സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്ന് എതിർ സ്ഥാനാർഥി; അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി; കോൺഗ്രസ് ആശങ്കയിൽ
അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. എതിര്‍സ്ഥാനാര്‍ഥി തടസവാദം ഉന്നയിച്ചതിനാലാണ് പരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 22-ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചത്.
രാഹുല്‍ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്ബനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്ബനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha