മോദിയുടെ സൈക്കോളജിക്കല്‍ മൂവ്; അച്ചടിമാധ്യമങ്ങളുടെ പരസ്യനിരക്കുകളിൽ 25% വർധന കൊണ്ടുവന്നുകൊണ്ട് മോദി സർക്കാർ ഇന്ത്യയിലാകമാനമുള്ള പത്രങ്ങളെ കൈയിലെടുത്തു ; നാലേമുക്കാല്‍ വര്‍ഷമില്ലാത്ത ഈ ആനുകൂല്യം തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എറിഞ്ഞുകൊടുത്തത് ഉപകാരസ്മരണ മറക്കാതെ തിരികെ വാങ്ങാനാണെന്ന് ആരോപണം

മച്ചുനന്‍ ചന്തുവില്ലാതെ പോരിനുപോകാന്‍ ഭയമായിരുന്ന ആരോമല്‍ച്ചേവകരെ പൊന്‍പണം വാങ്ങി വീരപുത്രനാക്കിയ പഴയ പാണന്മാരുടെ പിന്‍ഗാമികളാണല്ലോദിനപത്രങ്ങള്‍. അങ്കത്തിനു തൊട്ടുമുമ്പ് അവര്‍ക്ക് പണക്കിഴി സമ്മാനമായി നല്‍കിയ മോദിയുടെ നീക്കം സൈക്കോളജിക്കല്‍ മൂവായാണ് നിരീക്ഷകര്‍ കാണുന്നത്.
അച്ചടിമാധ്യമങ്ങളുടെ പരസ്യനിരക്കുകളിൽ 25% വർധന കൊണ്ടുവന്നുകൊണ്ട് മോദി സർക്കാർ ഇന്ത്യയിലാകമാനമുള്ള പത്രങ്ങളെ കൈയിലെടുത്തിരിക്കുകയാണ്. നാലേമുക്കാല്‍ വര്‍ഷമില്ലാത്ത ഈ ആനുകൂല്യം തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്എ റിഞ്ഞുകൊടുത്തത് ഉപകാരസ്മരണ മറക്കാതെ തിരികെ വാങ്ങാനാണെന്ന് പറഞ്ഞുകേള്‍ക്കുന്നു. രാജ്യത്ത് അച്ചടി മാധ്യമങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധികൾ നേരിട്ടു തുടങ്ങുന്ന സാഹചര്യത്തിലാണ് ഈ നിരക്കുവര്‍ധനയെന്നും നന്ദിയുണ്ടെന്നും പത്രങ്ങള്‍ പറഞ്ഞുതുടങ്ങി.
പരസ്യനിരക്കിലെ വർധന ആശ്വാസമായി മാറുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ചെറുതും ഇടത്തരവുമായ അച്ചടിമാധ്യമങ്ങള്‍ ഏറെ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തില്‍ ഈ നീക്കത്തിന് വലിയ രാഷ്ട്രീയമാനങ്ങളുണ്ട്. 2013ലാണ് അവസാനമായി നിരക്ക് പുതുക്കൽ നിലവിൽ വന്നത്. അതിനുമുമ്പുള്ള
2010ലെ നിരക്കുകളെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വർധനയാണ് അന്നു വന്നത്. ഇപ്പോള്‍ 25 ശതമാനമാണ് വര്‍ദ്ധനവ്. ബ്യൂറോ ഓഫ് ഔട്റീച്ച് ആൻഡ് കമ്മ്യൂണിക്കേഷൻ ആയിരിക്കും ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുക.
