രണ്ടാംവിവാഹം ചെയ്ത് രഹസ്യമായി താമസിപ്പിച്ചിരുന്ന യുവതിയെ, ക്രൂരമായി വകവരുത്തിയതിനു ശേഷം അവര്‍ ജീവനോടെയുണ്ടെന്ന് സോഷ്യല്‍മീഡിയയിലൂടെ ഏഴുമാസത്തോളം തെറ്റിധരിപ്പിച്ച ഡോക്ടര്‍ പിടിയില്‍
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ അറിയപ്പെടുന്ന ഡോക്ടറായ ധര്‍മേന്ദ്ര പ്രതാപ് സിങിനെ കാണിക്കാനാണ് രോഗിയായ പിതാവിനെ കൂട്ടി, രാഖി എന്ന യുവതി ധര്‍മേന്ദ്രയുടെ ആശുപത്രിയില്‍ എത്തിയത്. 2006-ല്‍ തുടങ്ങിയ പരിചയം രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയും ഡോ. ധര്‍മേന്ദ്രയും തമ്മിലുള്ള പ്രണയത്തിലേക്കു നയിച്ചു. ഇരുവരും ഗോണ്ടയില്‍വച്ച് 2011-ല്‍ വിവാഹിതരായി.
എന്നാല്‍ നേരത്തേ വിവാഹിതനായിരുന്ന ധര്‍മേന്ദ്ര, രാഖിയുമായുള്ള കല്യാണം രഹസ്യമാക്കിവച്ചു. ഗോരഖ്പുരിലെ ഷാപുര്‍ പ്രദേശത്തു വീടു വാങ്ങി അവിടെയാണ് രാഖിയെ താമസിപ്പിച്ചത്. അധികനാള്‍ രഹസ്യബന്ധം മുന്നോട്ടുപോയില്ല. ധര്‍മേന്ദ്രയുടെ ആദ്യഭാര്യ ഉഷ സിങ് വിവരമറിഞ്ഞു. രാഖിയെ ധര്‍മേന്ദ്രയില്‍നിന്നു വേര്‍പെടുത്താനുള്ള നീക്കങ്ങളാരംഭിച്ചു.
ഇതിനിടയില്‍ രാഖി, ബിഹാര്‍ ഗയ സ്വദേശി മനീഷ് സിന്‍ഹയുമായി അടുത്തു. 2016 ഫെബ്രുവരിയില്‍ ഇയാളുമായി രാഖിയുടെ രണ്ടാംവിവാഹം നടന്നു.തുടര്‍ന്നും ഡോ. ധര്‍മേന്ദ്രയുമായി രാഖി ബന്ധം സൂക്ഷിച്ചു. ഷാപുരിലെ വീട് തന്റെ പേരിലാക്കിത്തരാന്‍് ഡോക്ടറെ നിര്‍ബന്ധിച്ചു. അതിനിടെയായിരുന്നു 2018 ജൂണ്‍ 24-ന് രാഖിയെ കാണാനില്ലെന്നു സഹോദരന്‍ അമര്‍ പ്രകാശ് ശ്രീവാസ്തവ പൊലീസില്‍ പരാതി നല്‍കിയത്. രാഖിയെ രണ്ടാമത് വിവാഹം ചെയ്ത ഭര്‍ത്താവ് മനീഷ് സിന്‍ഹയെ ആയിരുന്നു പൊലീസിന് ആദ്യം സംശയം. മനീഷിനെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
കേസ് അന്വേഷണം യുപി പൊലീസിലെ പ്രത്യേക സംഘം (എസ്ടിഎഫ്) ഏറ്റെടുത്തു. രേഖയുടെ ആദ്യ ഭര്‍ത്താവ് ഡോ. ധര്‍മേന്ദ്രയെയായിരുന്നു ഇവര്‍ക്കു സംശയം. ജൂണ്‍ ഒന്നിന് മനീഷിനൊപ്പം രാഖി നേപ്പാളിലേക്കു പോയെന്നും അവിടെവച്ചാണ് കാണാതായതെന്നും അന്വേഷണസംഘം കണ്ടെത്തി. മനീഷ് മടങ്ങിയപ്പോഴും രാഖി നേപ്പാളില്‍ തുടര്‍ന്നുവെന്നും പോലീസ് മനസ്സിലാക്കി.
പൊലീസ് ധര്‍മേന്ദ്രയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ചു. അതില്‍ നിന്നും ധര്‍മേന്ദ്രയും ഈ സമയങ്ങളില്‍ നേപ്പാളില്‍ ഉണ്ടായിരുന്നെന്നു വ്യക്തമായി. രാഖിയെ കാണാതായ ദിവസങ്ങളില്‍ നേപ്പാളിലെ പൊഖ്‌റയില്‍ ധര്‍മേന്ദ്രയുടെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നു പൊഖ്‌റയിലെത്തിയ എസ്ടിഎഫ്‌നു സുപ്രധാനമായ മറ്റൊരു വിവരം ലഭിച്ചു; ജൂണ്‍ ആദ്യവാരം ഒരു സ്ത്രീയുടെ മൃതദേഹം പൊഖ്‌റയില്‍നിന്നു കണ്ടെത്തിയിരുന്നു. ഇതു രാഖിയുടേതാണെന്നു എസ്ടിഎഫ് പിന്നീടു സ്ഥിരീകരിച്ചു.
ഡോ. ധര്‍മേന്ദ്രയിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. ധര്‍മേന്ദ്രയുടെ സാന്നിധ്യം അറിഞ്ഞപ്പോള്‍ രാഖി ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു മടക്കി അയച്ചതാണെന്നും വ്യക്തമായി. മനീഷ് നാട്ടിലേക്കു മടങ്ങിയ അവസരത്തില്‍ പ്രമോദ് കുമാര്‍ സിങ്, ദേശ്ദീപക് നിഷാദ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ധര്‍മേന്ദ്ര രാഖിയെ കാണാനെത്തി. നാല്‍വര്‍ സംഘം പുറത്തു കാഴ്ച കാണാനിറങ്ങി. ലഹരി കലര്‍ന്ന പാനീയം രാഖിക്കു കുടിക്കാന്‍ നല്‍കി. ബോധം നഷ്ടപ്പെട്ട രാഖിയെയും കൂട്ടി സംഘം കിഴുക്കാംതൂക്കായ പാറക്കെട്ടിനു സമീപമെത്തി. അവിടെനിന്നു രാഖിയെ താഴേക്കു തള്ളിയിട്ടു കൊന്നുവെന്ന് പൊലീസ് പറഞ്ഞു.
രാഖിയുടെ മൊബൈല്‍ഫോണ്‍ കൈക്കലാക്കിയ സംഘം ഇതിലൂടെ സ്ഥിരമായി അവരുടെ സോഷ്യല്‍മീഡിയ സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്തു. ഇതിനാല്‍ രാഖി എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു. രാഖി അസമിലെ ഗുവാഹത്തിയിലാണുള്ളത് എന്നായിരുന്നു മൊബൈല്‍ രേഖകളുടെ പരിശോധനാഫലം. ബന്ധുക്കളും അന്വേഷണ സംഘവും രാഖി ഗുവാഹത്തിയിലുണ്ടെന്ന് വിശ്വസിച്ചു കഴിഞ്ഞു. ധര്‍മേന്ദ്ര കസ്റ്റഡിയിലായപ്പോഴാണ് കഥയുടെ ചുരുളഴിഞ്ഞത്.
ജൂണ്‍ മുതല്‍ 7 മാസത്തോളം സോഷ്യല്‍മീഡിയയിലൂടെ രാഖി ജീവിച്ചിരിക്കുന്നെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കൊലപാതക സംഘത്തിനു സാധിച്ചു. കൊലയ്ക്കുശേഷം നാട്ടിലെത്തിയ ധര്‍മേന്ദ്ര സഹായിയുടെ കൈവശം രാഖിയുടെ ഫോണ്‍ ഗുവാഹത്തിയില്‍ എത്തിക്കുകയായിരുന്നു. ധര്‍മേന്ദ്രയുടെ നിര്‍ദേശപ്രകാരം ഗുവാഹത്തിയിലെ സുഹൃത്ത് രാഖിയുടെ സ്റ്റാറ്റസുകള്‍ മാറ്റിക്കൊണ്ടിരുന്നു. കസ്റ്റഡിയിലായ ധര്‍മേന്ദ്ര കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞതായി പൊലീസ് അറിയിച്ചു.
തന്റെ സ്വത്ത് തട്ടിയെടുക്കാനും ഭീഷണിപ്പെടുത്താനും രാഖി ശ്രമിച്ചിരുന്നതായി ധര്‍മേന്ദ്ര ആരോപിച്ചു. ഇതില്‍ പ്രകോപിതനായി പലതവണ രാഖിയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നേപ്പാളിലേക്കു രാഖി പോകുന്നെന്ന വിവരം കിട്ടിയതോടെയാണു കൂട്ടുകാരുമായി ചേര്‍ന്നു വിശദമായ പദ്ധതിയൊരുക്കിയതും കൊലപാതകം നടപ്പാക്കിയതും. മൂവരേയും ഇക്കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റു ചെയ്തു ജയിലിലടച്ചു.
https://www.facebook.com/Malayalivartha