രാജ്യത്ത് നടന്ന കർഷക ആത്മഹത്യകളുടെ എണ്ണം എത്രയാണ് ?; കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യത്തിന് മുന്നിൽ കൈമലർത്തി കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്
രാജ്യത്തെ കർഷക ആത്മഹത്യകളുടെ വിവരം തങ്ങളുടെ കയ്യിലില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. 2016 മുതല്‍ വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്ന് മന്ത്രി ലോക്സഭയിൽ വ്യക്തമാക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ദിനേഷ് ത്രിവേദിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
2016 മുതല്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം എത്രയാണ്. ഇവരുടെ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടോ എന്നായിരുന്നു ത്രിവേദിയുടെ ചോദ്യം. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് കര്‍ഷക ആത്മഹത്യ സംബന്ധിച്ച കണക്കുകള്‍ തയാറാക്കുന്നത്. വെബ്സൈറ്റില്‍ 2015 വരെയുള്ള കര്‍ഷക ആത്മഹത്യയുടെ വിവരങ്ങളാണുള്ളത്. 2016 മുതലുള്ള വിവരങ്ങള്‍ ലഭ്യമല്ല. ജീവനൊടുക്കിയ കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്വാസ നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചാണ് ഇത് പറയുന്നതെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു. 2015 ലെ വിവരങ്ങള്‍ പ്രകാരം 8,000 കര്‍ഷകരാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ജീവനൊടുക്കിയത്. ഇവിടെ മാത്രം 3030 കര്‍ഷകര്‍ ജീവിതം അവസാനിപ്പിച്ചു. ഇക്കാലത്ത് തെലുങ്കാനയില്‍ 1358 പേരും കര്‍ണാടകയില്‍ 1197 പേരും ജീവനൊടുക്കി. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാവാതെയാണ് കൂടുതല്‍ ആളുകളും ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha