മോഡിയാരാ മോന്‍... ഹൈടെക് തന്ത്രങ്ങളുടെ ആശാനായ നരേന്ദ്ര മോഡി സടകുടഞ്ഞെണീറ്റു; 5 സംസ്ഥാനങ്ങളുടെ തോല്‍വിയില്‍ പാഠം പഠിച്ചു; ഇതുവരെ ജനങ്ങളെ പിഴിഞ്ഞത് ഇരട്ടി തിരിച്ച് നല്‍കി മാജിക് കാട്ടുക; ചായ് പീയേ ചലഞ്ചിന് ശേഷം നമോ എഗൈന്‍

ഇന്ത്യ കണ്ടതില്‍ വച്ചേറ്റവും വലിയ തന്ത്രങ്ങളുടെ രാജാവാണ് നരേന്ദ്ര മോഡി. നരേന്ദ്ര മോഡിയുടെ ഹൈടെക് തന്ത്രങ്ങളാണ് എതിരാളികള്‍ പോലും കടമെടുത്തത്. ഇനിയുള്ള വര്‍ഷങ്ങള്‍ മോഡിയുടേതാണെന്ന് വിലയിരുത്തിയ സമയത്താണ് 5 സംസ്ഥാനങ്ങളില്‍ ബിജെപി എട്ടുനിലയില്‍ പൊട്ടിയത്. ഇത് മോഡിയുടെ വീഴ്ചയായി പലരും വിലയിരുത്തി. അതനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവചനങ്ങളുമാണ് വന്നത്. എന്നാല്‍ പഴയതിനെക്കാളും ഉശിരോടെയുള്ള ഹൈടെക് തന്ത്രങ്ങള്‍ അണിയിച്ചൊരുക്കുകയാണ് മോഡി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രചാരണ തന്ത്രങ്ങള്‍ക്കാണ് മോഡിയുടെ നേതൃത്വത്തില്‍ തുടക്കം ബിജെപി കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 'നമോ എഗൈന്‍' ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിമാരും മന്ത്രിമാരും. കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ എംപി നമോ എഗൈന്‍ എന്ന് ആലേഖനം ചെയ്ത ഹൂഡി ടി ഷര്‍ട്ട് അണിഞ്ഞാണ് പാര്‍ലമെന്റിലെത്തിയത്.
സാമൂഹിക മാധ്യമങ്ങളില്‍ അനുരാഗ് ഠാക്കൂര്‍ ഇതിന്റെ ചിത്രം പോസ്റ്റ് ചെയ്തതോടെ ഈ ഹൂഡി ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഠാക്കൂറിന്റെ ചിത്രം റീട്വീറ്റ് ചെയ്തു. 'ലുക്കിംഗ് ഗുഡ്' എന്നായിരുന്നു ട്വീറ്റിലൂടെ പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
ഇതിന് പിന്നാലെ കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവര്‍ ചന്ദ് ഗഹ്‌ലോത് ചലഞ്ച് ഏറ്റെടുത്തു. 'ഞാന്‍ ഇത് ധരിച്ചിട്ടുണ്ട്, നിങ്ങള്‍ ധരിച്ചോ ഇല്ലയോ, നിങ്ങള്‍ ധരിക്കുകയാണെങ്കില്‍ നമോ എഗൈന്‍ എന്ന പ്രതിജ്ഞയോടെ തന്നെ ഇത് ധരിക്കുക.
നരേന്ദ്ര മോദിയെ 2019 ലും പ്രധാനമന്ത്രിയാക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാം, ജയ് ഹിന്ദ്' എന്ന അടിക്കുറിപ്പോടെയായിരുന്നു തവര്‍ ചന്ദിന്റെ ട്വീറ്റ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍, കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍, നരേന്ദ്ര സിങ് തോമര്‍, രാധാ മോഹന്‍ സിങ്, അര്‍ജുന്‍ റാം മേഘ് വാള്‍ തുടങ്ങിയവരെയടക്കം ടാഗ് ചെയ്ത്‌കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നരേന്ദ്ര മോദിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ 'നമോ' എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീണ്ടും നമോ വിശേഷണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2014ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മോഡി ഉപയോഗിച്ച ഒരു പ്രധാന പ്രചാരണ തന്ത്രമായിരുന്നു ചായ് പേ ചര്‍ച്ച. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘമായ സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബില്‍ ഗവര്‍ണന്‍സ്ആണ് ഇസ്‌ക്കോണ്‍ ഗാന്ധിയ ഹോട്ടലിനെ ചര്‍ച്ചക്ക് വേദിയായി തിരഞ്ഞെടുത്തത്. ഹോട്ടലിനു മുന്‍ഭാഗത്താണ് ചര്‍ച്ചക്ക് വേദി ഒരുക്കിയത്. രാജ്യമൊട്ടാകെയുള്ള മുന്നൂറോളം നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 1000ഓളം ചായക്കടകളില്‍ ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടു. ഇത് മോഡിയെ പ്രശസ്തനാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. ഒരു സാധാരണക്കാരനായ ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകട്ടെ എന്ന പൊതു വികാരം ഉണ്ടാക്കിയെടുക്കാന്‍ മോഡിയ്ക്കായി.
