വൈദികരുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഓരോ രാജ്യത്തേയും ബിഷപ്പുമാരുടെ സംഘത്തിന്റെ തലവന്മാരുടെ യോഗം അടുത്ത മാസം 21 മുതല്‍ 24 വരെ വത്തിക്കാനില്‍ നടക്കാനിരിക്ക, കത്തോലിക്ക സഭയിലെ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയാവരെ നേരില്‍ കണ്ട് വിവര ശേഖരണം നടത്തണമെന്ന പോപ്പ് ഫ്രാന്‍സിസിന്റെ നിര്‍ദ്ദേശത്തിന് പുല്ലുവില

കത്തോലിക്ക സഭയിലെ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയാവരെ നേരില്‍ കണ്ട് വിവര ശേഖരണം നടത്തണമെന്ന പോപ്പ് ഫ്രാന്‍സിസിന്റെ നിര്‍ദ്ദേശത്തിന് പുല്ലുവില. വൈദികരുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഓരോ രാജ്യത്തേയും ബിഷപ്പുമാരുടെ സംഘത്തിന്റെ തലവന്മാരുടെ യോഗം അടുത്ത മാസം 21 മുതല്‍ 24 വരെ വത്തിക്കാനില്‍ നടക്കാനിരിക്കയാണ്. ലോകവ്യാപകമായി കുട്ടികളും സ്ത്രീകളും, കന്യാസ്ത്രികളും കത്തോലിക്കാ പുരോഹിതരുടെയും ബിഷപ്പുമാരുടേയും പീഡനത്തിന് ഇരയാവുന്നത് പതിവായ സാഹചര്യത്തിലാണ് പോപ്പ് ഇത്തരമൊരു യോഗം വിളിച്ചു ചേര്‍ക്കുന്നത്. അതാത് രാജ്യങ്ങളിലെ ബിഷപ്പുമാരുടെ സംഘത്തലവന്‍ തന്നെ ഇരകളെ നേരില്‍ കണ്ട് വിവര ശേഖരണം നടത്തണമെന്നായിരുന്നു പോപ്പിന്റെ നിര്‍ദ്ദേശം.
പക്ഷേ, കേരളത്തില്‍ നാളിത് വരെ പാതിരിമാരുടെ പീഡനത്തിന് ഇരയായ ഒരാളെപ്പോലും മെത്രാന്‍ സംഘത്തില്‍ പ്പെട്ടവര്‍ നേരില്‍ കണ്ട് വിവരശേഖരണം നടത്തിയിട്ടില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ യു ടെ പീഡനത്തിനെതിരെ സമരം നയിച്ച സിസ്റ്റര്‍ അനുപമ പറയുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസ് ലേഖകന്‍ അരുണ്‍ ലക്ഷ്മണാണ് ഇക്കാര്യം പുറത്ത് കൊണ്ടുവന്നത്. ഇരകളുടെ പരാതി കിട്ടിയാല്‍ മാത്രമേ അതേക്കുറിച്ച് അന്വേഷിക്കുവെന്നാണ് ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതി വൈസ് പ്രസിഡണ്ട് ജോഷ്യാ മാര്‍ ഇഗ്‌നാത്തിയോസിന്റെ നിലപാട്. കോഴിയെ നോക്കാന്‍ കുറുക്കനെ ഏല്പിച്ച അവസ്ഥയാണ്.
കുറ്റവാളികള്‍ക്ക് കവചം ഒരുക്കി നില്‍ക്കയാണ് കേരളത്തിലെ മെത്രാന്മാരും കത്തോലിക്കാ സഭയും: സഭയിലെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിച്ച ലൂസി സിസ്റ്ററിനെ കുരിശില്‍ തറയ്ക്കാന്‍ അവര്‍ അംഗമായ ക്ലാരിസ്റ്റ് സന്യാസി സമൂഹം തയ്യാറെടുക്കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ ,പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങളും ബാല സുരക്ഷിതത്വവും വിഷയമാക്കി ഫെബ്രുവരി 21-നും 24-നും ഇടയ്ക്കു റോമില്‍ വച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ സംബന്ധിയ്ക്കുന്നതിനു മുന്‍പായി, പുരോഹിതന്മാരാല്‍ പീഡിപ്പിയ്ക്കപ്പെട്ടവരെ നേരിട്ട് കണ്ടിരിക്കണം എന്ന് വത്തിക്കാന്‍ നല്‍കിയ നിര്‍ദേശങ്ങളോട് കത്തോലിക്കാ ബിഷപ്പുമാരുടെ ഉന്നത സംഘടനയായ കാത്തലിക് ബിഷപ് കോണ്‍ഫെറെന്‍സ് ഓഫ് ഇന്ത്യയുടെ പ്രതികരണം തണുപ്പന്‍ മട്ടിലുള്ളതായിരുന്നു .
' അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് അംഗീകരിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത് . റോമില്‍ വച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ സംബന്ധിയ്ക്കുന്നതിനു മുന്‍പായി ,അവരവരുടെ രാജ്യങ്ങളില്‍ പുരോഹിതന്മാരാല്‍ ലൈംഗിക പീഡനത്തിനിരയായി ജീവിയ്ക്കുന്നവരെ സന്ദര്‍ശിച്ച് അവര്‍ അനുഭവിച്ച കൊടിയ മാനസികവേദന എന്തെന്ന് നേരിട്ട് മനസ്സിലാക്കണമെന്ന് ഓരോ എപ്പിസ്‌കോപ്പല്‍ പ്രസിഡന്റിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിയ്ക്കുന്നു' എന്നാണ് ഡിസംബര്‍ 18-ന് വത്തിക്കാന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്.
മുംബൈ ബിഷപ്പും കാത്തലിക് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആണ് , അതില്‍ ഒപ്പു വച്ചിട്ടുള്ള നാലുപേരില്‍ ഒരാള്‍ എന്നതാണ് കൗതുകകരം. കഴിഞ്ഞ പത്ത് പതിനഞ്ചു വര്‍ഷ കാലഘട്ടത്തിനിടയില്‍ പുരോഹിതന്മാര്‍ ലൈംഗിക പീഡനം നടത്തിയ 25-ഓളം കേസുകള്‍ വെളിച്ചത്തു വന്നിട്ടുണ്ട്.
അവയില്‍ കേരളത്തിലെ സഭകളിലെ സമുന്നതരായ ആത്മീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ വരെയുണ്ട് .അവരില്‍ ചിലര്‍ വിചാരണ നേരിടുകയും ജയിലില്‍ ആവുകയും ചെയ്തിട്ടുണ്ട് .മറ്റു ചിലര്‍ ജാമ്യം നേടി പുറത്തുണ്ട്. പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടികള്‍, മറ്റു യുവതികള്‍ , കന്യാസ്ത്രീകള്‍ എന്നിവരെ ലൈംഗിക ദുരുപയോഗം ചെയ്തതിനു കേസില്‍പെട്ടതിനെ തുടര്‍ന്ന് വിദേശത്തേയ്ക്ക് കടന്നവരുമുണ്ട്.
മറ്റൊരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തത് ഇങ്ങനെ;
വത്തിക്കാന്റെ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും എപ്പിസ്‌കോപ്പല്‍ ഓര്‍ഡറോ കാത്തോലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയില്‍ നിന്നും എന്തെങ്കിലും സന്ദേശമോ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന്, ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനാല്‍ പീഡിപ്പിയ്ക്കവെട്ടുവെന്ന് ആരോപിയ്ക്കപ്പെടുന്ന കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയും ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭാംഗവുമായ എസ് ആര്‍ അനുപമ പറഞ്ഞു.
വ്യവസ്ഥിതിയിലും ഘടനയിലും സമ്പൂര്‍ണ മാറ്റം വരണം. കോണ്‍ഫറന്‍സില്‍ നിന്നും അത് തുടങ്ങുമെന്ന് വിചാരിക്കാനാവില്ല. ബ്രഹ്മചര്യത്തെ സംബന്ധിയ്ക്കുന്ന വിഷയം ഗൗരവമുള്ളതാണ്. ദൈവികവിളി ലഭിച്ചിട്ടു സഭാംഗം ആയി തീരുന്നവര്‍ വെറും ഒരു ശതമാനം മാത്രമാണെന്ന് എനിയ്ക്ക് ഉറപ്പിച്ചു പറയാനാവും.മറ്റുള്ളവര്‍ വെറും നാടകം നടത്തുകയാണ്. അള്‍ത്താര ബാലന്മാരെ വരെ പീഡിപ്പിയ്ക്കുന്നുണ്ട്. അതെ തുടര്‍ന്ന് അവരില്‍ പലരും മയക്കു മരുന്നിന് അടിമകളായി മാറുന്നുണ്ട്, സഭ വിട്ടിറിങ്ങിയതിനു ശേഷം സഭയ്ക്കുള്ളില്‍ നടക്കുന്ന അനീതികളെ കുറിച്ച് പുസ്തകം എഴുതിയ സിസ്റ്റര്‍ ജെസ്മി പറഞ്ഞു .
ഞങ്ങള്‍ ഇത് വരെ ആരെയും കണ്ടിട്ടില്ല. അതുകൂടാതെ ഔദ്യോഗിക തലത്തില്‍ ഞങ്ങള്‍ക്ക് ഇതിനോടനുബന്ധിച്ചുള്ള യാതൊരു പരാതിയും ലഭിച്ചിട്ടുമില്ലെന്ന് സി ബി സി ഐ യുടെ വൈസ് പ്രസിഡന്റായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു. പുരോഹിതന്‍മാര്‍ നടത്തുന്ന ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് സി ബി സി ഐ എന്ത് നടപടികളാണ് കൈക്കൊള്ളുന്നത് എന്ന ചോദ്യങ്ങള്‍ക്ക് സി ബി സി ഐ സെ ക്രട്ടറി ജനറല്‍ തിയഡോര്‍ മസ്‌കരാനസ് ഉത്തരം പറഞ്ഞില്ല.
പുത്രിമാര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സമാധാനിപ്പിയ്ക്കുന്നത് പിതാക്കന്മാരാണ് . കന്യാസ്ത്രീകള്‍ പുരോഹിതന്മാരെയാണ് പിതാക്കന്മാരായി കാണുന്നത് . തന്മൂലം ആ ഉത്തരവാദിത്തം നിര്വഹിയ്ക്കുവാന്‍ അവര്‍ക്ക് ചുമതലയുണ്ട് . എന്നാല്‍ അത് അപ്രകാരം നടക്കുന്നില്ലെന്ന് സുപ്രീം കോടതി അഭിഭാഷകയായ സിസ്റ്റര്‍ ജെസ്സി കുര്യന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















