ബിജെപി നേതാക്കളുടെ വായില്‍ തുണി തിരുകി വയ്ക്കണം ; ബിജെപി നേതാക്കള്‍ക്കതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രിയും മുന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി രംഗത്ത്

ബിജെപി നേതാക്കള്‍ക്കതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രിയും മുന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി രംഗത്ത്. ചില ബിജെപി നേതാക്കളുടെ വായില്‍ തുണി തിരുകി വയ്ക്കണമെന്നാണ് ഗഡ്കരി പറഞ്ഞത് . ‘ബോംബെ ടു ഗോവ’ എന്ന ബോളിവുഡ് സിനിമയിലെ രംഗത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഗന്ധ്കരി വിമര്‍ശനം ഉന്നിയിച്ചത്.
സിനിമയില്‍ മാതാപിതാക്കള്‍ വിശപ്പ് അടക്കാനായി കുട്ടിയുടെ വായില്‍ തുണി തിരുകി വയ്ക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കണമെന്നായിരുന്നു ഗന്ധ്കരി റിപ്പബ്ലിക് ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടത്.
ഹനുമാന്റെ ജാതിയെക്കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗോത്രത്തെ കുറിച്ചുമെല്ലാം വിവാദ പ്രസ്താവനകള്‍ നടത്തി ബിജെപി നേതാക്കളെക്കുറിച്ചാണോ ഈ പരാമര്‍ശം എന്ന ചോദ്യത്തിന്, താന്‍ തമാശ പറഞ്ഞതാണ് എന്നാണ് ഗഡ്കരി മറുപടി നല്‍കിയത്. ഹനുമാൻ വനവാസിയായ ദളിതൻ ആണെന്ന് രാജസ്ഥാനിലെ അൽവറിൽ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ഉള്‍പ്പെടയുള്ള ബിജെപി നേതാക്കള്‍ ജാതിയുടെ പേരില്‍ വിമര്‍ശിച്ചിട്ടുണ്ട്.
വിവാദ പ്രസ്താവനകള്‍ നടത്തി സ്ഥിരമായി ബിജെപി നേതാക്കള്‍ വെട്ടിലാകാറുണ്ട്. ഇതിലൂടെ വിമര്‍ശനങ്ങള്‍ക്ക് മാത്രമല്ല നിരന്തരമായി ട്രോളുകള്‍ക്കും ബിജെപി നേതാക്കള്‍ ഇരയാകാറുണ്ട്. ബിജെപിയിലെ നേതാക്കളുടെ ഈ പ്രവണതയെ വിമര്‍ശിച്ചാണ് ചില ബിജെപി നേതാക്കള്‍ സംസാരം കുറയ്ക്കുന്നത് വളരെ നന്നായിരിക്കും എന്നാണ് ഗഡ്കരി അഭിപ്രായപ്പെട്ടത്. രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളോട് ഇടപെടുന്നതില്‍ മിതത്വം പാലിക്കണമെന്നും ബിജെപിയില്‍ അത് വളരെ അധികമാണെന്നും ഗഡ്കരി പറഞ്ഞു. റാഫേല്‍ വിഷയത്തില്‍ ബിജെപി വിളിച്ച് ചേര്‍ത്ത 70തോളം വാര്‍ത്താസമ്മേളനങ്ങളുടെ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ബിജെപി നേതാക്കള്‍ക്ക് മാധ്യമങ്ങളോട് പറയാനുളളത് പറഞ്ഞല്ലേ പറ്റൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. 2019ല്‍ ബിജെപിയെ നയിക്കാന്‍ നരേന്ദ്ര മോദിക്ക് പകരം ഗഡ്കരിയെ നിയോഗിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് പാര്‍ട്ടി നേതാക്കളെ തന്നെ വിമര്‍ശിച്ച് കൊണ്ടുളള ഗഡ്കരിയുടെ നീക്കം.
കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വി ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുകൊണ്ട്, മാധ്യമങ്ങളെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി രംഗത്ത് എത്തിയിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹനുമാന്‍ ദളിതനാണെന്ന പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് നിതിന്‍ ഗഡ്കരി സംസാരിച്ചത്.
‘ നമ്മള്‍ മാറണമെങ്കില്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മാറേണ്ടതുണ്ട്. നോക്കൂ നമ്മുടെ സമൂഹത്തില്‍ ഒരു പ്രശ്‌നമുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ക്ക് ആദരവ് ലഭിക്കുന്നില്ല. തെറ്റുചെയ്യുന്നവര്‍ക്കാകട്ടെ ശിക്ഷയും ലഭിക്കുന്നില്ല. പല കാര്യങ്ങളിലും ഇതാണ് സ്ഥിതി. നല്ല വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ഇന്ന് നിങ്ങള്‍ പ്രതിജ്ഞയെടുക്കണം. ആര്‍ക്കെങ്കിലും ഒരു അബദ്ധം പറ്റിയാല്‍ എന്തൊരു കവറേജാ നിങ്ങള്‍ നല്‍കുക. ഒരു രാഷ്ട്രീയക്കാരന്‍ എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ നിങ്ങള്‍ അന്ന് എട്ടിനും ഒമ്പതിനുമിടയില്‍ ചര്‍ച്ച നടത്തുകയും ‘കണ്‍ട്രി വാണ്ട്‌സ് ടു നോ’ എന്ന് ചോദിക്കുകയും ചെയ്യും.’ ഗഡ്കരി ചോദിച്ചു.
റിപ്പബ്ലിക് ടി.വിയില്‍ ദ ഡിബേറ്റ് എന്നു പറയുന്ന അര്‍ണബ് ഗോസ്വാമിയുടെ ഷോയില്‍ ‘ദ നാഷണ്‍ വാണ്ട്‌സ് ടു നോ’ എന്ന് അര്‍ണബ് പലതവണ ഉപയോഗിക്കാറുണ്ട്. ഇതിനെ പരോക്ഷമായി പരാമര്‍ശിച്ചാണ് ഗഡ്കരിയുടെ പരിഹാസം.
https://www.facebook.com/Malayalivartha























