പൗരന്മാരോട് കേന്ദ്ര സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം; സൈബര്‍ സ്വകാര്യത കവര്‍ന്നെടുത്തുകൊണ്ട് മോദി ഏകാധിപത്യം നടപ്പിലാക്കുന്നു

നിങ്ങളുടെ കൈയിലുള്ള കമ്പൂട്ടറിലെയും മൊബൈലിലെയും ഏതു രേഖയും എപ്പോള്‍ വേണമെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി പിടിച്ചുവാങ്ങി പരിശോധിക്കാം. എത്ര ജനാധിപത്യവിരുദ്ധമാണ് ഈ അവസ്ഥ എന്നു ചിന്തിച്ചാല്‍ ബോധ്യമാകും. മൊബൈൽ, കംപ്യൂട്ടർ രേഖകളും വിവരങ്ങളും ഇങ്ങനെ ഏതു സമയത്തും നിരീക്ഷിക്കാനും ചോർത്തുവാനും പിടിച്ചെടുക്കാനും പത്തോളം ഏജൻസികള്‍ക്ക‌് അനുമതി നൽകിക്കൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇതാണു വ്യക്തമാക്കുന്നത്.
രാജ്യത്തെ പൗരന്മാരെ മുഴുവന്‍ ഭീകരരെപ്പോലെ കൈകാര്യം ചെയ്യുന്നതും അവരുടെ സ്വകാര്യത നശിപ്പിക്കുന്നതുമായ ഈ ഉത്തരവിനെതിരേ വ്യാപകമായ പ്രതിഷേധമുയരുകയാണ്. ഇന്റലിജൻസ‌് ബ്യൂറോ, നർകോട്ടിക‌്‌സ‌് കൺട്രോൾ ബ്യൂറോ, എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌്, കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ‌്, ഡയറക്ടറേറ്റ‌് ഓഫ‌് റവന്യൂ ഇന്റലിജൻസ‌്, സിബിഐ, എൻ.ഐ.എ, റോ, ജമ്മു -കശ‌്മീർ, വടക്കുകിഴക്ക‌്, അസം മേഖലകളിലുള്ള ഡയറക്ടറേറ്റ‌് ഓഫ‌് സിഗ്നൽ ഇന്റലിജൻസ‌് ഏജന്‍സികള്‍ എന്നീ കേന്ദ്ര ഏജൻസികൾക്കാണ‌് മോദി സര്‍ക്കാര്‍ ഈ അധികാരം നല്‍കിയിരിക്കുന്നത്. ഐടി നിയമം 69(1) വകുപ്പുപ്രകാരമാണ് ഉത്തരവ്.
ഫോൺ കോളുകളും ഇമെയിലുകളും സാമൂഹ്യ മാധ്യമ അക്കൌണ്ടുകളും മറ്റും നിരീക്ഷിക്കാൻമാത്രമാണ‌് ഏജൻസികൾക്ക‌് ഇതുവരെ അനുമതിയുണ്ടായിരുന്നത‌്. ആഭ്യന്തരമന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ഇത്തരം നിരീക്ഷണങ്ങൾക്ക‌് ആവശ്യവുമായിരുന്നു. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ കേസുകളില്‍ നിശ്ചിതകാലത്തേക്കു മാത്രമായിരുന്നു ഈ അനുമതി. ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിനും മറ്റും ഐബിക്ക‌് നേരത്തെ അധികാരമുണ്ടായിരുന്നില്ല.
ഇനി മുതല്‍ സംസ്ഥാന പൊലീസിന്റെ സഹായമില്ലാതെതന്നെ ഐബിക്ക‌് സ്വന്തംനിലയിൽ കാര്യങ്ങൾ നീക്കാം. ഏറെ അപകടം പിടിച്ച നീക്കമായി ഇതിനെ നിരീക്ഷകര്‍ കാണുന്നു. പുതിയ ഉത്തരവോടെ ഏത‌് കേസന്വേഷണത്തിന്റെ ഭാഗമായും പൗരന്മാരുടെ കംപ്യൂട്ടറിലെയും ഫോണിലെയും ഡിജിറ്റൽ വിവരങ്ങൾ നിരീക്ഷിക്കാനും ചോർത്താനും പിടിച്ചെടുക്കാനും അധികാരമുണ്ടാകും.
ഉപയോക്താവ‌്, സേവനദാതാവ‌്, കംപ്യൂട്ടർ കൈകാര്യം ചെയ്യുന്ന വ്യക്തി എന്നിവർ ഡിജിറ്റൽ വിവരങ്ങൾ കൈമാറുന്നതിൽ ഏതുസമയത്തും അന്വേഷണ ഏജൻസികളുമായി സഹകരിക്കണം. വിസമ്മതിച്ചാൽ ഏഴുവർഷംവരെ തടവും പിഴശിക്ഷയുമുണ്ടാകും.
ഭരണകൂടി ഭീകരത പുറത്തുകൊണ്ടുവരുന്ന ഈ ഉത്തരവിനെതിരേ പ്രതിപക്ഷം ശക്തമായി പ്രതികരിച്ചു. പരിഭ്രാന്തനായ ഏകാധിപതിയായി മോദി മാറിക്കഴിഞ്ഞുവെന്ന് ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തുന്ന ഉത്തരവാണ് ഇതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ത്യയെ പൊലീസ‌് രാജാക്കിയത‌് കൊണ്ടുമാത്രം മോഡി രക്ഷപെടാന്‍ പോകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഓരോ ഇന്ത്യക്കാരന്റെയും സ്വകാര്യതയിൽ തലയിടാനുള്ള മോഡി സർക്കാർ നീക്കം ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു സിപിഎം നേതാവ് സീതാറാം യച്ചൂരിയുടെ പ്രസ്താവന. ടെലിഫോൺ ടാപ്പിംഗ് മാർഗരേഖയും സ്വകാര്യത സംബന്ധിച്ച കോടതി ഉത്തരവുകളും സുപ്രീം കോടതിയുടെ ആധാർ വിധിയിലെ നിരീക്ഷണങ്ങളും ലംഘിക്കുന്നതാണ് പുതിയ ഉത്തരവെന്നും യച്ചൂരി അഭിപ്രായപ്പെട്ടു.
അതേസമയം, 2009 മുതൽ തുടരുന്ന ഒരു ഉത്തരവിന്റെ ആവർത്തനംമാത്രമാണ‌് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന‌് ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലി അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റേത‌് ഊതിപ്പെരുപ്പിക്കൽ മാത്രമാണ‌്. 2009ൽ യുപിഎ സർക്കാർതന്നെയാണ‌് ഇത‌് നിയമമാക്കിയതെന്നും ജെയ‌്റ്റ‌്‌ലി ഓര്‍മ്മിപ്പിച്ചു.
എന്തായാലും, വ്യക്തിയുടെ സ്വകാര്യതയ്ക്ക് വിലയില്ലാത്ത രാജ്യമെന്ന അപകീര്‍ത്തി കൂടി നമുക്കിനി രാജ്യാന്തരതലത്തില്‍ ഉണ്ടാകാന്‍ പോവുകയാണ്. ഇന്ത്യ പതുക്കെ ലോകത്തെ ഏറ്റവും വലിയ ഏകാധിപത്യരാജ്യമാകുമോ എന്ന ചിന്ത ജനാധിപത്യവാദികളെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha
























