ഉത്തര്‍ പ്രദേശ് ബിജെപിയില്‍ ഹനുമാന്‍ വിവാദം കത്തുന്നു; ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ് ബുക്കല്‍ നവാബ് ഹനുമാന്‍ മുസ്‍ലിംമാണെന്ന് പറഞ്ഞതിന് പിന്നാലെ ഹനുമാന്‍ ജാട്ട് സമുദായാംഗമാണെന്ന അവകാശവാദവുമായി യോഗി മന്ത്രിസഭയിലെ മന്ത്രി ചൗധരി ലക്ഷ്മി നാരായണന്‍ രംഗത്ത്

ഉത്തര്‍ പ്രദേശ് ബിജെപിയില്‍ ഹനുമാന്റെ സ്വത്വത്തെ കുറിച്ചുള്ള വിവാദം കത്തുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദളിതാണെന്നുള്ള പരാമര്‍ശം നടത്തിയതിന്പിന്നാലെ രണ്ടാം തവണയാണ് ഹനുമാന്റെ സ്വത്വത്തെ കുറിച്ച് യുപിയില്‍ വിവാദം പുകയുന്നത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ് ബുക്കല്‍ നവാബ് ഹനുമാന്‍ മുസ്‍ലിംമാണെന്ന് പറഞ്ഞതിന് പിന്നാലെ ഹനുമാന്‍ ജാട്ട് സമുദായാംഗമാണെന്ന അവകാശവാദവുമായി യോഗി മന്ത്രിസഭയിലെ മന്ത്രി ചൗധരി ലക്ഷ്മി നാരായണന്‍ രംഗത്തെത്തി. ഹനുമാന്‍ തന്‍റെ സമുദായാംഗമാണ്. എല്ലാ പ്രശ്നങ്ങളിലും എടുത്ത്ചാടുന്ന ജാട്ടുകളെപ്പോലെയാണ് ഹനുമാനെന്നും മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് യോഗി, ഹനുമാന്‍ ദളിതാണെന്നുള്ള പരാമര്‍ശം നടത്തിയത്. അതിന് ശേഷം പേരുകളിലുള്ള സാമ്യം വെച്ച് ഹനുമാന്‍ മുസ്ലിമാണെന്നുള്ള പരാമര്‍ശമായിരുന്നു ഇന്നലെ ബിജെപി എംഎല്‍സി ബുക്കല്‍ നവാബ് ഇന്നലെ നടത്തിയത്. റഹ്മാന്‍, കുര്‍ബാന്‍ തുടങ്ങിയ പേരുകളിലുള്ള സാമ്യം വെച്ചായിരുന്നു ബിജെപി എംഎല്‍എ ഹനുമാന്റെ സ്വത്വം മുസ്ലിം ആണെന്ന് പ്രസ്താവിച്ചത്. ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം കൂടിയാണ് ബുക്കല്‍ നവാബ്.
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്ന സമയത്തായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് നിങ്ങള്‍ വോട്ട് നല്‍കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു.
ഹനുമാന്‍ ഒരു വനവാസിയായിരുന്നു. ഇന്ത്യയിലെ എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കാന്‍ രാമന്റെ വരദാനവും അനുഗ്രഹവും കിട്ടിയ ആളാണ് ഹനുമാനെന്നും യോഗി പറഞ്ഞിരുന്നു. രാമഭക്തര്‍ എല്ലാവരും കാവി പാർട്ടിക്ക് വോട്ട് ചെയ്യുന്നു, പക്ഷേ രാമഭക്തര്‍ എന്ന് നടിച്ച് അവര്‍ രാവണനെയാണ് ആരാധിക്കുന്നത്. അതുകൊണ്ട് കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്ന് മുമ്പ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറഞ്ഞതിന് പിന്നാലെയായിരുന്നു യോഗിയുടെ പരാമര്‍ശം.
ഹനുമാന്‍ ദളിതനായിരുന്നുവെന്ന് യോഗി ആദ്യമായിട്ടല്ല അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം ദളിതരുടെ വോട്ട് ലക്ഷ്യം വെച്ച് ഹനുമാൻ ദളിതാനാണെന്ന് പറഞ്ഞിരുന്നു.
ഹനുമാന്റെ സ്വത്വത്തെ ചൊല്ലിയുള്ള പരാമർശങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ബിജെപി ആദ്യം ഹനുമാന്റെ ജാതി തെളിയിക്കണമെന്ന‌് കോണഗ്രസ‌് നേതാവ‌് ദീപക‌് സിങ് അഭിപ്രായപ്പെട്ടു. പ്രസ‌്താവനക്കെതിരെ സമാജ‌്‌വാദി പാർട്ടിയും പ്രതികരിച്ചു.
വിവാദ പ്രസ്താവനകള്‍ നടത്തി സ്ഥിരമായി ബിജെപി നേതാക്കള്‍ വെട്ടിലാകാറുണ്ട്. ഇതിലൂടെ വിമര്‍ശനങ്ങള്‍ക്ക് മാത്രമല്ല നിരന്തരമായി ട്രോളുകള്‍ക്കും ബിജെപി നേതാക്കള്‍ ഇരയാകാറുണ്ട്. ബിജെപിയിലെ നേതാക്കളുടെ ഈ പ്രവണതയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രിയും മുന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി രംഗത്ത് വന്നിരുന്നു. ചില ബിജെപി നേതാക്കള്‍ സംസാരം കുറയ്ക്കുന്നത് വളരെ നന്നായിരിക്കും എന്നാണ് ഗഡ്കരി അഭിപ്രായപ്പെട്ടത്. രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളോട് ഇടപെടുന്നതില്‍ മിതത്വം പാലിക്കണമെന്നും ബിജെപിയില്‍ അത് വളരെ അധികമാണെന്നും ഗഡ്കരി പറഞ്ഞു. റാഫേല്‍ വിഷയത്തില്‍ ബിജെപി വിളിച്ച് ചേര്‍ത്ത 70തോളം വാര്‍ത്താസമ്മേളനങ്ങളുടെ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ബിജെപി നേതാക്കള്‍ക്ക് മാധ്യമങ്ങളോട് പറയാനുളളത് പറഞ്ഞല്ലേ പറ്റൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. 2019ല്‍ ബിജെപിയെ നയിക്കാന്‍ നരേന്ദ്ര മോദിക്ക് പകരം ഗഡ്കരിയെ നിയോഗിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് പാര്‍ട്ടി നേതാക്കളെ തന്നെ വിമര്‍ശിച്ച് കൊണ്ടുളള ഗഡ്കരിയുടെ നീക്കം.
https://www.facebook.com/Malayalivartha
























