ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുന്നു..ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസും ആംആദ്മിയും ഒരുമിച്ച്
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളിലും തിളങ്ങിയതോടെ കോൺഗ്രസിന് ആത്‌മവിശ്വാസം വർധിച്ചു. അതിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുന്നു
ഹിന്ദി ഹൃദയഭൂമിയിലെ മൂന്നിടത്തും മുന്നേറിയ കോണ്‍ഗ്രസിന് വിശാലപ്രതിപക്ഷസഖ്യത്തിന്റെ നേതൃപദവിയില്‍ സ്ഥാനമുറപ്പിക്കാം.
മിസോറാം നഷ്ടപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അധികാരമുറപ്പിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസഗഢ് സംസ്ഥാനങ്ങളില്‍ ആകെ 65 ലോക്സഭാ സീറ്റുകള്‍. ഇതില്‍ 62 എണ്ണമാണ് 2014 ല്‍ ബിജെപി നേടിയത്. നിയമസഭാതിരഞ്ഞെടുപ്പിലെ വോട്ട് അതേപടി നിലനിനിന്നാല്‍ മധ്യപ്രദേശില്‍ ബിജെപിക്ക് കഴിഞ്ഞതവണ ലഭിച്ച 27 ലോക്സഭാസീറ്റില്‍ 13 എണ്ണം നഷ്ടപ്പെടും. രാജസ്ഥാനിലാണെങ്കില്‍ കഴിഞ്ഞതവണ ഇരുപത്തഞ്ച് സീറ്റും തൂത്തുവാരിയ ബിജെപിക്ക് ഇപ്പോള്‍ ലീഡുള്ളത് ആകെ പതിനൊന്നു സീറ്റിൽ മാത്രം . ഛത്തീസ്ഘട്ടിലും സ്ഥിതി മറിച്ചല്ല
ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ്സിന്റെ ഈ തിരിച്ചുവരവ് പ്രതിപക്ഷത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നു.
ഇതോടെ പ്രതിപക്ഷ വിശാല സംഖ്യത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ദില്ലി പിടിച്ചെടുക്കുമെന്ന വാശിയിലാണ് കോൺഗ്രസ്സ്. അതിനായി കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കുന്നതിനുള്ള ചൂടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
എഎപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ നേരത്തെ ശക്തമായ എതിര്‍പ്പ് ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് തന്റെ മുന്‍ നിലപാട് മാറ്റിയതാണ് പ്രതീക്ഷക്ക് വകനൽകുന്നത് . ഇതുവരെ ഐക്യ ചർച്ചകളിൽ കീറാമുട്ടിയായി കിടന്നിരുന്നത് പാർട്ടിയെ ആര് നയിക്കുമെന്ന ചോദ്യമായിരുന്നു. എന്നാൽ കോൺഗ്രസ്സ് ശക്തമായ തിരിച്ചു വരവ് നടത്തിയ സാഹചര്യത്തിൽ ആ ചോദ്യത്തിന് പ്രസക്തിയില്ല
തങ്ങളുമായി ഉടക്കി നില്‍ക്കുന്ന പ്രതിപക്ഷത്തുള്ള ആം ആദ്മി ഉൾപ്പടെയുള്ള പാര്‍ട്ടികളെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്
ദില്ലിയിൽ ആകെയുള്ള ഏഴു ലോക്സഭാ സീറ്റുകളും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആം ആദ്‌മിയുമായുള്ള സഖ്യത്തിന് കോൺഗ്രസ്സ് മുതിരുന്നത് .ആദ്യഘട്ടത്തിൽ എഎപി സഖ്യത്തിനു എതിരായിരുന്ന ഷീലാ ദീക്ഷിത് സഖ്യചര്‍ച്ചകള്‍ സജീവമായതോടെ സഖ്യത്തെ അംഗീകരിച്ചു രംഗത്ത് വന്നിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവില്‍ തങ്ങളുടെ മുന്‍ നിലപാടില്‍ മാറ്റം വരുത്തി മുന്നോട്ട് വന്നിരിക്കുകയാണ് സഖ്യത്തെ എതിര്‍ത്തിരുന്ന നേതാക്കള്‍
ദില്ലിയിലേയും പഞ്ചാബിലേയും നിയമസഭയില്‍ ഇരുപാര്‍ട്ടികളും വിരുദ്ധ പക്ഷത്താണെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒന്നിക്കുക എന്നതാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയുടെ അടിത്തറ എന്നറിയുന്നു
1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച ദില്ലിയില്‍ ആംആദ്മി അധികാരത്തില്‍ എത്തുന്നത് 2013 ലാണ്. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഭരണം ആരംഭിച്ച 2015ല്‍ നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കാതിരുന്ന ഈ തിരഞ്ഞെടുപ്പില്‍ 67 സീറ്റും നേടിയാണ് 2015 ല്‍ ആം ആദ്മി അധികാരത്തിലെത്തിയത്
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കുകയാണെങ്കില്‍ 7 സീറ്റിലും വിജയിക്കാം എന്നാണ് ഇരുപാര്‍ട്ടികളും വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha