സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ കേന്ദ്ര സര്‍വീസില്‍ നിന്ന് രാജിവച്ചു; രാജി സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയതിനുപിന്നാലെ; തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി ആധാരമാക്കി ഡയറക്ടർ സ്ഥാനത്തു മാറ്റിയത് ദുഃഖകരമാണെന്ന് അലോക് വർമ്മ

മുന്‍ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ രാജിവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുറത്താക്കല്‍ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത അലോക് വര്‍മ്മയെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്‌ഷന്‍ കമ്മിറ്റി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയ അലോക് വര്‍മ്മയക്ക് ഫയര്‍ സര്‍വീസ് ഡി.ജി പദവി നല്‍കിയിരുന്നു. എന്നാല്‍ ആ പദവി സ്വീകരിക്കാതെയാണ് അദ്ദേഹം രാജിവച്ചത്.
സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയ സെക്രട്ടറി സി.ചന്ദ്രമൗലിക്ക് കത്ത് നല്‍കി. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കിയില്ലെന്ന് അലോക് വര്‍മ്മ കത്തില്‍ സൂചിപ്പിച്ചു. സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സി.ബി.ഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
ഫയര്‍ സര്‍വീസസ് ഡി.ജി പദവി എറ്റെടുക്കാന്‍ തന്റെ പ്രായപരിധി തടസമാണെന്നും അതിനാല്‍ തന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, അലോക് വര്‍മ്മ രാജി വയ്ക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ഇദ്ദേഹം മാദ്ധ്യമങ്ങളെ കണ്ട് വെളിപ്പെടുത്തുമെന്ന സൂചനയുമുണ്ട്. ഇതിനിടെ റാഫേല്‍ ഇടപാടിന്റെ പേരിലാണ് അലോക് വര്‍മ്മയെ മാറ്റാന്‍ മോദി ധൃതി കാട്ടുന്നതെന്നും റാഫേല്‍ കാരണമാണ് വര്‍മ്മയ്‌ക്ക് വിശദീകരണത്തിന് അവസരം നല്‍കാത്തതെന്നുമുള്ള കോണ്‍ഗ്രസിന്റെ ആരോപണം നിലനില്‍ക്കുന്നുണ്ട്.
അഴിമതി ആരോപണങ്ങളുടെയും കൃത്യവിലോപത്തിന്റെയും പേരിലാണ് വര്‍മ്മയെ മാറ്റിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഇന്നലെ പുറത്താക്കിയപ്പോള്‍ അറിയിച്ചത്. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന സമിതിയുടെ യോഗമാണ് വര്‍മ്മയെ മാറ്റിയത്. രണ്ട് മണിക്കൂര്‍ നീണ്ട യോഗം അലോക് വര്‍മ്മയ്‌ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌തിരുന്നു.
പ്രധാനമന്ത്രിയും സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ. കെ. സിക്രിയും സി. വി. സി നിഗമനങ്ങള്‍ ശരിവച്ചപ്പോള്‍ മൂന്നാമത്തെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. തീരുമാനം മാറ്റി വയ്‌ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു.
സി. വി. സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടര മാസം മുന്‍പ് അലോക് വര്‍മ്മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്‌താനയെയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കി മാറ്റിയത്. അതിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു. സി.വി.സി റിപ്പോര്‍ട്ട് പരിഗണിച്ച് പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്‌ചയ്‌ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. സമിതി തീരുമാനം എടുക്കും വരെ അലോക് വര്‍മ്മ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് സുപ്രീം കോടതി വിലക്കിയിരുന്നു.
എന്നാല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച ഡയറക്‌ടര്‍ പദവിയില്‍ തിരിച്ചെത്തിയ അലോക് വര്‍മ്മ അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. വര്‍മ്മയ്‌ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം.നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.
https://www.facebook.com/Malayalivartha





















