കാർഷിക വിളകൾക്ക് കിലോയ്ക്ക് 20 പൈസ;; മുടക്കിയത് 2 ലക്ഷം, കിട്ടിയത് വെറും 65,000; മനംനൊന്ത് രണ്ടേക്കറോളം വരുന്ന കൃഷി ഭൂമി നശിപ്പിച്ച് കർഷകൻ
വഴുതനങ്ങയ്ക്ക് ഒര കിലോയ്ക്ക് 20 പൈസ ലഭിച്ചതില്‍ മനംനൊന്ത് രണ്ടേക്കർ വരുന്ന തന്റെ കൃഷിമുഴുവന്‍ നശപ്പിച്ച് കര്‍ഷകന്‍.ബാങ്കില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ ലോണ്‍ എടുത്ത് മാസങ്ങളോളം വെള്ളവും വളവും നല്‍കി പരിപാലിച്ച വഴുതനങ്ങയ്ക്കാണ് കിലോയ്ക്ക് 20 പൈസ ലഭിച്ചത്. ഇതിൽ മനം നൊന്താണ് രണ്ടേക്കര്‍ വരുന്ന വഴുതനങ്ങ തൈകള്‍ മൊത്തം പിഴുതു കളഞ്ഞത്.മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ സാകുരി ഗ്രാമത്തില്‍ നിന്നുള്ള രാജേന്ദ്ര ബെവകെയാണ് തന്റെ പാടത്തെ വഴുതനങ്ങ തൈകള്‍ മുഴുവന്‍ വേരോടെ പിഴുതെറിഞ്ഞത്.
ഒരു കിലോ ഉള്ളിക്ക് ഒരു രൂപ ലഭിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ 750 കിലോ ഉള്ളിക്ക് ലഭിച്ച 1064 രൂപ നരേന്ദ്ര മേദിക്ക് അയച്ചതിന് പിന്നാലെയാണ് ഈ കർഷകന്റെ ദുരവസ്ഥ.
വെറും 65,000 രൂപയാണ് രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കിയ വഴുതനങ്ങ വിറ്റപ്പോള്‍ കിട്ടിയത് .തന്റെ കഠിനാധ്വാനവും കഷ്ടപ്പാടും വെറുതെയായെന്ന് മനസ്സിലാക്കിയ രാജേന്ദ്ര കൃഷിയിടത്തില്‍ എത്തി മുഴുവന്‍ നശിപ്പിക്കുകയായിരുന്നു. തനിക്ക് കൂടുതല്‍ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇദ്ദേഹം പറയുന്നത്.
ആധുനിക കൃഷിരീതികൾ അവലംബിച്ചാണ് കൃഷി തുടങ്ങിയത്. വളവും മരുന്നും വാങ്ങിയ വകയിൽ കടക്കാരന് 35,000 രൂപ നൽകാനുണ്ട്. കടം എങ്ങനെ വീട്ടുമെന്ന ആധിയിലാണ് താനെന്നും രാജേന്ദ്ര പറയുന്നു.
നാസിക്ക്, സൂറത്ത് എന്നിവിടങ്ങളിലെ മൊത്തവ്യാപര കമ്പോളങ്ങളിലാണ് വഴുതനങ്ങ വിൽക്കാൻ പോയത്. രണ്ടിടത്തും കിലോയ്ക്ക് 20 പൈസ പ്രകാരമാണ് വഴുതനക്കച്ചവടക്കാർ പറഞ്ഞത്. ഇനിയുമൊരു നഷ്ടം സഹിക്കാൻ കഴിയാത്തതു കൊണ്ടാണ് അടുത്ത വിള നശിപ്പിച്ചതെന്ന് രാജേന്ദ്ര പറയുന്നു.
വീട്ടില്‍ വളര്‍ത്തുന്ന പശുക്കള്‍ക്ക് കാലിത്തീറ്റ വാങ്ങാന്‍ പോലും തന്റെ കയ്യില്‍ അഞ്ചിന്റെ പൈസയില്ല. വഴുതനങ്ങ കൃഷിയിലായിരുന്നു തന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് മാസമായി വിളകള്‍ക്ക് പ്രതീക്ഷിച്ച ലാഭം കിട്ടുന്നില്ല. ഇനിയും കൃഷി തുടര്‍ന്നാല്‍ ജീവിക്കാന്‍ വഴിയില്ലാതാകും എന്ന് രാജേന്ദ്ര പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ മോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സംഘടിച്ചത്. എന്നാല്‍ എത്രയൊക്കെ പ്രതിഷേധങ്ങൾ നടത്തിയിട്ടും മോദി സര്‍ക്കാര്‍ കരഷകരോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണെന്നതിന്റെ ഉത്തമ ഉദ്ദാഹരണമാണ് ഈ ദുരവസ്ഥ.
https://www.facebook.com/Malayalivartha