മരുമകനെ കൊന്ന കേസില്‍ മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍, മൃതദേഹം ബാല്‍ക്കണിയില്‍ മണ്ണിട്ടു മൂടി ചെടി വച്ചു!

ഒഡിഷ, ഗന്‍ജം സ്വദേശി ബിജയ് കുമാര്‍ മഹാറാണ 2012-ല്‍ഡല്‍ഹിയിലെത്തിയത്, അയാളുടെ കാമുകി ഡല്‍ഹിയിലേക്ക് താമസം മാറ്റിയതിനാല്‍ ആയിരുന്നു. അയാളുടെ സഹോദരിയുടെ മകന്‍ ജയ്പ്രകാശും 2015-ല്‍ ഡല്‍ഹിയിലെത്തി ദ്വാരകയില്‍ ബിജയ് കുമാറിനൊപ്പം താമസം തുടങ്ങി. ഇതിനിടെ ബിജയുടെ കാമുകിയുമായി ജയ്പ്രകാശ് ഏറെ അടുത്തിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന ബിജയ് മരുമകനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ജയ്പ്രകാശ് ഉറങ്ങുന്ന സമയത്ത, 2016 ഫെബ്രുവരി 6-ന് സീലിങ് ഫാനിന്റെ മോട്ടോര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് അഴിച്ചുവച്ച ഫാനിന്റെ ഭാഗമാണ് കൊലയ്ക്ക് ഉപയോഗിച്ചത്. മൃതദേഹം പിന്നീട് ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നേരത്തേ ഒരുക്കിയിരുന്ന മണ്ണില്‍ മറവ് ചെയ്തു. സംശയം തോന്നാതിരിക്കാന്‍ ഇതിനു മുകളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു.
ജയ്പ്രകാശിനെ കാണാനില്ലെന്നു കാണിച്ച് ഒരാഴ്ചയ്ക്കുശേഷം ബിജയ് തന്നെ പൊലീസില്‍ പരാതിയും നല്‍കി. കുറച്ചു സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയ ജയ്പ്രകാശ് പിന്നീടു തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു പരാതി. രണ്ട് മാസത്തോളം അതേ ഫ്‌ലാറ്റില്‍ താമസിച്ചതിനു ശേഷം ബിജയ് മറ്റൊരിടത്തേക്കു മാറുകയായിരുന്നു. 2017-ല്‍ ഇയാള്‍ ഹൈദരാബാദിലേക്കും പോയി.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെ അസ്ഥികൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജയ്പ്രകാശിന്റെ മരണ വിവരം പുറത്തുവന്നത്. നീല നിറത്തിലുള്ള ജാക്കറ്റ്, ഷര്‍ട്ട്, ബെഡ്ഷീറ്റ്, കിടക്ക എന്നിവകൊണ്ടു മൂടിയ നിലയിലായിരുന്നു ശരീരാവശിഷ്ടങ്ങള്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫഌറ്റിന്റെ ഉടമയില്‍നിന്നാണ് ബിജയ്‌യെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
ബിജയ് താമസം ഒഴിഞ്ഞതിന് ശേഷം രണ്ട് പേര്‍ ഇതേ വീട്ടില്‍ താമസിച്ചിരുന്നതായും ഫ്‌ലാറ്റ് ഉടമ പൊലീസിനോടു പറഞ്ഞു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തങ്ങളുടെ ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ മൃതദേഹം ഒളിപ്പിച്ചിരുന്ന വിവരം അറിയാന്‍ കഴിഞ്ഞില്ല. അന്വേഷണത്തില്‍ കുടുംബത്തിനോ, സുഹൃത്തുക്കള്‍ക്കോ ബിജയ്‌യെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലെന്ന് പൊലീസിനു മനസ്സിലായി. കൊലയാളി മൊബൈല്‍ നമ്പര്‍ മാറ്റുകയും പണം പിന്‍വലിച്ച ശേഷം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതു നിര്‍ത്തിയെന്നും പൊലീസ് സംഘം കണ്ടെത്തി.
ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണത്തിനു ശേഷമാണ് ബിജയ്‌യെ കണ്ടെത്താന്‍ പൊലീസ് സംഘത്തിനായത്. ആദ്യം വിശാഖപട്ടണത്തെത്തിയ അന്വേഷണ സംഘം പിന്നീട് ഹൈദരാബാദില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് അന്വേഷണത്തിനായി ഡല്‍ഹിയിലേക്കു കൊണ്ടുപോയി. ഹൈദരാബാദില്‍വച്ച് പ്രതിയെ പിടികൂടുന്നത് സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ്.
https://www.facebook.com/Malayalivartha





