വാർത്താവിനിമയ മന്ത്രാലയമാണ് പുതിയ നിരക്കിനെ പറ്റിയുള്ള പ്രഖ്യാപനം നടത്തിയത്. മാറിയ നിരക്കുകൾ ഉടനടി പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നുണ്ട്. ഇന്ത്യയിലെ ദേശീയമാധ്യമങ്ങള്‍ പൊതുവേയും വര്‍ത്തമാന പത്രങ്ങള്‍ ഏറികൂറും മോദി അനുകൂലികളാണ്. നിരക്കുവര്‍ദ്ധനവ് ആ ഭക്തി കൂട്ടും. ബിജെപിയ്ക്ക് അടിക്കടി വന്നുകൊണ്ടിരിക്കുന്ന പരാജയങ്ങളും കേന്ദ്ര മന്ത്രിസഭ നേരിടുന്ന തിരിച്ചടികളും മൂടിവച്ച് ഇനി മോദി വര്‍ണ്ണനകള്‍ പെരുകുമെന്നാണ് നിരീക്ഷകര്‍ പറയുനന്നത്. പെയ്ഡ് വാര്‍ത്തകള്‍ കൊണ്ട് പല അവസരങ്ങളിലും വന്‍കിട പത്രങ്ങള്‍പോലും വിവാദങ്ങളില്‍ നിറയുന്ന കാലമാണ്. വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ വലിയ പത്രങ്ങളെ ഏറ്റെടുത്തതോടെ പണത്തിനും സ്വാധീനത്തിനും വേണ്ടിയാണ് പത്രപ്രവര്‍ത്തനം എന്ന അവസ്ഥയാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ജനാഭിപ്രായങ്ങളെ മുന്നോട്ടുകൊണ്ടുവരാനും ഭരണകൂടവ്യവസ്ഥകളായ മന്ത്രിസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയെ ജനപക്ഷത്തുനിന്ന് വിമര്‍ശനാത്മകമായി നോക്കിക്കാണാനും കഴിഞ്ഞാല്‍ മാത്രമേ മാധ്യമങ്ങള്‍ക്ക് സ്വന്തം വ്യക്തിത്വം നിലനിര്‍ത്താനാകൂ. സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് സ്വയം വ്യവസായതാല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് വന്‍കിടപത്രങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കുകയാണ് ചെറുകിട പത്രങ്ങള്‍. ജനാധിപത്യത്തിന്റെ കാവലാളുകള്‍
എന്ന പദവി ഇവര്‍ എത്രമാത്രം നിലനിര്‍ത്തുമെന്ന് ഇതിനകം പലരും സംശയം
ഉയര്‍ത്തിയിട്ടുണ്ട്.
എന്തായാലും, പത്രക്കടലാസിന്റെ വില അടിക്കടി കൂടുന്നത് അച്ചടി മാധ്യമങ്ങളെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. പത്രക്കടലാസിന്റെ ലഭ്യതയും പ്രധാനമാണ്. ഇന്ത്യിലെ പത്രങ്ങള്‍ അച്ചടിക്കാനുള്ള കടലാസില്‍ പോലും നമുക്ക് സ്വയം പര്യാപ്തതയില്ലാത്തത് ഗുരുതരമായ പാളിച്ചയാണ്. ചൈനീസ് കടലാസുകളെ ആശ്രയിച്ചാണ് ഇത്രനാളും ഇവിടുത്തെ മിക്കാവാറും പത്രങ്ങള്‍ ഇറങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍, പാരിസ്ഥിതികപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ കടലാസുനിര്‍മ്മാണം വന്‍തോതില്‍ കുറച്ചത് അപകടകരമായി നമ്മുടെ പത്രങ്ങളെ ബാധിച്ചു. ഇത് പത്രങ്ങളുടെയും മാസികകളുടെയുമെല്ലാം ബിസിനസ്സിനെ പ്രതിസന്ധിയിലേക്കു തള്ളിവിടാന്‍ കാരണമായി. അതിനാല്‍ കുറേനാളായി പത്രങ്ങൾ ആവശ്യപ്പെടുന്നതാണ് പരസ്യനിരക്കുകളുടെ വർധന. പത്രക്കടലാസിന്റെ ലഭ്യത കുറഞ്ഞ ചെലവില്‍ ഉറപ്പുവരുത്തുന്നതാണോ സര്‍ക്കാര്‍ പരസ്യത്തിന്റെ നിരക്ക് കൂട്ടുന്നതാണോ ജനാധിപത്യപരം എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സര്‍ക്കാര്‍ സേവകരായ പത്രങ്ങള്‍ക്കാണ് നല്ലൊരുപങ്ക് പരസ്യവും പോകുന്നത്. അതായത്, തങ്ങളുടെ ഇഷ്ടക്കാരായ പത്രങ്ങളെ താങ്ങിനിര്‍ത്തുകയാണ് ഈ നിരക്കുവര്‍ദ്ധനയുടെ പിന്നിലെ ലക്ഷ്യം. ലോക് സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ നില്‍ക്കുമ്പോള്‍ വന്ന ഈ
നിരക്കുവര്‍ദ്ധന ശുദ്ധഗതിയോടെയാണെന്ന് ആരും കരുതുന്നില്ല.
https://www.facebook.com/Malayalivartha





