അതേസമയം ചായ് പേ ചര്‍ച്ചയിലൂടെ പ്രശസ്തമായ അഹമ്മദാബാദിലെ ഇസ്‌ക്കോണ്‍ ഗാന്ധിയ ഹോട്ടല്‍ പിന്നീട് അടച്ചുപൂട്ടി. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ് പ്രകാരമാണ് ഹോട്ടല്‍ പൂട്ടിയത്. ഹോട്ടലിനു മുന്നില്‍ പതിവായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കളും കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ഹോട്ടലിനെ സംബന്ധിച്ചുള്ള മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതുമാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം നിലക്കാന്‍ കാരണം.
ഒരു വശത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ജനക്ഷേമ പദ്ധതികളും ഇതുവരെ കാണാത്ത ഹൈടെക് തന്ത്രങ്ങളും മോഡിയുടേതായി ഇനി കാണാവുന്നതാണ്. ഇതിന്റെ ഭാഗമാണ് സാമ്പത്തിക സംവരണ ബില്‍ കൊണ്ടു വന്നത്. സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും കൊണ്ടുവരെ അനുകൂലിച്ച് ലോക്‌സഭയില്‍ വോട്ട് ചെയ്യിക്കാന്‍ മോഡിയ്ക്കായി.
അതേസമയം സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കുകയാണ്. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് രാജ്യസഭയിലും പാസായേക്കും. സര്‍ക്കാരിന്റെ തന്ത്രത്തില്‍ കുഴയുന്ന പ്രതിപക്ഷത്തെയാണ് ഇന്നലെ ലോക്‌സഭയില്‍ കണ്ടത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് ബില്ലിനെ പിന്തുണയ്ക്കാതെ മറ്റു മാര്‍ഗ്ഗമില്ലാതായി.
പല സര്‍ക്കാരുകള്‍ക്കും ധൈര്യമില്ലാതിരുന്ന സാമ്പത്തികസംവരണം എന്ന ചീട്ട് പുറത്തെടുത്തുള്ള നരേന്ദ്ര മോദിയുടെ നീക്കം പ്രതിപക്ഷത്തെ ഞെട്ടിച്ചു. പാര്‍ലമെന്ററി രീതികള്‍ പലതും കാറ്റി പറത്തിയാണ് തിടുക്കത്തില്‍ ബില്‍ കൊണ്ടു വന്നത്. എന്നാല്‍ ശക്തമായി എതിര്‍ക്കാനുള്ള ഇടം പോലും സര്‍ക്കാര്‍ പ്രതിപക്ഷ നിരയ്ക്കു നല്‍കിയില്ല.
തൃണമൂല്‍, ബിജു ജനതാദള്‍, ശിവസേന, ടിആര്‍എസ് തുടങ്ങിയ പാര്‍ട്ടികളെ സര്‍ക്കാര്‍ കൂടെ നിറുത്തി. മായാവതി പോലും നിലപാട് മാറ്റി. ഇതോടെ കോണ്‍ഗ്രസിനു മുന്നിലുള്ള വഴികള്‍ അടഞ്ഞു. ബില്ല് പിന്‍വലിക്കണമെന്ന നിലപാടെടുത്ത സിപിഎം തത്വത്തില്‍ പിന്തുണയ്ക്കുന്നു എന്ന പ്രഖ്യാപനം സഭയ്ക്കുള്ളില്‍ നടത്തേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മുന്നോക്ക വോട്ടുകള്‍ വീണ്ടെടുക്കാനാണ് ബില്‍ കൊണ്ടു വന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ബില്ലിനെക്കുറിച്ചുള്ള പ്രഖ്യാപനം രാജ്യത്തെ മുന്നോക്ക വിഭാഗങ്ങളില്‍ ഉണ്ടാക്കിയ ചലനം മനസ്സിലാക്കിയാണ് എതിര്‍സ്വരം ഉയര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇത് മോഡിയുടെ വലിയ വിജയമായാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha





















