ബിജെപിയെ ട്രോളിയാൽ ഇങ്ങനെ ഇരിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിസഹിച്ചുകൊണ്ട് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ നടന്‍ മാധവന്റെ ട്വീറ്റിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിസഹിച്ചുകൊണ്ട് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ നടന്‍ മാധവന്റെ ട്വീറ്റിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. രാഷ്ട്രീയമില്ലെന്ന് പറയുന്ന താങ്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോൾ അസ്വസ്ഥനാകുന്നതെന്തെന്നും സോണിയാ ഗാന്ധിയേയും മന്‍മോഹന്‍ സിങ്ങിനേയും ബി.ജെ.പിക്കാന്‍ അപമാനിച്ചപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്നും മാധവന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു.
നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായുള്ള കൂടിക്കാഴ്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തുകൊണ്ടുള്ള ട്രോള്‍ വീഡിയോ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് മാധവന്‍ രംഗത്ത് എത്തിയത്.
രാഷ്ട്രീയമായി എന്തൊക്കെ വിയോജിപ്പ് ഉണ്ടെങ്കിലും നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ചൈനയ്ക്ക് മുന്‍പില്‍ ഈ രാജ്യത്തിന്റെ വില കളയുകയുന്നതാണ് ഇത്തരം വീഡിയോകളെന്നും ഇത് നമുക്ക് ചീത്തപ്പേരാണെന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത് എന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇതോടെ മാധവന്റെ ട്വീറ്റിനെ എതിര്‍ത്തം അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ എത്തി. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ബി.ജെ.പി പ്രതിപക്ഷത്തിരിക്കുമ്പോള്‍ ചെയ്തുകൂട്ടിയതിന്റെ ഒരംശം പോലും കോണ്‍ഗ്രസ് ചെയ്യുന്നില്ലെന്നുമായിരുന്നു പലരുടെയും വിമർശനം.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചപ്പോഴും സോണിയാ ഗാന്ധിയെ ഐറ്റം ഡാന്‍സറായി ബി.ജെ.പി ചിത്രീകരിച്ചപ്പോഴും താങ്കളുടെ പ്രതികരണമൊന്നും കണ്ടില്ലല്ലോയെന്നും ട്വിറ്ററില്‍ ചിലര്‍ ചോദിച്ചു.
ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസമിതി പ്രമേയത്തെ നാലാം തവണയും ചൈന എതിര്‍ത്ത വാര്‍ത്ത പുറത്തുവന്നതോടെയായിരുന്നു മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തിയത്.
പാക്കിസ്ഥാന്റെ സഖ്യരാഷ്ട്രമായ ചൈനക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്തത് മോദി സര്‍ക്കാരിന്റെ വിദേശനയതന്ത്രത്തിന്റെ തുടര്‍ച്ചയായ പരാജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ദുര്‍ബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റിനെ ഭയമാണെന്നും ചൈന ഇന്ത്യക്കെതിരെ നീങ്ങുമ്പോള്‍ ഒരു വാക്കുപോലും മോദി ഉരിയാടിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഷീ ജിങ് പിങ്ങിനൊപ്പം ഊഞ്ഞാലാടുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും നമസ്‌ക്കരിക്കുന്നതുമാണ് മോദിയുടെ ചൈനീസ് നയതന്ത്രമെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിക്ക് എത്തിയതായിരുന്നു പ്രധാനമന്ത്രി മോദി. ഒരു മാസത്തെ ഇടവേളയില്‍ മോഡിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ കഴിഞ്ഞ വർഷം രണ്ടുതവണ കൂടിക്കാഴ്ച നടത്തി. അതോടൊപ്പം തന്നെ ചൈനീസ് പ്രസിഡന്റിനെ ഇന്ത്യ സന്ദര്‍ശിക്കാനും പ്രധാനമന്ത്രി ക്ഷണിച്ചു.
ഇരു രാജ്യങ്ങള്‍ക്കിടയിലെ ഉഭയകക്ഷി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി പ്രധാനമന്ത്രി മോഡി അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ-ചൈന ബന്ധത്തില്‍ കൂടുതല്‍ കരുത്ത് പകരുമെന്നും അന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബസുമതി ഇതര അരിയുടെ കയറ്റുമതിക്കും വെള്ളപ്പൊക്ക സീസണുകളില്‍ ബ്രഹ്മപുത്ര നദിയെ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും ഇന്ത്യയും ചൈനയും തമ്മില്‍ കരാറൊപ്പിട്ടു.
https://www.facebook.com/Malayalivartha





















