സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കു വഴിതെളിക്കും, നിലവിലുള്ള സാമുദായിക സംവരണം നിലനിര്‍ത്തി അധികം ഒരു പത്തു ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൊടുത്താല്‍ അതെങ്ങനെ സാമ്പത്തിക സംവരണമാകും

രാജ്യത്ത് പത്ത് ശതമാനം സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കു വഴിതെളിക്കുമെന്ന് ഉറപ്പായിരിക്കുന്നു. മുന്നോക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇത് സാമ്പത്തിക സംവരണമാണെന്നാണ് മോദി സര്‍ക്കാരും ബിജെപിയും അവകാശപ്പെടുന്നത്. എന്നാല്‍ നിലവിലുള്ള സാമുദായിക സംവരണം നിലനിര്‍ത്തി അധികം ഒരു പത്തു ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൊടുത്താല്‍ അതെങ്ങനെ സാമ്പത്തിക സംവരണമാകുമെന്നാണ് ഇതിനെക്കുറിച്ച് മുന്നാക്ക സമുദായാഗംങ്ങള്‍ തന്നെ ചോദിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന ഇതുവരെ സാമുദായിക സംവരണത്തെ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. നിലവില്‍ ഒബിസി, പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നത്. അതു പരിഷ്‌കരിച്ച് എട്ട് ലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കു കൂടി സംവരണം നല്‍കുവാനാണ് പരിപാടി. സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലുമാകും ഇതു നല്‍കുക. അതിനു ഭരണഘടനാ ഭേഗദതിയും കൊണ്ടുവരേണ്ടതുണ്ട്.
ഏറെ കാലമായി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സവര്‍ണാനുകൂല സംഘടനകള്‍ ആവശ്യപ്പെടുന്നതാണ് സാമ്പത്തികസംവരണം. കേരളത്തില്‍ എന്‍എസ്എസ് ആണ് ഇതിനു മുമ്പില്‍ നില്‍ക്കുന്നത്. പക്ഷേ, ഈ നടപ്പാക്കുന്ന പത്തു ശതമാനം സംവരണം അതല്ല എന്നതാണു സത്യം. ആര്‍എസ്എസും എന്‍എസ്എസും പറയുന്നത് നിലവിലുള്ള സാമുദായിക സംവരണം എടുത്തു കളഞ്ഞ് സാമ്പത്തിക സംവരണം ആ സ്ഥാനത്ത് കൊണ്ടുവരണം എന്നാണ്. ഇവിടെ അധികമായി ഒരു പത്തു ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ചെയ്യുക മാത്രമാണു ചെയ്തിരിക്കുന്നത്. അതിനെ സാമ്പത്തിക സംവരണമായി കൊട്ടി്‌ഘോഷിക്കുന്നത്് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്.
ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് മോദിക്കു തന്നെ അറിയാം. തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്നു മാസം മാത്രമാണ് ഉള്ളത്. ഈ കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുക എളുപ്പമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതവതരിപ്പിക്കാന്‍ തീരുമാനിച്ചത് ശുദ്ധമായ രാഷ്ട്രീയത്തട്ടിപ്പായാണ് നിരീക്ഷകര്‍ കാണുന്നത്. 16ാം ലോക്‌സഭയുടെ അവസാനസമ്മേളനത്തിന്റെ അവസാനദിവസം ബില്‍ കൊണ്ടുവരാനുള്ള നീക്കത്തിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളത്. സാമ്പത്തികസംവരണം ബി.ജെ.പി.യുടെ പ്രഖ്യാപിത നയമാണെങ്കിലും ഇത്രയുംകാലം മിണ്ടാതിരുന്നിട്ട് അവസാനസമയത്ത് ഭരണഘടനാഭേദഗതി കൊണ്ടുവരുന്നതിന് പിന്നിലെ ഉദ്ദേശ്യശുദ്ധി പ്രതിപക്ഷം ചോദ്യംചെയ്യുന്നുണ്ട്. മുന്നാക്ക സംവരണത്തെ പ്രതിപക്ഷം തത്ത്വത്തില്‍ എതിര്‍ക്കില്ലെങ്കിലും ബില്ല് കൊണ്ടുവരുന്ന രീതിയും സമയവും ഒട്ടേറെ തര്‍ക്കങ്ങള്‍ക്കു കാരണമാകും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉത്തരേന്ത്യയില്‍ ബിജെപിയുടെ വോട്ടുബാങ്കായ മുന്നാക്ക വിഭാഗം ഉള്‍പ്പെടെ തിരിഞ്ഞുകുത്തിയ സന്ദര്‍ഭത്തിലാണ് ഈ രാഷ്ട്രീയക്കളിയുമായി വന്നിരിക്കുന്നതെന്ന വ്യക്തം. ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാനുള്ള സാവകാശമോ ഭൂരിപക്ഷമോ ഇപ്പോള്‍ സര്‍ക്കാരിനില്ല. രാജ്യസഭയില്‍ മാത്രമല്ല, ലോക്‌സഭയില്‍തന്നെ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയാണ്. ഭരണഘടനാ ഭേദഗതിക്കാവശ്യമായ മൂന്നില്‍രണ്ടു ഭൂരിപക്ഷത്തിന് എല്ലാ പ്രതിപക്ഷപാര്‍ട്ടികളുടെയും സഹായം വേണ്ടിവരും. മുന്നാക്ക സംവരണത്തോട് എതിര്‍പ്പില്ലെങ്കിലും, ഭരണഘടനാ ബില്ലിനെ പിന്തുണച്ച് സര്‍ക്കാരിനു രാഷ്ട്രീയനേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ പ്രതിപക്ഷം തയ്യാറാവില്ല. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നത്. സാമ്പത്തിക സംവരണത്തിനു പകരം കൊണ്ടുവന്ന ഈ തട്ടിപ്പിനെ എന്‍എസ് എസ് പോലുള്ള ഒരു സാമുദായിക സംഘടന സ്വാഗതം ചെയ്തത് വഞ്ചനയായാണ് മുന്നാക്കസമുദായത്തിലെ പലരും കാണുന്നത്.
ചുരുക്കത്തില്‍, ഇതൊരു രാഷ്ട്രീയക്കളിയാണ്. ആത്മാര്‍ത്ഥത ഒട്ടുമില്ലാതെ ദരിദ്രരെയും സമുദായങ്ങളെയും പറഞ്ഞു പറ്റിക്കുന്ന ഏര്‍പ്പാടു മാത്രമായേ പലരും ഇതിനെ കാണുന്നുള്ളൂ. മുന്നാക്കസമുദായത്തില്‍ തന്നെ പലരും എതിര്‍പ്പുമായി എത്തിയിട്ടുണ്ട്. സാമുദായിക സംവരണത്തില്‍ വെള്ളം കലര്‍ത്തുന്നതിനെതിരേ പിന്നാക്കവിഭാഗവും രംഗത്തു വന്നു കഴിഞ്ഞു. ഈ കലക്കലിനിടയില്‍ എത്രമാത്രം വോട്ട് പെട്ടിലാകുമെന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha





















