സിപിഎമ്മിന് ബി.ജെ.പിയുടെ അനുഗ്രഹം; ബംഗാളില്‍ തൃണമൂല്‍ പിടിച്ചെടുത്ത പാര്‍ട്ടി ഓഫീസുകളില്‍ വീണ്ടും ചെങ്കൊടി ഉയര്‍ന്നു

ബി.ജെ.പിയുടെ ജയം സി.പി.എമ്മിന് അനുഗ്രഹമായി, ബംഗാളില്‍ തൃണമൂല്‍ പിടിച്ചെടുത്ത പാര്‍ട്ടി ഓഫീസുകളില്‍ വീണ്ടും ചെങ്കൊടി ഉയര്‍ന്നു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ സി.പി.എമ്മിന് ആശ്വസിക്കുവാന്‍ വകയൊന്നുമില്ലെങ്കിലും മുഖ്യശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിതമായ തോല്‍വിയില്‍ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് പാര്‍ട്ടി . തൃണമൂല്‍ അക്രമങ്ങളെ ഭയന്ന് അടച്ചിട്ടിരുന്നതും, തൃണമൂല്‍ കൈയ്യടക്കി വച്ചിരുന്നതുമായ പാര്‍ട്ടി ഓഫീസുകള്‍ വീണ്ടും തുറക്കാനായതിന്റെ ആശ്വാസത്തിലാണ് സി.പി.എം ഇപ്പോള്‍.
ബംഗാളിലെ നാദിയയിലും പുരുളിയയിലും ഉദയ്പൂരിലുമുള്ള സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറി. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് തൃണമൂല്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞ സ്ഥലങ്ങളിൽ സി.പി.എമ്മിന് പാര്‍ട്ടി ഓഫീസുകള്‍ തിരികെ ലഭിച്ചു.
ബംഗാളിലെ പുരുളിയയില്‍ 2016ൽ തൃണമൂല്‍ അക്രമങ്ങളെ ഭയന്ന് പാര്‍ട്ടി ഓഫീസുകള്‍ സി.പി.എം അടച്ചിടുകയായിരുന്നു. ഇതില്‍ പല ഓഫീസുകള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് സ്വന്തം ഓഫീസായി ഉപയോഗിച്ചു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ മൃഗംകാ മഹാതോ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ജ്യോതിര്‍മയ് സിംഗിനോട് രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് പ്രദേശത്ത് തൃണമൂലിന്റെ ശക്തി ക്ഷയിച്ചത്. ഇത് അവസരമാക്കി സി.പി.എം ഉപയോഗിക്കുകയായിരുന്നു.
ബി.ജെ.പി അട്ടിമറി വിജയം നേടിയ ഈ മണ്ഡലത്തില്‍ സി.പി.എം നാലാം സ്ഥാനത്താണ്. എന്നാൽ സി.പി.എം ഓഫീസുകള്‍ വീണ്ടും തുറന്നത് സംസ്ഥാനത്ത് ബി.ജെ.പിയുമായി സി.പി.എമ്മിനുള്ള ബന്ധത്തിന്റെ തെളിവായിട്ടാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha