രാഹുലിനെ മോദി പെണ്ണുകേസിൽ പെടുത്തി; 56 ഇഞ്ചുകാരന് വിറയലോ; രാഹുലിനെ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ച് റഫേല്‍ വിഷയം പൂഴ്ത്താനാനുള്ള ശ്രമവുമായി മോദിജിയും പരിവാരങ്ങളും

പതിനാലാം വയസ്സില്‍ ഹിമാലയത്തിലെ കൊടുംതണുപ്പില്‍ വെളുപ്പിനെ എഴുന്നേറ്റു കുളിച്ചിട്ടുള്ള നരേന്ദ്രമോദിയോടാണോ രാഹുല്‍ ഗാന്ധിയുടെ കളി. ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുമായി മോദിയുടെ പിന്നാലെ ഒരാഴ്ചയായി നടക്കുന്ന രാഹുലിന് സ്വപ്നത്തില്‍ കാണാത്ത പണിയാണ് മോദിജി കൊടുത്തത്. കുപ്രസിദ്ധമായ റഫാല്‍ക്കേസ് ആദ്യമായി ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് ഒന്നുംമനസ്സിലാകാത്ത വിധത്തില്‍ അതിനെ മാറ്റിയെടുക്കാന്‍ മോദിക്കു കഴിഞ്ഞത് അദ്ദേഹത്തിന്റെ കഴിവായി കാണുന്നവരുണ്ട്.
ഇപ്പോള്‍ റഫേല്‍ എന്നു പറഞ്ഞാല്‍ ഒരു പെണ്ണാണ്. അതായത് റഫേലിനെ പറഞ്ഞാല്‍ പെണ്ണിനെ അധിക്ഷേപിച്ചതായി മാറും. രാഹുലിനെ അങ്ങനെ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ച് റഫേല്‍ വിഷയം പൂഴ്ത്താനാണ് മോദിജിയും പരിവാരങ്ങളും ശ്രമിക്കുന്നത്.
റഫേല്‍ യുദ്ധവിമാനം വാങ്ങുന്ന കാര്യത്തില്‍ അനില്‍ അംബാനിക്കുവേണ്ടി കളിച്ച് രാജ്യത്തിന്റെ ഖജനാവില്‍നിന്ന് കോടാനുകോടി രൂപ വെട്ടിച്ചു എന്നതാണ് മോദി നേരിടുന്ന ആക്ഷേപം. പല തവണ ബിജെപി വക്താക്കള്‍ ്തിനു മറുപടി പറയാന്‍ ശ്രമിച്ചുവെങ്കിലും, മോദിക്കോ അനുയായികള്‍ക്കോ ഇനിയും ഉത്തരമില്ലാത്ത രണ്ട് ചോദ്യവുമായാണ് രാഹുല്‍ ഒരാഴ്ചയായി മോദിയുടെ പിന്നാലെ കൂടിയിരിക്കുന്നത്.
1. എന്തു കൊണ്ട് ആദ്യ കരാര്‍ പ്രകാരമുള്ള 126 യുദ്ധവിമാനങ്ങള്‍ക്കു പകരം 36 യുദ്ധവിമാനങ്ങള്‍ മതി എന്നു് തീരുമാനിച്ചു?
2. ഒരു വിമാനത്തിന് 560 കോടി രൂപയായിരുന്നത് എങ്ങനെ 1,600 കോടി രൂപയായി?
ഇവയാണ് ആ ചോദ്യങ്ങള്‍. പാര്‍ലമന്റില്‍ ഇതു ചോദിച്ചതും മോദി തനിക്ക് പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ ക്ലാസുണ്ടെന്നും പറഞ്ഞ് മുങ്ങിക്കളഞ്ഞു. രാഹുല്‍ വിട്ടുകൊടുത്തില്ല. ചോദ്യത്തിനുത്തരം കിട്ടിയേ മോദിയെ വിടൂ എന്നു തീര്‍ത്തു പറഞ്ഞു. അങ്ങനെയാണ് മറുപടി പറയാന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ മോദി നിയോഗിച്ചത്. രണ്ടര മണിക്കൂറാണ് നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ രാഹുലിനു മറുപടി പറഞ്ഞത്. മറുപടിയില്‍ ഈ രണ്ടു ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരമില്ലായിരുന്നു. എന്തിന് 126 യുദ്ധവിമാനം വേണ്ടിടത്ത് 36 ആക്കി ചുരുക്കി? ഒരു വിമാനത്തിന് വെറും 560 കോടി രൂപ മതിയായിരിക്കേ 1600 കോടി രൂപയാക്കി മാറ്റിയതെന്തിന്? ഇതിനുത്തരം പറഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്നാണ് രാഹുലും പല മാധ്യമങ്ങളും പറയുന്നത്. അങ്ങനെ ഒരഴിമതി ഇന്ത്യയിലുണ്ടാകണ്ട എന്നു നിര്‍ബന്ധമുള്ളതുകൊണ്ടാണോ എന്നറിയില്ല, മറുപടി പറയാന്‍ ഇതുവരെ മോദി തയ്യാറായിട്ടില്ല.
