റഫാൽ ഇടപാട്;അഴിമതി വിരുദ്ധ ചട്ടങ്ങളും പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും തുടച്ചുമാറ്റി മോദി സർക്കാർ ;ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചു; കേന്ദ്രസർക്കാരിനെതിരെ വീണ്ടും തെളിവുകൾ പുറത്ത്

കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് റഫാൽ യുദ്ധവിമാന ഇടപാടിൽ വീണ്ടും തെളിവുകൾ പുറത്ത്. കരാറിൽ അഴിമതി ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്താണ് മോദിസർക്കാർ നടപ്പാക്കിയതെന്നാണ് ഇപ്പോൾ പുറത്തു വന്ന രേഖകളിൽ പറയുന്നത്.
കരാറിന്റെ ഉള്ളുകള്ളികളെക്കുറിച്ച് ഒരു ദേശീയ മാധ്യമമാണ് തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ റഫാലിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിർബന്ധിതരായിരിക്കുകയാണ് സർക്കാർ.
മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിലുള്ള ഇളവുകള്‍ ഫ്രഞ്ച് സര്‍ക്കാരിന് മോദി സര്‍ക്കാര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍തല കരാര്‍ ഒപ്പിടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അഴിമതിവിരുദ്ധ ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് ചെയ്തത്. ഒരു എസ്‌ക്രോ അക്കൗണ്ടിലൂടെ പണം കൈമാറ്റം ചെയ്യണമെന്ന വ്യവസ്ഥയും കരാറില്‍ നിന്ന് ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റാന്റേഡ് ഡിഫന്‍സ് പ്രോക്യുയര്‍മെന്റ് പ്രോസിഡിയറിലെ ചില വ്യവസ്ഥകളാണ് കരാറിനായി മാറ്റിയത്. ഇടനിലക്കാര്‍ക്കുള്ള കമ്മീഷനോ, അനധികൃതമായ സ്വാധീനമോ തടയുന്നതിനായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകളാണ് കരാരിന് വേണ്ടി മറികടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ച മാറ്റം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരേക്കര്‍ അധ്യക്ഷനായ ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
ഇന്ത്യയും ഫ്രാന്‍സുമായി ഏര്‍പ്പെട്ട ഇന്റര്‍ ഗവണ്‍മെന്റല്‍ എഗ്രിമെന്റിന്റെ തൊട്ടുമുമ്പാണ് വ്യവസ്ഥകള്‍ ഇളവുവരുത്തിയത്. എന്നാല്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയ വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട സപ്ലൈ പ്രോടോക്കോളില്‍നിന്നാണ് വ്യവസ്ഥകള്‍ മാറ്റിയത്.
ദാസോ കമ്പനിയാണ് സപ്ലൈ പ്രോട്ടോകോളിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടത്. ചട്ടങ്ങളില്‍ മാറ്റം വരുത്തിയതോടെ, ഇളവിന്റെ ആനുകൂല്യം ദാസോ കമ്പനിയ്ക്കാണെന്ന് വ്യക്തമായിരിക്കയാണ്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല.
ഇങ്ങനെ അഴിമതി തടയാന്‍ ഉദ്ദേശിച്ചുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കരാരുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് നിയോഗിച്ചിരുന്ന സമിതിയിലെ മൂന്ന് പേര്‍ എതിര്‍ത്തു. അവര്‍ സമര്‍പ്പിച്ച വിയോജനക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ദേശീയ മാധ്യമം ഇന്ന് സുപ്രധാന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എം പി സിംങ്, എ ആര്‍, സുലെ, രാജീവ് വര്‍മ എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.
അവരുടെ വിയോജനക്കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തി. ' ഇരു രാജ്യങ്ങള്‍ തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലാണ് ഉത്പന്നങ്ങള്‍ വാങ്ങുന്നതെങ്കിലും കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഫ്രഞ്ച് സര്‍ക്കാരില്‍നിന്ന് ഫ്രഞ്ച് ഇന്റസ്ട്രിയല്‍ സപ്ലൈയേഴ്‌സിലെക്ക് മാറ്റിയിരിക്കയാണ്.
എന്നുമാത്രമല്ല, പണം ഫ്രഞ്ച് സര്‍ക്കാരിന് നല്‍കുന്നതിന് പകരം ഇന്റസ്ട്രിയല്‍ സപ്ലൈയേഴിസിന് ആണെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. സാമ്പത്തിക ഇടപാടില്‍ കാണിക്കേണ്ട അടിസ്ഥാന പരിഗണന പോലും ബലികഴിക്കുന്ന ഈ വ്യവസ്ഥകള്‍ നല്ലതല്ല. ' കരാറുകളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ മറ്റൊരു അക്കൗണ്ടുവഴി വിതരണക്കാര്‍ക്ക് പണം നല്‍കുന്നതിനുള്ള -എസ്‌ക്രൂ എക്കൗണ്ടുവഴി - വ്യവസ്ഥകളാണ് മോഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ പേരിലാണ് ഇത്തരം നടപടികള്‍. എന്നാല്‍ ദാവോ എന്ന കമ്പനിയാണ് ഇന്ത്യയ്ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യേണ്ടത്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കരാര്‍. ദാവോയുമായുള്ള പണമിടപാട് ഫ്രഞ്ച് സര്‍ക്കാര്‍ വഴിയാണ് യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കേണ്ടത്.
എന്നാല്‍ മോഡി സര്‍ക്കാര്‍ മാറ്റിയ വ്യവസ്ഥ പ്രകാരം ഫ്രഞ്ച് സര്‍ക്കാരിന് അതിന്റെ ബാധ്യതയില്ല. അതായത് കരാറില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ വഴിയുള്ള ഇടപടെല്‍ സാധ്യമാകാതെ വരും. കരാറിന്റെ ഭാഗമായി നല്‍കേണ്ട സോവറീന്‍ ഗ്യാറന്റിയുടെ ബാധ്യതയില്‍നിന്നും ഫ്രഞ്ച് സര്‍ക്കാരിനെ ചട്ടങ്ങള്‍ മറികടന്ന് മോഡി സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം ഫ്രാന്‍സ് പ്രധാനമന്ത്രി നല്‍കുന്ന ലെറ്റര്‍ ഓഫ് കംഫേട്ട് മാത്രമാണ് നല്‍കിയത്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അക്കൗണ്ടിലൂടെ വേണം കമ്പനികള്‍ക്ക് പണം കൈമാറാന്‍ എന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ സുധാന്‍ശു മൊഹാന്തി ശുപാര്‍ശ ചെയ്തിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ സോവിറിന്‍ ഗ്യാരന്റി നല്‍കാത്ത പാശ്ചത്തലത്തില്‍ ഇത് അത്യാവിശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇതും മോഡി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുതുടക്കത്തില് കാരാറുമായി ബന്ധപ്പെട്ട് നിസ്സംഗമായ നിലപാടുകള്‍ സ്വീകരിച്ച മനോഹര്‍ പരിക്കര്‍ പിന്നീട് ഭേദഗതി ചെയ്ത വ്യവസ്ഥകളോടെ കരാര്‍ നടപ്പിലാക്കാന്‍ ധൃതി കാണിക്കുകയായിരുന്നു. .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റി ഇത് അംഗീകരിച്ചു. ഇതോടെ രണ്ടു സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയുമായുള്ള കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവായിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറുകയും അഴിമതിയെ കുറിച്ച് നിരന്തരം പ്രസംഗിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഇടപാടില്‍ തന്നെ ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്തെന്ന വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
https://www.facebook.com/Malayalivartha
























