തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ എന്‍ഡിഎ എം.പിമാരോട് ഡല്‍ഹിയിലെത്താന്‍ നിർദ്ദേശം; മോദിയുടെ സത്യാ പ്രതിജ്ഞ 26 നെന്ന് സൂചന; അവസാനഘട്ടത്തിലും തടയിടാൻ പലവഴിതേടി പ്രതിപക്ഷം
രാജ്യം ഉറ്റു നോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തു വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ദേശീയ തലത്തിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വിജയമുറപ്പിച്ചു തന്നെ ബിജെപി ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. രണ്ടാം മോദി സര്‍ക്കാരിനായി 26ന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
എന്നാൽ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസും എന്‍.സി.പി നേതാവ് ശരദ് പവാറും അവസാനഘട്ടത്തിലും ശ്രമങ്ങള്‍ തുടരുകയാണ്. മോദി സര്‍ക്കാരിനായി എന്‍ഡിഎ സഖ്യകക്ഷികള്‍ മാര്‍ഗരേഖ ഒപ്പുവെച്ചു. 39 പാര്‍ട്ടികള്‍ ഒപ്പമുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ തന്നെ ഡല്‍ഹിയിലെത്താന്‍ എന്‍ഡിഎ എം.പിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. 2014ല്‍ മോദി അധികാരമേറ്റെടുത്ത അതേ ദിവസം തന്നെ ഇത്തവണയും മോദി ഭരണം ആരംഭിക്കുമെന്നാണ് സൂചനകൾ പുറത്തുവരുന്നത്.
മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കിബാത്ത് ജൂണ്‍ 2 മുതല്‍ പുന:രാരംഭിച്ചേക്കും. വോട്ടെണ്ണലിന് മുന്‍പ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ജീവത്യാഗം അനുസ്മരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഇരുപക്ഷത്തുമില്ലാതെ നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താനുള്ള നീക്കവും ബിജെപി ക്യാംപില്‍ സജീവമാണ്. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കളുമായി ശരദ് പവാര്‍ ആശയവിനിമയം നടത്തുന്നുണ്ട്.
അതേസമയം മഹാരാഷ്ട്രയിലെ മുൻമന്ത്രിയും എൻസിപി നേതാവും ബീഡ് എംഎൽഎയുമായ ജയ്ദത്ത് ക്ഷീർസാഗർ പാർട്ടിവിട്ട് ശിവസേനയിൽ ചേരാൻ തീരുമാനിച്ചത് എന്‍സിപിക്ക് തിരിച്ചടിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍, ജയറാം രമേഷ് എന്നിവര്‍ പ്രതിപക്ഷ നിരയില്‍ സഖ്യത്തിന് ശ്രമം നടത്തുന്നു. വിധിയെഴുത്ത് ബിജെപിക്ക് അനുകൂലമല്ലെങ്കില്‍ ഉടന്‍തന്നെ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിക്കാനും രാഷ്ട്രപതിയെ കാണാനുമാണ് ധാരണ. അഭിഷേക് സിങ്‍വിയെയാണ് ഇതിന്‍റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. നൂറില്‍ കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നിയിക്കാനിടയുള്ളൂ.
https://www.facebook.com/Malayalivartha