നിര്‍മ്മലാ സീതാരാമന്റെ മറുപടി പ്രസംഗം സത്യവിരുദ്ധമായ കാര്യങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് വലിയ വിവാദങ്ങള്‍ക്കു കാരണമായി. പിന്നീട് റഫേലിനെക്കുറിച്ച് എന്തു പറഞ്ഞാലും അത് നിര്‍മ്മാലാ സീതാരാമന് എതിരാണെന്നു പറയുന്ന തന്ത്രമാണ് ബിജെപിയും മോദിയുമെടുത്തത്. മോദി പെണ്ണിനെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണെനന് രാഹുലിന് ചൂണ്ടിക്കാണിക്കേണ്ടി വന്നത് ഈ ഘട്ടത്തിലാണ്. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു. “56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഒരു സ്ത്രീയോട് പറഞ്ഞു, സീതാരാമന്‍ജി എന്നെ രക്ഷിക്കൂ. എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. എന്നെ പ്രതിരോധിക്കൂ’. ഇതായിരുന്നു രാഹുലിന്റെ പ്രസ്താവന. ഈ വാക്കുകളെടുത്താണ് രാഹുല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പറഞ്ഞ് മോദി രംഗത്തെത്തിയത്. രാഹുലിനെ മോദി വലിയ സ്ത്രീ വിരുദ്ധനാക്കി മാറ്റി. "അവര്‍ വനിതയായ പ്രതിരോധ മന്ത്രിയെ അപമാനിക്കുന്നു. അവര്‍ ഒരു മന്ത്രിയെ അല്ല അപമാനിച്ചത്, മറിച്ച് ഇന്ത്യയുടെ വനിതാ ശക്തിയെ ആണ് അപമാനിച്ചിരിക്കുന്നത്’. ഇതായിരുന്നു ഒരു റാലിയില്‍ പങ്കെടുക്കവേ, വിറയാര്‍ന്ന ശബ്ദത്തില്‍ തന്റെ സ്വതസിദ്ധമായ അഭിനയചാതുരിയില്‍ മോദിയുടെ പ്രതികരണം. അതൊയെ, രാഹുല്‍ ഗാന്ധി നിര്‍മ്മലാ സീതാരാമനെ ആക്ഷേപിച്ചു എന്നാക്കി വിഷയം തന്നെ മാറ്റുകയാണ് ബിജെപി ഇപ്പോള്‍.
പക്ഷേ, സ്ത്രീവിരുദ്ധനെന്ന അധിക്ഷേപത്തില്‍ ഭയന്ന് നിശബ്ദനാകാന്‍ ഭാവമില്ല എന്നതാണ് രാഹുലിന്റെ നിലപാട്. ബഹുമാനം എല്ലാവരും അര്‍ഹിക്കുന്നുണ്ടെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന തങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണെന്നുമായിരുന്നു ഇതിന് രാഹുലിന്റെ പ്രതികരണം.
”എല്ലാവരും ബഹുമാനമര്‍ഹിക്കുന്നുണ്ട് മോദിജി, സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണ്. താങ്കള്‍ വിറയല്‍ നിര്‍ത്തി ധൈര്യമുണ്ടെങ്കില്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുകയാണ് വേണ്ടത്.” ഇങ്ങനെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ട്വീറ്റ് ചെയ്തത്.
എന്തായാലും, ഇതിലെ 'സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണ്' എന്ന പരാമര്‍ശം മോദി ഏറ്റെടുക്കാന്‍ സാദ്ധ്യത കാണുന്നില്ല. വിവാഹം കഴിച്ച പെണ്ണിനോട് ഒരു ബഹുമാനവും പുലര്‍ത്താതെ അവരെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ആള്‍ എന്ന അപഖ്യാതി നമ്മുടെ പ്രധാനമന്ത്രിയുടെ കൂടെത്തന്നെ ഉണ്ടാല്ലോ. ആ ആളാണോ എന്നെ സ്ത്രീവിരുദ്ധത പഠിപ്പിക്കുന്നത് എന്നതാവണം രാഹുലിന്റെ പ്രതികരണത്തിന്റെ പൊരുള്‍ എന്നു പറയപ്പെടുന്നു.
എന്തായാലും, റഫേല്‍ ഇപ്പോള്‍ അഴിമതിക്കേസല്ല, പെണ്ണുകേസാണ്. വാദിയായ രാഹുല്‍ ഗാന്ധി പ്രതിയായി. പ്രതിയായിരുന്ന മോദി സത്യവാദിയായി. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഭരണക്കാരും മാധ്യമങ്ങളും ചേര്‍ന്ന് കൊത്തിനുറുക്കി ജനങ്ങള്‍ക്കായി പുഴുങ്ങിയെടുത്തു തരുന്ന സംവാദരീതിയുടെ അവസാനത്തെ ഉദാഹരണമാണ് റഫേല്‍.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha





















