ഒടുവിൽ ബിജെപിയും കൈവിട്ടു; മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെയെ ശപിച്ചെന്ന വിവാദ പ്രസ്താവന പിൻവലിച്ച് പ്രഗ്യ സിങ് ഠാക്കുർ
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ദ് കർക്കറെക്കെതിരായ പ്രഗ്യ സിങ് ഠാക്കുറിന്‍റെ പ്രസ്താവന ബിജെപി തള്ളിയതോടെ വിവാദ പ്രസ്താവന പിൻവലിച്ച് പ്രഗ്യ സിങ് ഠാക്കുർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഹേമന്ദ് കർക്കറെ തീവ്രവാദികളുടെ കൈകളാൽ കൊല്ലപ്പെടുമെന്ന് ശപിച്ചുവെന്ന പ്രഗ്യ സിങിന്‍റെ പ്രസ്താവന പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വിവാദത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തിയത്. പ്രഗ്യ സിങ് ഠാക്കുറിന്‍റെ പ്രസ്താവന വ്യക്തിപരമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയതോടെയാണ് പ്രഗ്യ തന്റെ പ്രസ്താവന പിൻവലിച്ചത്.
ഭീകരരെ എതിരിട്ടാണു കർക്കരെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്പോഴും രക്തസാക്ഷിയായാണു പാർട്ടി കാണുന്നത്. പ്രജ്ഞ സിംഗ് അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളാവും അവരെ അത്തരമൊരു പ്രസ്താവന നടത്താൻ പ്രേരിപ്പിച്ചതെന്ന് ബി.ജെ.പി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് കർക്കരെ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ഭോപാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രജ്ഞ സിംഗ് ആരോപിച്ചിരുന്നു.
കേസ് അന്വേഷിക്കുന്ന സമയത്ത് തന്നോട് വളരെ മോശമായാണ് അയാൾ പെരുമാറിയിരുന്നത്. അതിന്റെ കർമഫലമാണ് കർക്കരെ അനുഭവിച്ചതെന്നും പ്രജ്ഞ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രജ്ഞയുടെ ഈ പ്രസ്താവനയാണ് വിവാദമായത്. തന്നെ മലേഗാവ് സ്ഫോടന കേസിൽപെടുത്തിയതോടെ അയാൾ കുടുംബമടക്കം നശിക്കുമെന്ന് ഞാൻ ശപിച്ചിരുന്നു. താൻ ജയിലിലായത് മുതൽ കർക്കരെയുടെ കഷ്ടക്കാലം തുടങ്ങിയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ദ് കർക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.
അതേസമയം രക്തസാക്ഷികളെ രാജ്യദ്രോഹികളാക്കിയ പ്രഗ്യ സിങും മോദിയും രാജ്യത്തോട് മാപ്പ് പറയണമെന്ന ആവശ്യവുമായി കോൺഗ്രസും രംഗത്തെത്തി. വീരമൃത്യു വരിച്ച ഹേമന്ത് കർക്കറയെ പ്രഗ്യ സിങ് അപമാനിച്ചുവെന്നും രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞവരെ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തിയ പ്രഗ്യ സിങും നരേന്ദ്രമോദിയും മാപ്പ് പറയണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല അവശ്യപ്പെട്ടു.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരയും കോൺഗ്രസ് വിമർശനമുന്നയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടമാണോ മോദി പെരുമാറ്റച്ചട്ടമാണോ രാജ്യത്ത് പന്തുടരുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നായിരുന്നു കോൺഗ്രസിന്‍റെ വിമശനം.
ഹിന്ദുത്വ വോട്ടുകൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഭോപ്പാലിൽ പ്രഗ്യ സിങിനെ സ്ഥാനാർത്ഥിയാക്കിയത്. പുൽവാമ ഭീകരാക്രമണവും ബലാക്കോട്ടും പ്രചാരണായുധമാക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് പ്രഗ്യ സിങിന്‍റെ പരാമർശം. 26/11ലെ മുംബൈ ഭീകരാക്രമണത്തിലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്. പ്രഗ്യ സിങ് പ്രതിചേര്‍ക്കപ്പെട്ട മാലാഗാവ് സ്ഫോടനം അന്വേഷിച്ചത് ഹേമന്ത് കര്‍ക്കറെയായിരുന്നു.
https://www.facebook.com/Malayalivartha