പാക് ജയിലില്‍ നിന്നും ഹാമിദ് ഇന്ത്യയില്‍ തിരിച്ചെത്തി, നിയമവിരുദ്ധമായി അതിര്‍ത്തി കടന്നത് പ്രണയിനിയുമായി സന്ധിക്കാന്‍...!
പ്രണയിനിയെ തേടി അഫ്ഗാനിസ്താന്‍ വഴി പാകിസ്താനില്‍ പ്രവേശിച്ച് ജയിലില്‍ അകപ്പെട്ട മുംബൈക്കാരന്‍ ഹാമിദ് അന്‍സാരി ഒടുവില്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. പാക് ജയിലില്‍ ആറു വര്‍ഷം തടവില്‍ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഹാമിദ് അന്‍സാരിയാണ് അട്ടാരിവാഗ അതിര്‍ത്തി വഴി ഇന്ത്യയില്‍ തിരിച്ചെത്തിയത്. വാഗയില്‍ ഇന്ത്യന്‍ ഭാഗത്ത് നിറകണ്‍ചിരിയുമായി കാത്തുനിന്ന മാതാപിതാക്കള്‍ അതിര്‍ത്തി കടന്ന് നടന്നെത്തിയ മകനെ വാരിപ്പുണര്‍ന്ന് സ്വീകരിച്ചു.
പെഷാവര്‍ ജയിലിലായിരുന്ന ഈ മുപ്പത്തിമൂന്നുകാരനെ, തിരിച്ചയക്കണമെന്ന ഉത്തരവോടെ ചൊവ്വാഴ്ചയാണ് മോചിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കണ്ടുമുട്ടാനായി 2012-ലാണ് ഹാമിദ് ഇന്ത്യ വിട്ടത്. പാകിസ്താനില്‍ പ്രവേശിക്കാന്‍ അഫ്ഗാന്‍ വഴിയാണ് ഇയാള്‍ പോയത്. 2015-ല്‍ പിടിയിലാകുന്നതിനു മുന്‍പ് മൂന്നു വര്‍ഷക്കാലം അയാളെ കാണാതായിരുന്നു. വ്യാജ പാക് തിരിച്ചറിയല്‍ കാര്‍ഡുമായി പാക് സേനയുടെ പിടിയിലായ ഹാമിദിനെ സൈനിക കോടതി 2015-ല്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു.
ദൈവം ഞങ്ങളുടെ പ്രാര്‍ഥന കേട്ടുവെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണിതെന്നും, വാഗയില്‍ കാത്തിരുന്ന മാതാവ് ഫൗസിയയും പിതാവ് നിഹാല്‍ അന്‍സാരിയും പറഞ്ഞു. ഇന്ത്യന്‍ അധികൃതരുടെ നേതൃത്വത്തില്‍ സ്വീകരിച്ച ഹാമിദിനെ വൈദ്യ പരിശോധനക്കു വിധേയനാക്കി.
അയാളുടെ മൂന്നു വര്‍ഷ ശിക്ഷാകാലത്തില്‍ ഇളവ് അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഇക്കഴിഞ്ഞ വ്യാഴാഴ്ച, പെഷാവര്‍ ഹൈക്കോടതി തള്ളിയിരുന്നു. ഡിസംബറില്‍ അയാളുടെ ശിക്ഷാകാലാവധി പൂര്‍ത്തിയായി കഴിയുമ്പോള്‍ അയാളെ തിരികെ അയയ്ക്കും എന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഹര്‍ജിയിന്മേല്‍ വിധി പറഞ്ഞത്. ജസ്റ്റിസ് റൂഹുല്‍ അമിന്‍ ഖാന്‍, ജസ്റ്റിസ് ഇഷ്തിയാഖ് ഇബ്രാഹിം എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റേതായിരുന്നു വിധി.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു യുവതിയെ കാണാന്‍ 2012- നവംബറിലാണ് അഫ്ഗാനിസ്ഥാന്‍ വഴി ഇയാള്‍ പാകിസ്ഥാനിലേയ്ക്ക് പ്രവേശിച്ചത് . കൊഹാറ്റ് ജില്ലയില്‍ നിന്നും പാക്കിസ്ഥാന്‍ ഇന്റലിജന്‍സും ലോക്കല്‍ പോലീസും ചേര്‍ന്ന് അയാളെ പിടികൂടിയത് 2015-ല്‍ ആയിരുന്നു.
