല്‍വിഭവങ്ങളിലായിരുന്നു മസ്താനമ്മയുടെ ഒട്ടേറെ രുചിക്കൂട്ടുകള്‍ ഉണ്ടാക്കിയത്. സ്വയം പരീക്ഷിച്ച് ഉണ്ടാക്കിയെടുത്തവയായിരുന്നു മസ്താനമ്മയുടെ വിഭവങ്ങള്‍ മിക്കവയും. മസ്താനമ്മ വിഭവങ്ങള്‍ക്കായുള്ള കൂട്ട് തയ്യാറാക്കുന്നതും പ്രത്യേക രീതിയില്‍ ആയിരുന്നു.
തണ്ണിമത്തൻ ചിക്കൻ കറി, കെബാബ്, ബിരിയാണി രുചിക്കൂട്ടുകൾ നിരവധി കാഴ്ചക്കാരെയാണ് നേടിയെടുത്തത്. കണ്‍ട്രി ഫുഡ് എന്ന യുട്യൂബ് ചാനല്‍ പ്രാദേശിക രുചികള്‍ മാത്രമല്ല കൈകാര്യം ചെയ്തിരുന്നത്. മസ്താനമ്മയ്ക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിച്ചുള്ള വീഡിയോ കണ്‍ട്രി ഫുഡ് അപ്ലോഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























