എ.ടി.എസ് തലവൻ ഹേമന്ദ് കർക്കരെ കൊല്ലപ്പെട്ടത് എന്റെ ശാപം മൂലമാണ്; ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാസിംഗ് താക്കൂറിന്റെ പരാമർശം വിവാദമാകുന്നു
മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് തലവൻ ഹേമന്ദ് കർക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാസിംഗ് താക്കൂറിന്റെ പരാമർശം വിവാദമാകുന്നു.
മലേഗാവ് സ്‌ഫോടനക്കേസിൽ തന്നെ കുടുക്കാൻ കർക്കരെ ശ്രമിച്ചിരുന്നു. ഇതിൽ കുപിതയായ താൻ അയാളെ ശപിച്ചുവെന്നും ഇതിന് പിന്നാലെ രണ്ട് മാസത്തിനകം കർക്കരെ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായും പ്രജ്ഞ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ പ്രജ്ഞ നടത്തിയ വിവാദ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നും മദ്ധ്യപ്രദേശിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
2008 നവംബർ 26ന് 166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബയ് ഭീകരാക്രമണത്തിനിടയിലാണ് അന്നത്തെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന ഹേമന്ദ് കർക്കരെ കൊല്ലപ്പെടുന്നത്. ഇതിന് രണ്ട് മാസം മുമ്പാണ് മാലേഗാവിലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രജ്ഞാ സിംഗിനെ അറസ്റ്റുചെയ്തിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർക്കരെയുടെ ധീരതക്കായി രാജ്യം അശോക ചക്രം നൽകി നൽകി ആദരിച്ചിരുന്നു. ശാരീരിക പ്രശ്നങ്ങൾ പറഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രജ്ഞാ നിലവിൽ ബി.ജെ.പി ലോക്സഭാ സ്ഥാനാർത്ഥിയായി ഭോപ്പാലിൽ മത്സരിക്കുകയാണ്.
വടക്കൻ മഹാരാഷ്ട്രയിലെ മാലേഗാവിൽ 2008 സെപ്റ്റംബർ 29നായിരുന്നു രാജ്യത്തെ നടുക്കിയ ബോംബ് സ്‌ഫോടനം നടക്കുന്നത് ആറുപേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ മുസ്‌ലിം തീവ്രവാദികളാണെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ അന്വേഷണ ചുമതലയുണ്ടായിരുന്ന ഹേമന്ദ് കർക്കരെ സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ തേടിപ്പോവുകയും അത് പ്രജ്ഞാസിംഗിന്റേതെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതേ തുടർന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അവരെ അറസ്റ്റ് ചെയ്തു. തീവ്ര ഹിന്ദുത്വ ഗ്രൂപ്പ് അംഗമായ പ്രജ്ഞയും കൂട്ടാളികളും ചേർന്നാണ് സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയതെന്നായിരുന്നു കണ്ടെത്തൽ. 2016 മെയ് മാസം സാധ്വിക്ക് എൻ.ഐ.എ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha