മോഡി വീണ്ടും കളം നിറയും... മുന്നോക്ക സമുദായത്തില്‍ സാമ്പത്തിക സംവരണം കൊണ്ടുവന്ന മോഡിയ്ക്ക് പരക്കെ കയ്യടി; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവെ മോഡിയുടെ വജ്രായുധത്തില്‍ തട്ടി വീണ് എന്നും എതിര്‍ക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും

മുന്നോക്കക്കാരെന്ന് മുദ്ര കുത്തി പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു വലിയ വിഭാഗം ജന വിഭാഗം ഇന്ത്യയിലുണ്ട്. ഇതുവരെ ഭരിച്ചവര്‍ അതൊന്നും കണ്ടില്ല. എന്നാല്‍ 5 സംസ്ഥാനങ്ങളില്‍ തോറ്റ് തുന്നം പാടി ഇനി തിരിച്ചു വരുമോ എന്ന് കരുതുന്ന സമയത്ത് മോഡി ആ വജ്രായുധം പുറത്തെടുത്തു. മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം. കോണ്‍ഗ്രസ് ഉള്‍പ്പെടുള്ള പാര്‍ട്ടികള്‍ ബില്ലിനെതിരെ രംഗത്ത് വന്നെങ്കിലും മുന്നോക്കക്കാരുടെ പിന്തുണയില്ലാതെ വരുന്ന തരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാവില്ല. മാത്രമല്ല ന്യൂനപക്ഷ വോട്ടുമാത്രം ലക്ഷ്യമിട്ട പാര്‍ട്ടികളെ മോഡി ഇരുത്തി ചിന്തിപ്പിച്ചു. ബില്ലിനെ സപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ അത് ബിജെപി ആഘോഷമാക്കും. അങ്ങനെ എന്നും മോഡിയെ വര്‍ഗീയമായി ചിത്രീകരിച്ചിരുന്നവര്‍ അവസാനം കൈകോര്‍ത്തു.
മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ അംഗീകരിച്ചു. മൂന്നിനെതിരേ 323 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ബില്ലിനെതിരേ വോട്ടുചെയ്തത്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള പ്രധാന പ്രതിപക്ഷകക്ഷികളെല്ലാം ബില്ലിനെ അനുകൂലിച്ചു. എ.ഐ.എ.ഡി.എം.കെ.യിലെ തമ്പിദുരൈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 326 അംഗങ്ങള്‍ സഭയില്‍ ഹാജരുണ്ടായിരുന്നു. എല്ലാ മതവിഭാഗങ്ങളിലെയും പിന്നാക്കക്കാര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം കിട്ടുമെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ബില്‍ രാജ്യസഭ ബുധനാഴ്ച പരിഗണിക്കും.
തിങ്കളാഴ്ച മന്ത്രിസഭാ യോഗം അംഗീകരിച്ച ബില്ലാണ് ചൊവ്വാഴ്ച ലോക്‌സഭയില്‍ തിരക്കിട്ട് പാസാക്കിയത്. ശീതകാലസമ്മേളനത്തിന്റെ അവസാനദിവസം അവസാന ഇനമായാണ് 124ാം ഭരണഘടനാ ഭേദഗതി ബില്‍ പരിഗണിച്ചത്. ഉച്ചയ്ക്ക് 12ന് ശൂന്യവേളയില്‍ ബില്‍ തിടുക്കപ്പെട്ട് മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോത് അവതരിപ്പിച്ചെങ്കിലും വൈകീട്ട് അഞ്ചിനാണ് ചര്‍ച്ചയ്‌ക്കെടുത്തത്. രാത്രി പത്തുവരെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ വോട്ടിനിട്ട് പാസാക്കിയത്.
പ്രതിപക്ഷം ചര്‍ച്ചയില്‍ ബില്ലിന്റെ ഉള്ളടക്കത്തെ എതിര്‍ത്തില്ലെങ്കിലും ബില്‍ കൊണ്ടുവന്ന രീതി ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ചു. ബില്‍ സംയുക്തപാര്‍ലമെന്ററി സമിതിക്ക് വിടണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണമെന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 15, 16 വകുപ്പുകളും, ആകെ സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവും മറികടക്കാനാണ് ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചത്.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും 10 ശതമാനം സംവരണം ബില്‍ വ്യവസ്ഥ ചെയ്യുന്നു. സമാനമായി വിദ്യാഭ്യാസത്തിലും സംവരണമുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളല്ലാത്ത, എയ്ഡഡും അണ്‍ എയ്ഡഡുമായ സ്വകാര്യവിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല. മാനദണ്ഡങ്ങള്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കും.
ഭരണഘടനാഭേദഗതി ബില്‍ 50 ശതമാനം സംസ്ഥാനങ്ങള്‍ പാസാക്കണമെന്ന വ്യവസ്ഥ ഈ ബില്ലിന് ബാധകമല്ലെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയാല്‍ മതി. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമല്ല സാമ്പത്തിക സംവരണതീരുമാനം. ജാതി സംവരണത്തിനാണ് 50 ശതമാനമെന്ന പരിധി കോടതി നിര്‍ദേശിച്ചിരിക്കുന്നത് ജെയ്റ്റ്‌ലി പറഞ്ഞു.
https://www.facebook.com/Malayalivartha





















