മോദിയുടെ പ്രഖ്യാപനം നടപ്പിലാക്കി കേന്ദ്രസർക്കാർ; അവശ്യസാധങ്ങളുടെ നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പിലാക്കി; അവശ്യ സാധനങ്ങളുടെ നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തന്ത്രമെന്ന് കോൺഗ്രസ് ആരോപണം

അവശ്യസാധങ്ങളുടെ നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കേന്ദ്രസർക്കാർ നടപ്പിലാക്കി. ഇതനുസരിച്ച് 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 26 ഉല്‍പ്പന്നങ്ങളുടെ നികുതി 18ൽ നിന്നും 12ഉം അഞ്ചും ശതമാനമായി കുറയും. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28ൽ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനും തീരുമാനമായി. സിമന്റ് ഉൾപ്പെടയുള്ള നിർമ്മാണ സാമഗ്രികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, അവശ്യ സാധനങ്ങളുടെ നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിനും താഴെ കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മുംബയിൽ ഒരു ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.
ജി.എസ്.ടി. പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് രാജ്യത്ത് രജിസ്റ്റർ ചെയ്‌ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. എന്നാൽ ഇന്നതിൽ 55 ലക്ഷത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയർന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്‌തുക്കൾക്കു മാത്രമായി ചുരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ജി.എസ്.ടി. സംവിധാനം രാജ്യമെമ്പാടും ഏറക്കുറെ നിലവിൽ വന്നുകഴിഞ്ഞു. അതിനെ സംരംഭകസൗഹൃദ നികുതിയായി മാറ്റുകയാണ് ലക്ഷ്യം. നിത്യോപയോഗസാധനങ്ങളുൾപ്പെടെ 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കും. ഏറെക്കാലമായി രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നികുതി പരിഷ്‌കാരമാണ് ജി.എസ്.ടി. വികസിതരാജ്യങ്ങളിൽ ചെറിയ നികുതി പരിഷ്‌കാരംപോലും നടപ്പാക്കാൻ എളുപ്പമല്ല. ജി.എസ്.ടി. വന്നതോടെ വിപണിയിൽ നിലവിലുണ്ടായിരുന്ന പല തടസങ്ങളും നീങ്ങി സമ്പദ് വ്യവസ്ഥ സുതാര്യമായി തീർന്നു. അഴിമതി സർവവ്യാപിയായിരുന്ന ഇന്ത്യയിൽ അതു തുടച്ചുനീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നും മോദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























