അഭ്യുഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം കളത്തിലിറങ്ങുന്നു; എഐഡിഎംകെ പരാജയപ്പെട്ട് സർക്കാർ വീണാൽ ഇടക്കാല തെരഞ്ഞെടുപ്പിൽ താനും പാർട്ടിയും മത്സരിക്കുമെന്ന സൂചനയുമായി രജനീകാന്ത്
പുലി വരും പുലി വരും എന്ന് പറയുമ്പോലെ രജനീകാന്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും മത്സരിക്കും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ അവസാനം താരം കളത്തിലിറങ്ങുകയാണെന്ന സൂചന അദ്ദേഹം തന്നെ നല്‍കി. ഇന്നലെ തമിഴ് നാട്ടിലെ 38 ലോക്‌സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നതിന് പിന്നാലെയാണ് താരം നയംവ്യക്തമാക്കിയത്. 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എഐഡിഎംകെ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ വീഴും. അതോടെ സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നേക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ താനും തന്റെ പാര്‍ട്ടിയും മത്സരിക്കുമെന്ന സൂചനയാണ് സൂപ്പര്‍താരം നല്‍കിയിരിക്കുന്നത്. ഇന്നലെ അദ്ദേഹം വോട്ട് ചെയ്‌തെങ്കിലും ആര്‍ക്കാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നില്ല.
തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍ മത്സരിക്കും. ഫലംപ്രഖ്യാപിക്കുന്ന മെയ് 23ന് ഇത് സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളും. എന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും മത്സരിക്കാന്‍ താനും പാര്‍ട്ടിയും തയ്യാറാണെന്നും സെന്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഉണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ അതിന്റെ പേര് പറയാനോ ഔദ്യോഗിക പ്രഖ്യാപനം നടത്താനോ രജനീകാന്ത് തയ്യാറായിട്ടില്ല. പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡലപത്തില്‍ അദ്ദേഹം ആരാധകരുടെ യോഗം വിളിച്ചിരുന്നു. അന്ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നടന്നില്ല. ബി.ജെ.പിക്കൊപ്പം സഹകരിക്കാന്‍ രജനി ആലോചിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കടുത്ത ബി.ജെ.പി വിരുദ്ധത നിലവിലുള്ളതിനാല്‍ അതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പറഞ്ഞതിനെ പിന്നാലെ കമല്‍ഹാസന്‍ മക്കള്‍ നീതി മെയ്യം എന്ന പാര്‍ട്ടി രൂപീകരിച്ചു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലേയും പുതുച്ചേരിയിലേയും മുഴുവന്‍ സീറ്റുകളിലും മത്സരിച്ചിരുന്നു. തൂത്തുക്കുടി സെറ്റെര്‍ലൈറ്റ് കമ്പനി സമരത്തെ തുടര്‍ന്ന് വെടിവെയ്പ്പുണ്ടായപ്പോള്‍ രജനീകാന്ത് അവിടെ സന്ദര്‍ശിച്ചിരുന്നു. അന്നദ്ദേഹം വിവാദ പ്രസ്താവന നടത്തുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. ജയലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇന്നലെ തമിഴകത്ത് നടന്നത്. കമലിനും രജനിക്കും രാഷ്ട്രീയത്തില്‍ എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് ഉറപ്പിച്ച് പറയാറായിട്ടില്ല. വിജയകാന്ത് പോലും ഏതാണ്ട് പരാജയപ്പെട്ട അവസ്ഥയിലാണ്. സ്റ്റാലിന്‍ അധ്യക്ഷനായതോടെ ഡി.എം.കെ ശക്തമായിട്ടുണ്ട്. ജയലളിതയുടെ മരണത്തോടെ എ.ഐ.ഡി.എം.കെ ശോഷിച്ചു. പന്നീര്‍ സെല്‍വവും എടപ്പാടി പളനിസ്വാമിയും ആരാണ് വലിയവനെന്ന് തെളിയിക്കുന്നതിനുള്ള ബല പരീക്ഷണമാണ് ആ പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്.
ഡി.എം.കെ ശക്തമാകുമ്പോള്‍ എ.ഐ.ഡി.എം.കെ ദുര്‍ബലമാകും അല്ലെങ്കില്‍ നേരെ തിരിച്ചും. ഇതായിരുന്നു തമിഴകത്തെ ഇതുവരെയുള്ള അവസ്ഥ. എന്നാല്‍ ജയലളിതയുടെ മരണത്തോടെ നേതൃത്വമില്ലാതെ അവരുടെ പാര്‍ട്ടി പെടാപ്പാട് പെടുകയാണ്. ഡി.എംകെയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും സ്റ്റാലിന്‍ കരുത്തനാണ്. ആ നിലയ്ക്ക് എ.ഐ.ഡി.എം.കെയുടെ ഇടത്തേക്കാണ് രജനിയും കമലും കടന്ന് വരുന്നത്. ഇവരില്‍ ആര് ക്ലിക്കാകുമെന്ന് വിലയിരുത്താനാവില്ല. കാരണം സിനിമയിലേത് പോലെ അതിധം ഗിമ്മിക്കുകള്‍ രാഷ്ട്രീയത്തില്‍ ഏശില്ല. ജനങ്ങളുടെ പള്‍സ് അറിയണം, അവരുടെ ഇടയിലേക്ക് ഉറങ്ങിച്ചെല്ലണം. അതിന് താര രാജാക്കന്‍മാര്‍ക്ക് കഴിയുമോ? പട്ടിണിയും തൊഴിലില്ലായ്മയും ജാതീയതയും അന്ധവിശ്വാസവും കൊടികുത്തി വാഴുന്ന നാടാണ് തമിഴകം.
https://www.facebook.com/Malayalivartha