സുശീല്‍കുമാര്‍ ജയില്‍മോചിതനായി, ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം തന്തൂരി അടുപ്പിലിട്ട് കത്തിച്ച കൊലപാതകിയുടെ മോചനം 23 വര്‍ഷത്തിന് ശേഷം

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍കുമാറിന് ഒടുവില്‍ തീഹാര്‍ ജയിലില്‍ നിന്നും മോചനം. ഇന്ത്യയെ ഞെട്ടിച്ച 'തന്തൂരി' കേസില്‍ 23 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് ശിക്ഷ ഇളവ് ചെയ്തുള്ള ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം എത്തിയത്. തുടര്‍ന്നാണ് സുശീല്‍ പുറംലോകം കണ്ടത്. മോചിപ്പിക്കാനുള്ള സുശീല്‍കുമാറിന്റെ ഹര്‍ജി സര്‍ക്കാരിന്റെ പ്രതിരോധത്തിനപ്പുറത്ത് ഫലം കണ്ടു.
ഭാര്യ നൈനാ സാഹ്നിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കുന്നതിനായി ശരീരം പല ഭാഗങ്ങളായി വെട്ടിമുറിച്ച് തന്തൂരി അടുപ്പിലിട്ടു ചുട്ടുകരിച്ചെന്ന 1995-ലെ കേസിലായിരുന്നു സുശീല്‍കുമാറിനെ ജീവപര്യന്തത്തിന് ശിക്ഷിച്ചത്. എന്നാല്‍ ശിക്ഷാ കാലത്ത് യാതൊരു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല എന്നതിന് പുറമേ ജയില്‍ അധികൃതര്‍ കൂടി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണ് സുശീല്‍കുമാറിനെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. സുശീല്‍കുമാറിന് മോചനം നല്‍കരുതെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ സിദ്ദാര്‍ത്ഥാ മൃദുല്‍, സംഗീതാ ധിംഗാരാ സെഗാള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.
പരസ്ത്രീബന്ധം ആരോപിച്ച് ഭാര്യ നൈനാസാഹ്നിയുടെ സംശയത്തെ തുടര്‍ന്നായിരുന്നു സുശീല്‍കുമാര്‍ ഈ കടുംകൈ പ്രവര്‍ത്തിച്ചത്. 1995 ജൂലൈ 2-ന് ആയിരുന്നു സംഭവം. തന്നെ നിരന്തരം സംശയിച്ചിരുന്ന ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം പല ഭാഗങ്ങളായി മുറിച്ച് കൂട്ടുകാരന്‍ നടത്തിയിരുന്ന റസ്‌റ്റോറന്റിലെ മുകളിലത്തെ തന്തൂരി അടുപ്പിലിട്ട് കത്തിച്ചു കളയുകയായിരുന്നു. തന്തൂര്‍ അടുപ്പില്‍ നിന്നും വലിയ തോതില്‍ തീ വരുന്നത് പെട്രോളിംഗിനിറങ്ങിയ പോലീസ് കണ്ടതിനെ തുടര്‍ന്ന് അവിടെ എത്തിച്ചേരുകയും നൈനാ സാഹ്നിയുടെ പാതി വെന്ത മൃതദേഹം കാണുകയും ചെയ്തു. പിന്നീട് ഒളിവില്‍ പോയ സുശീല്‍കുമാര്‍ വൈകാതെ അറസ്റ്റിലുമായി.
സുശീല്‍കുമാറിന് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചത്. പിന്നീട് ഹൈക്കോടതി ഇത് ശരിവെച്ചു. എന്നാല്‍ ഇത് ഒരു സമൂഹത്തിനെതിരേയുള്ള കുറ്റകൃത്യമല്ലെന്നും ഉലച്ചില്‍ തട്ടിയ ഒരു ഭാര്യാഭര്‍ത്തൃബന്ധത്തിനെ തുടര്‍ന്നുണ്ടായ ക്രൂരകൃത്യമായി വിലയിരുത്തിയ സുപ്രീംകോടതി വിധി റദ്ദാക്കി ജീവപര്യന്തമാക്കി. രണ്ടു തവണ പോസ്റ്റുമാര്‍ട്ടവും ഡിഎന്‍എ ടെസ്റ്റും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ വേണ്ടി വന്ന കേസായിരുന്നു ഇത്.
തടവില്‍ 23 വര്‍ഷം കഴിഞ്ഞ ശേഷമാണ് സുശീല്‍കുമാര്‍ മോചനത്തിന് ഹര്‍ജി നല്‍കിയത്. താന്‍ തന്റെ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്തിരുന്നില്ലെന്നും പരോളിന്റെ പരിധി കഴിഞ്ഞതായും ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഒരു കൊലപാതകത്തിന്റെ പേരില്‍ പരമാവധി കാലാവധി പൂര്‍ത്തിയാക്കിയ തടവുപുള്ളിയെ വിട്ടയയ്ക്കാത്തതെന്താണെന്നാണ് കോടതി ചോദിച്ചത്.
https://www.facebook.com/Malayalivartha
























