മമതയ്ക്ക് പിന്നാലെ പിണറായിയും പിന്മാറി ;മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല

മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല. വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് എഎന്‍ഐ ട്വീറ്റ് ചെയ്തു.
നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍നിന്നും ഒഴിവായത് വാര്‍ത്തയായിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മമത ഒഴിവായത്. അഭിനന്ദനങ്ങൾ, നിയുക്ത പ്രധാനമന്ത്രീ. ഭരണഘടനയെ മാനിച്ച് താങ്കളുടെ ക്ഷണം സ്വീകരിക്കാനായിരുന്നു എന്‍റെ തീരുമാനം. എന്നാൽ പശ്ചിമബംഗാളിൽ 54 ബിജെപി പ്രവർത്തകർ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെടുന്നതായി മാധ്യമറിപ്പോർട്ടുകൾ കാണുന്നു. ഇത് പൂർണമായും തെറ്റാണ്. പശ്ചിമബംഗാളിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ ഉണ്ടായിട്ടില്ല. വ്യക്തി വിരോധമോ, കുടുംബങ്ങൾ തമ്മിലുള്ള വഴക്കോ, മറ്റ് സംഘർഷങ്ങളോ രാഷ്ട്രീയമായി ബന്ധമുള്ളതല്ല. അത്തരം ഒരു രേഖകളും ഞങ്ങളുടെ പക്കലില്ല. അതുകൊണ്ടു തന്നെ ക്ഷമിക്കണം മോദിജി, എനിക്ക് സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല. സത്യപ്രതിജ്ഞാ ചടങ്ങുകൾ ജനാധിപത്യത്തിന്‍റെ പരിപാവനമായ ആഘോഷമാകേണ്ടതാണ്. അല്ലാതെ ചില രാഷ്ട്രീയ പാർട്ടികൾ സത്യപ്രതിജ്ഞയെ, രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന അവസരമാക്കി മാറ്റരുത്. എന്നോട് ക്ഷമിക്കുക എന്നും കത്തിൽ പറയുന്നു.
മോദി സർക്കാരിന്റെ രണ്ടാം മന്തിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജരിവാൾ എത്തും. ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായും കേജരിവാൾ ഇതിൽ സംബന്ധിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
പുതിയ ഇന്ത്യക്കായി കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി രണ്ടാം മോദി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. നരേന്ദ്ര മോദിക്കൊപ്പം ബിജെപിയിലേയും എന്‍ഡിഎയിലേയും മുതിര്‍ന്ന നേതാക്കളും സത്യപ്രതിജ്ഞ ചെയ്യും.
ബംഗാളിലെ വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 51 കുടുംബങ്ങളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് മോദി പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുന്നത്. മോദിയും അമിത് ഷായും തമ്മിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയ്ക്ക് ശേഷമാണ് പ്രവർത്തകരുടെ കുടുംബങ്ങളെ ചടങ്ങിലേക്ക് ക്ഷണിക്കാനുളള തീരുമാനമുണ്ടായത്. ക്ഷണിതാക്കളുടെ പട്ടിക തയാറാക്കി രാഷ്ട്രപതി ഭവനിലേക്ക് അയച്ചിട്ടുണ്ട്. ബംഗാളിൽ നടന്ന അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബി.ജെ.പി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ വൻ സംഘർഷം നടന്നിരുന്നു. നിരവധിപേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒഴികെയുളള അയല്‍രാജ്യങ്ങളിലെ നേതാക്കള്‍ക്കെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. സാങ്കേതിക-സാമ്ബത്തിക സഹകരണത്തിനായുളള ബംഗാള്‍ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെക്കിലെ അംഗങ്ങളെയെല്ലാം ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക് അംഗങ്ങള്‍.
ബംഗ്ലാദേശ് പ്രസിഡണ്ട് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡണ്ട മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥിസ്ഥാന്‍ പ്രസിഡണ്ട് സൂറോണ്‍ബെ ബീന്‍ബെക്കോവ്, മ്യാന്‍മര്‍ പ്രസിഡണ്ട് യു വിന്‍ മിന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത്, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലൊട്ടായ് ഷെറിംഗ് എന്നീ രാഷ്ട്രത്തലവന്മാര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തും. തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രത്യേക ദൂതന്‍ ഗ്രിസാഡ ബൂണ്‍റാച്ച് പങ്കെടുക്കും.
https://www.facebook.com/Malayalivartha


























