ദേശീയ പൗരത്വ ബില്ലില്‍ തട്ടി തെറിച്ച് ബിജെപി ; രാജ്യത്തേക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് അസമിൽ ബിജെപിക്ക് തിരിച്ചടി

രാജ്യത്തേക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് അസമിൽ ബിജെപിക്ക് തിരിച്ചടി. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്കാണ് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബില്ലാണ് പാസാക്കിയത്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനിടെയാണ് സർക്കാർ ലോക്സഭയിൽ ബിൽ പാസാക്കിയത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ ബില്ലിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങലില്‍ ഒന്നു കൂടിയായിരുന്നു ഇത്. ഇതനുസരിച്ച് ആറ് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥകളുണ്ട്.
പൗരത്വ ഭേദഗതി ബില്ല് അസമിൽ ബിജെപിക്ക് വൻ തിരിച്ചടിയാണ് നൽകുന്നത്. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ആസാമിൽ നിന്നുള്ള അസം ഗണ പരിഷത്ത് (എ.ജി.പി) കഴിഞ്ഞ ദിവസം എൻ.ഡി.എ വിട്ടിരുന്നു. പൗരത്വ ബില്ലിന്റെ പേരിൽ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം നടക്കുമ്പോൾ ബി.ജെ.പി അത്കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എ.ജി.പി പ്രസിഡന്റും കൃഷി മന്ത്രിയുമായ അതുൽ ബോറ അരോപിച്ചു. പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചത് മുതൽ സംസ്ഥാനത്ത് വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതേസമയം, ബിൽ അസമിലെ ജനങ്ങൾക്കെതിരെയാണെന്ന ആരോപണം ശരിയല്ലെന്ന് മന്ത്രി രാജ്നാഥ് സിംഗ് സഭയിൽ പറഞ്ഞു. ഇത്തരത്തിൽ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ ബിജെപിക്കുള്ള പിന്തുണ അസം ഗണപരിഷത് പാർട്ടി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ബില്ലിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. ലോക്‌സഭയില്‍ ബില്‍ പാസാക്കുകയാണെങ്കില്‍ സംസ്ഥാനം സ്തംഭിപ്പിക്കുമെന്ന് ചില സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ തുടങ്ങി മുപ്പതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
126 അംഗ അസം നിയമസഭയില്‍ അസം ഗണ പരിഷതിന് 14 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 74 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇതില്‍ 12 എംഎല്‍എമാര്‍ മറ്റൊരു സഖ്യ കക്ഷിയായ ബോഡോലാന്‍ഡ് പ്യൂപ്പിള്‍ ഫ്രണ്ടിന്റേതാണ്. മന്ത്രിസഭയിലുണ്ടായിരുന്ന അസം ഗണപരിഷതിന്റെ മൂന്ന് മന്ത്രിമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസ് ബില്ലിനെ എതിരായി നിലപാടെടുത്തെങ്കിലും എതിർത്ത് വോട്ട് ചെയ്തില്ല. കോൺഗ്രസും തൃണമൂൽ കോൺഗ്രസും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. ഭരണഘടനയുടെ മൗലിക തത്വങ്ങൾക്കെതിരാണെന്ന് ബില്ലെന്ന് പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ഡി.എയിൽ ഉൾപ്പെട്ട പാർട്ടികൾ പോലും ബില്ലിനെ എതിർത്തിരുന്നു. ഇന്ത്യൻ ഭരണഘടനയെ തന്നെ പൊളിച്ചെഴുത്തുന്ന രീതിയിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
2014 ഡിസംബർ 31 മുമ്പ് ഇന്ത്യയിൽ എത്തിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിൻ, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതാണ് ബിൽ. ആസാം ജനതയ്ക്കെതിരല്ല ബില്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ പറഞ്ഞു. 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള ആറ് വര്‍ഷം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് പൗരത്വം നല്‍കും.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് ബാലികയറാമലയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ദേശീയ പൗരത്വ ബില്ലില്‍ തട്ടി അഞ്ച് സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം പുകയുകയാണ്. ബില്ലില്‍ തട്ടി അസമിലെ സംഖ്യകക്ഷിയായ അസം ഗണ പരിഷത്ത് പാര്‍ട്ടി വിട്ട പിന്നാലെ കൂടുതല്‍ എന്‍ഡിഎ ഘടകക്ഷികള്‍ ബിജെപിക്കെതിരെ കലാപക്കൊടി ഉയര്‍ത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പുവരെ മേഖലയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണെങ്കില്‍ വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള എട്ട് സീറ്റുകള്‍ പോലും ബിജെപിക്ക് നഷ്ടമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള 25 സീറ്റില്‍ 21 ഉം നേടണമെന്ന ബിജെപിയുടെ സ്വപ്നങ്ങളാണ് ദേശീയ പൗരത്വ ബില്ലില്‍ തട്ടി പൊലിഞ്ഞിരിക്കുന്നത്. ബില്ല് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ മേഖലയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
ബില്ല് പിന്‍വലിക്കും വരെ ബിജെപി നേതാക്കളെ അസമില്‍ പ്രവേശിപ്പിക്കില്ലെന്നാണ് നേതാക്കള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. എജിപി മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി രൂപം നല്‍കിയ വടക്ക് കിഴക്കന്‍ ജനാധിപത്യ സഖ്യത്തിലെ 11 കക്ഷികളും ഈ വിഷയത്തില്‍ ബിജെപി നിലപാടിന് എതിരാണ്.
https://www.facebook.com/Malayalivartha
























