പുതുക്കിയ നികുതി നിരക്കുകൾ ഇങ്ങനെ, 33 ഉൽപന്നങ്ങളുടെ നികുതി കുറച്ചു; ടി.വി, ക്യാമറ, സിനിമാടിക്കറ്റ് വില കുറയും...

പുതുക്കിയ നികുതി നിരക്കുകൾ ഇങ്ങനെ
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ എടുത്ത കാര്യങ്ങൾ സന്തോഷിക്കാനുള്ള വക നൽകുന്നവയാണ് . നിത്യോപയോഗ സാധനങ്ങളുടെ നികുതി ഇല്ലായ്മ ചെയ്യുകയോ കുറയ്ക്കുകയോ ചെയ്തു എന്നത് സാധാരണക്കാരന് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്
മോണിട്ടർ , ടിവി തുടങ്ങി നിരവധി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിച്ചപ്പോൾ പച്ചക്കറിയുടെ നികുതി ഒഴിവാക്കി.
33 ഉല്പങ്ങളുടെ ജി എസ് ടി നിരക്ക് കുറയും. 26 ഉല്പന്നങ്ങളുടെ ജി എസ്ടി 12 ശതമാനവും 5 ശതമാനവുമായി കുറയുമ്പോൾ 7 ഉല്പങ്ങളുടെ ജി എസ് ടി 28 ൽ നിന്ന് 18 ശതമാനമാകുന്നുമുണ്ട്.
ക്രാങ്ക് , ഗിയർ ബോക്സ് തുടങ്ങിയവകളുടെ നികുതിയാണ് 28 ൽ നിന്ന് 18 ശതമാനമാക്കി കുറച്ചത്
32 ഇഞ്ച് വരെയുള്ള മോണിട്ടറുകൾക്കും ടിവിക്കും നികുതി 18 ശതമാനമാക്കി കുറച്ചു. പവർ ബാങ്ക് , ഡിജിറ്റൽ ക്യാമറ,വീഡിയോ ക്യാമറ തുടങ്ങിയവകളേയും 18 ശതമാനം നികുതി സ്ലാബിലേക്ക് താഴ്ത്തി.
വികാംഗർക്കുള്ള ഉപകരണങ്ങളുടെ പാർട്ട്സുകൾക്ക് നികുതി 28 ൽ നിന്നും അഞ്ചാക്കി കുറച്ചു. കോർക്കുകൾക്കും ഊന്നു വടികൾക്കും നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. സംഗീത പുസ്തകങ്ങൾക്ക് നികുതി ഒഴിവാക്കി.
പച്ചക്കറികൾ ശീതീകരിച്ചതോ കവറുകളിൽ പാക്ക് ചെയ്തതോ ആയവകൾക്ക് നികുതി പാടെ ഒഴിവാക്കിയിട്ടുമുണ്ട്.
നൂറു രൂപ വരെയുള്ള സിനിമ ടിക്കറ്റുകൾക്ക് നികുതി നിരക്ക് 18 ൽ നിന്ന് 12 ആക്കി കുറക്കുക വഴി സിനിമാപ്രേമികൾക്കും ആശ്വാസത്തിന് വകയായി . നൂറു രൂപയ്ക്ക് മുകളിൽ ഉള്ളടിക്കറ്റുകൾക്ക് മുൻപ് നികുതി 28 ആയിരുന്നത് 18 ആക്കി കുറച്ചു. .
ഗുഡ്സ് വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് ജിഎസ്ടി 18 ൽ നിന്ന് 12 ശതമാനമാക്കി. ജനധന യോജന അക്കൗണ്ടുകളുടെ സേവനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കി.
സോളാർ ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാൻറുകളുടെ ജി.എസ്.ടി അഞ്ച് ശതമാനമായിരിക്കും.
ആരാധനാവശ്യത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റുകളുടെ ജി എസ് ടി 5 ശതമാനമാക്കി. തീർഥാടന യാത്രകൾക്കായുള്ള പ്രത്യേക വിമാനങ്ങളിലെ എക്കോണമി ക്ലാസ് യാത്രക്ക് 5 ശതമാനവും ബിസിനസ് ക്ലാസ് യാത്രക്ക് 12 ശതമാനവും ആയി നികുതി കുറച്ചു. നേരത്തെ ഇത് 28 ശതമാനമായിരുന്നു. .
നിര്‍മാണ മേഖലയ്ക്ക് ആശ്വാസമായി സിമന്‍റടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്
ആഢംബര വസ്തുക്കള്‍ക്ക് നികുതി കുറക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടാണ് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും സ്വീകരിച്ചിരുന്നത്
ഇതോടെ രാജ്യത്ത് ഇനി 28 ശതമാനം ജിഎസ്ടിയുള്ളത് 34 ഉത്പന്നങ്ങള്‍ക്ക് മാത്രമാകും. ഇതിലേറെയും ആഡംബര വസ്തുക്കളാണ്. ജന്‍ധന്‍ അക്കൗണ്ട് ഉടമകളെ ബാങ്ക് സേവനങ്ങള്‍ക്കുള്ള ജിഎസിടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജി.എസ്.ടി. നിരക്കുകളിൽ മാറ്റം വരുത്തുന്നത് വരുമാനത്തിൽ 5,500 കോടി രൂപയുടെ മാറ്റം ഉണ്ടാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.രണ്ട് വർഷത്തെ ജി.എസ്.ടിയുടെ വിവരങ്ങൾ ഒരു സംഘം മന്ത്രിമാർ പഠിക്കുന്നുണ്ടെന്നും ഇതിൽ വിശകലനം നടത്തുന്നതിന് NIPFPയുടെ വിദഗ്ദ്ധ സഹായം തേടുമെന്നും ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ജനുവരിയിൽ നടക്കുന്ന അടുത്ത യോഗത്തിൽ ലോട്ടറി നികുതി മുഖ്യ ചർച്ചയാകും
പുതുക്കിയനിരക്കുകള്‍ ജനുവരി ഒന്നാം തിയതിയാണ് നിലവില്‍ വരിക.
രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, അവശ്യ സാധനങ്ങളുടെ നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha






