മതിയായ യാത്രാ രേഖകളൊന്നും ഇല്ലാതെ ഹംസ എന്ന കള്ളപ്പേരില്‍ പാകിസ്ഥാന്റെ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ പാക്കിസ്ഥാനിലേക്കു കടന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ചാര പ്രവര്‍ത്തനത്തിനും ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി അയാള്‍ പാകിസ്ഥാനില്‍ എത്തി എന്ന കുറ്റമാണ് ചുമത്തപ്പെട്ടത്. തനിയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പെഷവാര്‍ ഹൈക്കോടതിയില്‍ വാദത്തിടെ അന്‍സാരി നിഷേധിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലൊന്നും താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ ചാര പ്രവര്‍ത്തനം എന്ന കുറ്റത്തില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2017 നവംബര്‍ ഒന്നിന്, അന്‍സാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മുതിര്‍ന്ന അഭിഭാഷകനായ ക്വാസി മുഹമ്മദ് അന്‍വര്‍ മുഖേനെ സമര്‍പ്പിച്ച ഹര്‍ജിയില്‍, തന്റെ ശിക്ഷാകാലത്തില്‍ ഇളവ് അനുവദിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തന്റെ വാറന്റിലുള്ള, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകള്‍ മാറ്റി പകരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നാക്കണമെന്നും അന്‍സാരി ആവശ്യപ്പെട്ടിരുന്നു.
ജയിലില്‍ തന്നോട് ഇടപെടുന്ന രീതി കുറച്ചു കൂടി മെച്ചപ്പെട്ടതാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2016-ല്‍ അന്‍സാരി ഒരു പരാതി സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കണമെന്നും ആരോഗ്യ സുരക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് കുറ്റപത്രത്തിലുള്ളത് കൊണ്ട് അയാളെ ഏകാന്ത തടവിലാണ് പാര്‍പ്പിച്ചിരിയ്ക്കുന്നതെന്ന് അന്‍സാരി കിടന്ന മര്‍ദാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കോടതിയെ കത്തിലൂടെ അറിയിച്ചു. ഇന്‍ഡ്യാക്കാരനായ താന്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് കേസിന്റെ വിചാരണയ്ക്കിടെ അന്‍സാരി കോടതിയോട് പറഞ്ഞു. അതിനാല്‍ ശിക്ഷാ ഇളവിന് അര്‍ഹനാണെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു. മതിയായ യാത്രാ രേഖകള്‍ ഇല്ലാതെ തന്റെ കക്ഷി പാകിസ്താനിലേക്ക് പ്രവേശിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഒരു കൃത്രിമ തിരിച്ചറിയല്‍ കാര്‍ഡ് അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്നുള്ളതും മാത്രമാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം എന്നും അതിനാല്‍ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരമോ കൃത്രിമ രേഖ ചമച്ചു എന്നതിനോ മാത്രമേ കേസ് എടുക്കാനാവു എന്ന് അന്‍സാരിയുടെ വക്കീല്‍ അന്‍വര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈയിലുള്ള അന്‍സാരിയുടെ മാതാവ് ഫൗസിയ പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ തയ്യാറെടുക്കയായിരുന്ന ഇമ്രാന്‍ ഖാനോട് ശിക്ഷാ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചു കൊണ്ട് കത്തെഴുതിയിരുന്നു.2016 ആഗസ്റ്റില്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് , അന്‍സാരിയുടെ വിഷയത്തില്‍ കോണ്‍സുലേറ്റിനു ഇടപെടാനുള്ള അനുമതി തേടാനായി പാകിസ്താനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. ജയിലിലെ മറ്റ് അന്തേവാസികള്‍ മൂന്നു തവണ അന്‍സാരിയെ ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത് . തുടര്‍ച്ചയായുള്ള ഈ ആക്രമണത്തെ കുറിച്ചറിഞ്ഞു താന്‍ വളരെ അസ്വസ്ഥയായി എന്നും ഇത് തീര്‍ത്തും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണെന്നും സുഷ്മ സ്വരാജ് പറഞ്ഞു. കൊലപാതകത്തിന് തൂക്കുകയര്‍ കാത്തുകഴിയുന്ന ഒരു ക്രിമിനലിനോടൊപ്പമാണ് തന്റെ കക്ഷിയെ പാര്‍പ്പിച്ചിരിയ്ക്കുന്നത് എന്ന് അന്‍സാരിയുടെ വക്കീല്‍ അന്‍വറും അന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha