കറങ്ങി നടന്നാൽ പണികിട്ടും; കഴിഞ്ഞ വര്‍ഷം മോദി വിദേശസന്ദര്‍ശനം നടത്തിയത് 14 തവണ; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശസന്ദര്‍ശനം നടത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശസന്ദര്‍ശനം നടത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലൊന്നും സന്ദര്‍ശനം നടത്തില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും പ്രധാനമന്ത്രിയുടെ വിദേശയാത്ര ബഹിഷ്‌കരണം എന്ന് സര്‍ക്കാര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം 14 തവണയാണ് മോദി വിദേശസന്ദര്‍ശനം നടത്തിയത്. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. തുടര്‍ച്ചയായി മോദി നടത്തുന്ന വിദേശസന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
അധികാരത്തിലെത്തിയ ശേഷം വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാനായി മോദി ചെലവിട്ടത് 2000 കോടി രൂപയാണ്. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിൽ മന്ത്രി വി.കെ സിങ് മോദിയുടെ വിദേശ പര്യടന യാത്രകളുടെ ചെലവ് പുറത്തു വിട്ടിരുന്നു. നേരത്തെ, വിവരാവകാശ നിയമ പ്രകാരമുള്ള മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ മോദി ഈ നാലരവര്‍ഷം കൊണ്ട് സഞ്ചരിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരിത്തല്‍.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി വൻ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത് ആവർത്തിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. മധ്യപ്രദേശിൽ-11, രാജസ്ഥാൻ-13, ഛത്തീസ്ഗഢ്-9, എന്നിങ്ങനെയായിരിക്കും ബി.ജെ.പിക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ് നഷ്ടം. ഇത് ഇനിയും വർധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിയുടെ സാധ്യതയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്. ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. വാജ്പേയ്–അദ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും അവര്‍ക്ക് തുണയാണ്.
നോട്ട് നിരോധനം. വിലക്കയറ്റം, കര്‍ഷക രോഷം എന്നിവക്കു പുറമെ ഗോസംരക്ഷണവും അടിച്ചു കൊല്ലലും വര്‍ഗീയ പ്രസ്ംഗങ്ങളും ബി.ജെ.പി.യെ തിരിച്ചുകുത്തിയെന്നാണ് വിലയിരുത്തല്‍. ഈ തിരിച്ചടികൾ ഉൾക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പ് പദ്ധതികൾ ആവിഷ്കരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. 2019ലെ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബി.ജെ.പി ലക്ഷ്യമിടുന്നില്ല. അതേസമയം വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതും ബി.ജെ.പിയ്ക്ക് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha






















