അതെ, എന്‍റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്; ഒരാഴ്ച്ച തികയും മുൻപ് നരേന്ദ്രമോദിയെന്ന് പേരിട്ട മുസ്ലിം കുടുംബത്തിന് പേര് മാറ്റേണ്ടി വന്നു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്ന മെയ് 23ന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട മുസ്ലിം കുടുംബം പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. യുപിയിലെ ഗോണ്ടയില്‍ ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദിയെന്ന് പേരിട്ടത് ഇന്ത്യയൊട്ടാകെ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇപ്പോൾ കുഞ്ഞിന്റെ പേരിട്ട് ഒരാഴ്ച തികയും മുന്‍പ് കുടുംബം വീണ്ടും പേര് മാറ്റിയിരിക്കുകയാണ്. അല്‍താഫ് ആലം മോദി എന്ന പേരാണ് ഇപ്പോള്‍ ഇവർ കുഞ്ഞിനിട്ടിരിക്കുന്ന പേര്.
'അതെ, എന്‍റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്‍റെ പേരിടാമെന്ന്," ഇതായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കുട്ടിയുടെ അമ്മ മേനാസ് ബീഗം അന്ന് പറഞ്ഞത്.
എന്നാല്‍ കുഞ്ഞിനെ കാണാനോ, ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാനോ കുടുംബാംഗങ്ങളാരും വന്നില്ല. സമുദായംഗങ്ങളായവരും ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. കുഞ്ഞിന് നരേന്ദ്ര മോദിയെന്ന് പേരിട്ടത് തന്നെയായിരുന്നു ഇവരെ പിണക്കിയത്. ഇതോടെ മുന്‍പെടുത്ത തീരുമാനം മാതാപിതാക്കള്‍ മാറ്റി. നരേന്ദ്ര മോദിയെന്ന പേരിന് പകരം അല്‍താഫ് ആലം മോദിയെന്നാക്കി. ഇപ്പോഴും മോദി എന്ന വാക്ക് പേരില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു.
അതേസമയം കുഞ്ഞിന്റെ ജനന തീയ്യതി സംബന്ധിച്ച് മറ്റൊരു വിവാദം കൂടി ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23 നാണ് കുഞ്ഞ് ജനിച്ചതെന്നാണ് കുടുംബം അവകാശപ്പെടുന്നത്. എന്നാല്‍ കുഞ്ഞ് ജനിച്ചത് മെയ് 12 നാണെന്ന് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ജനന രജിസ്ട്രേഷന് തെറ്റായ തീയ്യതിയാണ് മേനാസ് ബീഗം നല്‍കിയതെന്നും അവര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























