ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ നരേന്ദ്രമോദിക്ക് വീണ്ടും തിരിച്ചടി... അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ബിജെപി നേതാവ് ഗെഗോങ്ങ് അപാങ് രാജിവച്ചത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മോഡിക്കേറ്റ പരാജയം

നരേന്ദ്രമോദിയ്ക്ക് ഇതു കഷ്ടകാലമാണെന്നു തോന്നുന്നു. അദ്ദേഹത്തെത്തേടി എട്ടിന്റെ പണികള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി വന്ന വാര്‍ത്ത അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ബിജെപി നേതാവ് ഗെഗോങ്ങ് അപാങ് രാജിവച്ചതാണ്. വെറും രാജിയുമല്ല, മോദിയെ പച്ചയ്ക്ക് തെറി പറഞ്ഞ് കത്തെഴുതി പ്രസിദ്ധീകരിച്ചിട്ടാണ് അപാങ് പാര്‍ട്ടി വിട്ടിരിക്കുന്നത്. കുറച്ചുനാളുകള്‍ക്കുമുമ്പ് അരുണാചലിനെ നടുക്കിയ അന്നത്തെ മുഖ്യമന്ത്രിയുടെ ദുരൂഹമരണവും അപാങ് കത്തില്‍ സൂചിപ്പിക്കുന്നു. ആത്മഹത്യയെന്നായിരുന്നു അന്ന് അതിനെ വിശേഷിപ്പിച്ചതെങ്കിലും അപാങിന് അതിലെന്തൊക്കെയോ സംശയമുണ്ട്.
തന്നെപ്പോലുള്ളവര്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ആശയങ്ങളും നയങ്ങളും കണ്ട് പാര്‍ട്ടിയില്‍ ആകൃഷ്ടരായവരാണെന്നാണ് അപാങിന്റെ അവകാശവാദം. അതു ബി.ജെ.പി പിന്തുടരാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് കത്തില്‍ പറയുന്നു. വാജ്‌പേയിയെപ്പോലുള്ള നേതാക്കള്‍ മുമ്പോട്ടു വെച്ച ആശയഗതികളല്ല പാര്‍ട്ടി ഇപ്പോള്‍ പിന്തുടരുന്നത്. പാര്‍ട്ടി ആശയപരമായി അധഃപതിച്ചു. അധികാരത്തിലെത്തുക മാത്രമാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ലക്ഷ്യം.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ച രാജിക്കത്തില്‍ അപാങ് ഇതൊക്കെയാണ് എഴുതിയിരിക്കുന്നത്.
അരുണാചല്‍ പ്രദേശില്‍ ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയുള്ള ഈ രാജി അവിടെ ബിജെപിയെ വല്ലാതെ വെള്ളെം കുടിപ്പിക്കും.
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യവാദിയായിരുന്നു വാജ്‌പേയ് എന്നാണ് ഗെഗോങ്ങ് അപാങ് കത്തില്‍ പറയുന്നത്. അതേസമയം, മൂല്യപരമായ വലിയ ദുരന്തമാണ് മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു വന്നുപെട്ടിരിക്കുന്നത്.ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മോദി അഭിസംബോധന ചെയ്യുന്നില്ല. അധികാരം നേടാനുള്ള വേദി മാത്രമായി മോദി പാര്‍ട്ടിയെ മാറ്റിയിരിക്കുന്നു. അപാങിന്റെ മോദി വിമര്‍ശനം ഇങ്ങനെ പോകുന്നു.
2014ല്‍ അരുണാചല്‍ പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എന്നാല്‍ അവിടെ പാര്‍ട്ടി വൃത്തികെട്ട അടവുനയം കളിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍ നിന്ന് കുതിരക്കച്ചവടം നടത്തി എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. കോണ്‍ഗ്രസ് വിമതന്‍ കാലിഖോ പുലിനെ മുഖ്യമന്ത്രിയാക്കി. ഈ സംഭവത്തെയും അപാങ് തന്റെ രാജിക്കത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. കാലിഖോ പുലിനെ മുഖ്യമന്ത്രിയായി വാഴിക്കുന്നതിനെ വിലക്കുന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും അതിനെ അവഗണിച്ച ബിജെപിയുടെ നിലപാട് തെറ്റായിരുന്നെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം കാലിഖോ പുല്ലിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. രാജ്യത്തെ സംബന്ധിച്ച എന്തൊക്കെയോ ദുരൂഹതകള്‍ ആ മരണത്തിനുപിന്നിലുണ്ടായിരുന്നുവെന്ന് അപാങ് സംശയിക്കുണ്ട്. എല്ലാം കുഴിച്ചുമൂടപ്പെട്ടു. ബിജെപിയാകട്ടെ, കാലിഖോയുടെ ആത്മഹത്യയെക്കുറിച്ച് ഗൗരവമായ ഒരു അന്വേഷണവും നടത്താതെ ബോധപൂര്‍വ്വമായ മൌനം പാലിച്ചു. എന്തായിരുന്നു അധികാരത്തിന്റെ നടുവിലിരിക്കെ അദ്ദേഹം ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് ലോകത്തിന് അറിയണമെന്നതും അപാങിന്റെ ആവശ്യമാണ്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂല്യവും ധാര്‍മികതയും നടപ്പാക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ലെന്നും അപാങ് എഴുതി മാധ്യമങ്ങള്‍ക്കു നല്‍കിയ കുറ്റപത്രം പറയുന്നു. ഇക്കഴിഞ്ഞ നവംബറില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് സംസ്ഥാന തലത്തില്‍ ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ അംഗങ്ങള്‍ക്ക് അഭിപ്രായം നല്‍കാന്‍ അവിടെ അവസരം നല്‍കിയില്ല. ഇതൊക്കെ ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു പാര്‍ട്ടിയാണ് ബിജെപി എന്ന് ജനത്തെ ബോധ്യപ്പെടുത്തുന്നതാണെന്ന് അപാങ് വാദിക്കുന്നു. ഇങ്ങനെ നിരവധി രൂക്ഷമായ വിമര്‍ശനങ്ങള്‍ നിരത്തിയാണ് അപാങ് ബിജെപി വിട്ടിരിക്കുന്നത്.
അരുണാചലില്‍ ബിജെപിയുടെ തകര്‍ച്ച അപ്രതീക്ഷിതമെന്നു പറയാനാവില്ല. കഴിഞ്ഞ കുറേ നാളായി പണവും അധികാരവുമുപയോഗിച്ച് ബിജെപി കെട്ടിപ്പൊക്കിയ സംഘടന അടിവേരില്ലാതെ ക്ഷയിക്കുന്നതായാണ് കാണുന്നത്.നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അവിടുത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ടാകം സഞ്ജയ് കഴിഞ്ഞയാഴ്ച പറഞ്ഞതേയുള്ളൂ. ബിജെപിയ്ക്ക് കേന്ദ്രത്തില്‍ ഒരു മടങ്ങിവരവ് അസാധ്യമെന്ന തോന്നല്‍ ഇന്ത്യയിലെമ്പാടും വ്യാപിച്ചതും നേതാക്കള്‍ മറുകണ്ടം ചാടുന്നതിന് കാരണമായിട്ടുണ്ട്.
അസമിലും അരുണാചലിലും കെട്ടിപ്പൊക്കിയ ബിജെപി കോട്ട തകരുന്നതിന്റെ തുടര്‍ച്ചയായി ഇതേ മാര്‍ഗം അവലംബിച്ച് അധികാരം പിടിച്ച അയല്‍നാടായ ത്രിപുരയിലും ഇതിന്റെ അലയൊലികള്‍ താമസിയാതെ കണ്ടുതുടങ്ങുമെന്ന് നിരീക്ഷകര്‍ കരുതുന്നു. അപ്പോഴാണ് പ്രധാനമന്ത്രി ത്രിപുര പോലെ കേരളവും പിടിക്കുമെന്ന് വെല്ലുവിളിച്ചിരിക്കുന്നത് എന്നതാണ് കൗതുകകരം.
https://www.facebook.com/Malayalivartha

























