കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു; ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു എന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്. അക്രമം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. മുൻപും സമാന രീതിയിൽ മോദി ആരോപണം ഉയർത്തിയിരുന്നു.
ത്രിപുരയിൽ തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. കേരളത്തിലും ബംഗാളിലും അക്രമം തുടരുന്നു. അവരുടെ ആശങ്ങളെ ഇല്ലാതാക്കാനാണ് കൊന്നുകളയുന്നത് എന്നും മോദി ആഞ്ഞടിച്ചു. ജനങ്ങളോട് ഉത്തരവാദിത്തം ഉള്ള സർക്കാരിനെ ജനം തെരഞ്ഞെടുത്തു. അത് തന്റെ വിജയമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. വോട്ടെണ്ണും മുന്പ് തന്നെ വിജയം ഉറപ്പായിരുന്നു. അതാണ് പാര്‍ട്ടി പ്രവര്‍ത്തകരിലുള്ള വിശ്വാസമെന്നും മോദി വിശദീകരിച്ചു. ബിജെപി ഹിന്ദി ഹൃദയ ഭൂമിയുടെ പാർട്ടി എന്ന വിമർശനങ്ങളും പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. നോർത്ത് ഈസ്റ്റ് ഉൾപ്പടെ ഉള്ള പ്രദേശങ്ങളിലും ബിജെപി അധികാരത്തിലുണ്ട് എന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി കാശിയിൽ നിന്ന് തുടങ്ങിയ തെരഞ്ഞെടുപ്പ് യാത്ര, വിജയിച്ചെത്തിയ നരേന്ദ്രമോദിക്ക് വാരാണസിയല്‍ പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. ഹര ഹര മഹാ ദേവ് വിളിയോടെയായിരുന്നു പ്രസംഗത്തിന്‍റെ തുടക്കം. രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു നരേന്ദ്ര മോദിക്ക് വരവേൽപ്പ്. തുടർന്ന് ദർശനത്തിനായി റോഡ് മാർഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി പൂജകൾ പൂർത്തിയാക്കിയ ശേഷമാണ് മോദി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്നേഹ വായ്പിന് മോദി നന്ദി രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുപ്പതിന് വൈകീട്ട് ഏഴുമണിക്കായിരിക്കും സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 26 ഞായറാഴ്ച നടന്നേക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ലോക നേതാക്കളുടെ സാന്നിധ്യം സത്യപ്രതിജ്ഞയിലുണ്ടാകണമെന്നായിരുന്നു മോദിയുടെ ആഗ്രഹം. ഇക്കാരണത്താലാണ് തിരക്കു കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്. 2014 ല്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നത്. ഇത്തവണ നിരവധി ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങ് പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് ബി.ജെ.പി. ചടങ്ങിൽ വിദേശ നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ആരെല്ലാമെത്തുമെന്ന് വിദേശകാര്യ മന്ത്രിലായം സ്ഥിരീകരിച്ചിട്ടില്ല.ശനിയാഴ്‌ച, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച് വൈകിട്ടു തന്നെ രാഷ്‌ട്രപതി ഉത്തരവിറക്കിയിരുന്നു.
ശനിയാഴ്‌ച, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച് വൈകിട്ടു തന്നെ രാഷ്‌ട്രപതി ഉത്തരവിറക്കിയിരുന്നു. പ്രധാനമന്ത്രി പദത്തിലെ രണ്ടാംവട്ട നിയോഗം ഏറ്റെടുക്കുന്നതിനു മുമ്പ്, ഗുജറാത്തിലെത്തിയ മോദി അമ്മ ഹീരാ ബെന്നിന്റെ അനുഗ്രഹം വാങ്ങി.
വ്യാഴാഴ്‌ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ, മന്ത്രിസഭയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തലസ്ഥാനത്ത് ശക്തമാണ്. എൻ.ഡി.എയുടെ ചരിത്രജയത്തിലേക്കു നയിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമനായി ഉണ്ടാകുമെന്നാണ് സൂചനകൾ. രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, പീയൂഷ് ഗോയൽ, നിർമ്മല സീതാരാമൻ തുടങ്ങി മുതിർന്ന നേതാക്കൾ തുടരും. അമേതിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെ പരാജയപ്പെടുത്തി, ജയന്റ് കില്ലർ പരിവേഷവുമായി എത്തുന്ന സ്‌മൃതി ഇറാനിക്ക് സുപ്രധാന വകുപ്പുകളിലൊന്ന് ലഭിക്കും. ആരോഗ്യപ്രശ്‌നങ്ങൾ കാരണം അരുൺ ജയ്‌റ്റ്‌ലിയും സുഷമ സ്വരാജും മന്ത്രസഭയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha























